കണ്ണൂര്‍: പെട്രോള്‍പമ്പിന് എന്‍.ഒ.സി കിട്ടാന്‍ മുൻ എ.ഡി.എം കെ. നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് ആരോപണമുന്നയിച്ച പമ്പുടമ ടി.വി. പ്രശാന്തനെ വീണ്ടും ചോദ്യംചെയ്ത് പൊലീസ്. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യംചെയ്യൽ. കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ അദ്ദേഹം ഉറച്ചുനിന്നതായാണ് സൂചന.
കഴിഞ്ഞ വെള്ളിയാഴ്ച ഇദ്ദേഹത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. മൊഴികളില്‍ വ്യക്തതവരുത്താനും പെട്രോള്‍ പമ്പ് അപേക്ഷ സംബന്ധിച്ച രേഖകളിൽ പ്രശാന്തന്റെ പേരിലും ഒപ്പിലും വന്ന വൈരുധ്യവും പുറത്തുവന്നതിനു പിന്നാലെയാണ് ടൗൺ ഇൻസ്പെക്ടർ ശ്രീജിത് കൊടേരി വീണ്ടും വിളിപ്പിച്ചത്. മൊഴിയെടുത്ത് മടങ്ങുന്നതിനിടെ പ്രതികരണം തേടിയെത്തിയ മാധ്യമങ്ങളിൽനിന്ന് പ്രശാന്ത് ഓടിയകന്നു.
നവീന്‍ ബാബു ഒക്ടോബര്‍ ആറിന് താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ഒരു ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നും 98,500 രൂപ നല്‍കിയെന്നുമാണ് പ്രശാന്തന് മുഖ്യമന്ത്രിക്ക് നൽകിയതെന്ന് പറയുന്ന പരാതിയിലുള്ളത്. വിവാദ യാത്രയപ്പ് യോഗത്തിൽ പങ്കെടുത്ത കലക്ടർ അരുൺ കെ. വിജയന്റെ മൊഴിയെടുക്കൽ തിങ്കളാഴ്ചയും നടന്നില്ല. വകുപ്പുതല അന്വേഷണം നടത്തുന്ന ലാന്‍ഡ് റവന്യു ജോ. കമീഷണര്‍ എ. ഗീതക്കു മുമ്പാകെയാണ് കലക്ടർ ഇതിനകം മൊഴി നൽകിയത്.
അതിനിടെ, എ.ഡി.എമ്മിന്റെ മരണം നടന്ന ആറാം ദിവസവും കണ്ണൂരിൽ പ്രതിപക്ഷ സംഘടനകൾ സമരവുമായി രംഗത്തുവന്നു. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കലക്ടറേറ്റിനു മുന്നിൽ മുസ്ലിം യൂത്ത് ലീഗ്, ബി.ജെ.പി പ്രവർത്തകരും പമ്പുടമ പ്രശാന്തിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ജോലിചെയ്യുന്ന പരിയാരം ഗവ. മെഡിക്കൽ കോളജിൽ യൂത്ത് കോൺഗ്രസുമാണ് സമരം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.