എറണാകുളത്ത് മുതിര്‍ന്ന നേതാക്കളുടെ പട്ടികയുമായി സി.പി.എം

കൊച്ചി: എറണാകുളം ജില്ലയില്‍ ജില്ലാ സെക്രട്ടറി പി. രാജീവ് ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കാന്‍ സി.പി.എം. ചൊവ്വാഴ്ച കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍െറ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം പി. രാജീവ്, എസ്. ശര്‍മ, കെ. ചന്ദ്രന്‍പിള്ള, സി.എം. ദിനേശ് മണി തുടങ്ങിയവര്‍ ഉള്‍പ്പെട്ട പ്രാഥമിക സ്ഥാനാര്‍ഥിപട്ടിക തയാറാക്കി. വെള്ളിയാഴ്ച ആരംഭിക്കുന്ന  സംസ്ഥാന കമ്മിറ്റിയാകും തീരുമാനമെടുക്കുക. സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം വീണ്ടും ജില്ലാ സെക്രട്ടേറിയറ്റ് ചേരാനും തീരുമാനിച്ചിട്ടുണ്ട്.  
മുന്‍ രാജ്യസഭാംഗം കൂടിയായ പി. രാജീവിനെ മന്ത്രി കെ. ബാബുവിനെതിരെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിക്കാനാണ് പരിഗണിക്കുന്നത്. രാജീവിനുവേണ്ടി ജില്ലാ സെക്രട്ടറിമാര്‍ മത്സരിക്കേണ്ടതില്ളെന്ന മാനദണ്ഡത്തിന് സി.പി.എമ്മിന് ഇളവുനല്‍കേണ്ടി വരും. രണ്ട് ടേമിലധികം എം.എല്‍.എ ആയവരെ മാറ്റി നിര്‍ത്തണമെന്ന മാനദണ്ഡത്തിന് ഇളവുലഭിച്ചാല്‍ വൈപ്പിനില്‍ എസ്. ശര്‍മയെയും പെരുമ്പാവൂരില്‍ സാജുപോളിനെയും പരിഗണിക്കാനാണ് തീരുമാനം.
ജില്ലയില്‍ സി.പി.എം മത്സരിക്കുന്ന മണ്ഡലങ്ങളില്‍ കൊച്ചിയില്‍ സി.പി.എം നേതാവ് കെ.ജെ. മാക്സി, ഡോ. ജേക്കബ് എന്നിവരുടെ പേരുകളാണ് ജില്ലാ സെക്രട്ടേറിയറ്റ് പരിഗണിച്ചത്.
എറണാകുളത്ത് ജില്ലാകമ്മിറ്റി അംഗം എം. അനില്‍കുമാര്‍, തൃക്കാക്കരയില്‍ മുന്‍ എം.പിയും എം.എല്‍.എയുമായ സെബാസ്റ്റ്യന്‍ പോള്‍, മുന്‍ എം.എല്‍.എ സി.എം. ദിനേശ് മണി, കെ.എന്‍. ഉണ്ണികൃഷ്ണന്‍ എന്നിവരെയാണ് ജില്ലാ നേതൃത്വം കണ്ടത്തെിയത്. കുന്നത്തുനാട്ടില്‍ വനിതാ സ്ഥാനാര്‍ഥി അഡ്വ. ഷിജി ശിവജിയാണ് പരിഗണനയില്‍. കുന്നത്തുനാട്ടില്‍ കോണ്‍ഗ്രസിനെതിരെ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍െറ മരുമകനുമായ പി.വി. ശ്രീനിജിന്‍ മത്സരിക്കാനുള്ള സാധ്യതയും സി.പി.എം ഉറ്റുനോക്കുന്നുണ്ട്. പെരുമ്പാവൂരില്‍ സിറ്റിങ് എം.എല്‍.എ സാജുപോളിന് വീണ്ടും മത്സരിക്കാന്‍ ഇളവ് ലഭിച്ചില്ളെങ്കില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്‍.സി. മോഹനനെയാകും പരിഗണിക്കുക.
ആലുവയില്‍ വി. സലീമും കളമശ്ശേരിയില്‍ കെ. ചന്ദ്രന്‍പിള്ള, വി.എം. സക്കീര്‍ ഹുസൈന്‍, എ.എം. യൂസുഫ് എന്നിവരെയും പരിഗണിക്കുന്നു. എസ്. ശര്‍മ വീണ്ടും മത്സരിക്കുന്ന വൈപ്പിനില്‍ മറ്റാരെയും പരിഗണിക്കുന്നില്ല. അതേസമയം, ഫ്രാന്‍സിസ് ജോര്‍ജിന്‍െറ നേതൃത്വത്തിലെ കേരള കോണ്‍ഗ്രസ് വിമത വിഭാഗത്തെ പരിഗണിക്കാന്‍ സി.പി.ഐ മത്സരിക്കുന്ന മൂവാറ്റുപുഴ സീറ്റ് വെച്ചുമാറുന്നതിന് ചര്‍ച്ച നടത്തും. പിറവം സീറ്റ് സി.പി.ഐക്ക് വിട്ടുകൊടുത്ത് മൂവാറ്റുപുഴ ഏറ്റെടുക്കാനാണ് ആലോചന. സി.പി.ഐ വഴങ്ങിയാല്‍ മൂവാറ്റുപുഴയില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കാനും കോതമംഗലത്ത് സി.പി.എം മത്സരിക്കാനുമാണ് ആലോചന. സീറ്റ് വെച്ചുമാറ്റം സി.പി.ഐ അംഗീകരിച്ചില്ളെങ്കില്‍ കോതമംഗലം കേരള കോണ്‍ഗ്രസിന് നല്‍കും.
ജില്ലാ സെക്രട്ടേറിയറ്റില്‍ കാര്യമായ എതിര്‍പ്പില്ലാതെയാണ് സ്ഥാനാര്‍ഥികളുടെ പേരുകള്‍ പരിഗണിച്ചത്. എസ്. ശര്‍മ മത്സരിക്കുന്ന കാര്യത്തില്‍ ഒൗദ്യോഗികപക്ഷത്തുനിന്ന് എതിര്‍പ്പ് ഉയര്‍ന്നു. സംസ്ഥാന കമ്മിറ്റിയിലെ മൂന്ന് നേതാക്കളാണ് യോഗത്തില്‍ എതിര്‍പ്പുന്നയിച്ചത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.