ചാളക്കടവ് തോട്ടില്‍ രണ്ട്  വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു 

നീലേശ്വരം (കാസര്‍കോട്): മടിക്കൈ പഞ്ചായത്തിലെ ചാളക്കടവ് പാലത്തിന് സമീപത്തെ തോട്ടില്‍ വീണ് രണ്ട് സ്കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ചാളക്കടവിലെ മുഹമ്മദ്-ആയിഷ ദമ്പതികളുടെ മകന്‍ അഫ്രാസ് (എട്ട്), സത്താര്‍-നസീറ ദമ്പതികളുടെ മകന്‍ നിഹാല്‍ (10) എന്നിവരാണ് മരിച്ചത്. 
മടിക്കൈ മേക്കാട്ട് ഹയര്‍സെക്കന്‍ഡറി നാലാംക്ളാസ് വിദ്യാര്‍ഥിയാണ് നിഹാല്‍. അഫ്രാസ് ഇതേ സ്കൂളിലെ രണ്ടാംക്ളാസ് വിദ്യാര്‍ഥിയാണ്. 

ഞായറാഴ്ച ഉച്ച രണ്ടിനാണ് അപകടം. ഇരുവരും തേജസ്വിനി പുഴയുടെ  കൈവഴിയായ തോടിന്  സമീപം കളിച്ചുകൊണ്ടിരിക്കെ കാല്‍തെറ്റി വീണ് ചളിയില്‍ താഴുകയായിരുന്നു. സമീപത്തെ മൈതാനത്ത് കബഡി കളിക്കുകയായിരുന്നവര്‍ക്ക് തോടിന് സമീപം ചെരിപ്പ് മാത്രം കണ്ടതോടെ സംശയമായി. ഇവര്‍ വലിയ കമ്പെടുത്ത് ചാലില്‍ കുത്തിനോക്കിയപ്പോള്‍ മൃതദേഹം തടയുകയും നാട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. ഉടന്‍ തോട്ടില്‍ ഇറങ്ങി മുങ്ങിത്തപ്പി കരക്കത്തെിച്ചു. നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ എത്തിച്ച ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 
അഫ്രാസിന്‍െറ സഹോദരങ്ങള്‍: അഫ്നാന്‍, അഫീസത്ത്. നിഹാലിന്‍െറ സഹോദരി: ഫാത്തിമത്ത് സിനാന്‍. ഖബറടക്കം തിങ്കളാഴ്ച ചാളക്കടവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.