കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ളവരുമായി തന്‍െറ ബന്ധം വ്യക്തമാക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ സോളാര്‍ കമീഷന് കൈമാറിയതായി സരിത. എസ്.നായര്‍. കൂടുതല്‍ തെളിവുകള്‍ വെള്ളിയാഴ്ച സമര്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു. ഡിജിറ്റല്‍ തെളിവുകള്‍ എന്ന് മാത്രമേ ഇപ്പോള്‍ പറയാന്‍ കഴിയൂവെന്നും കമീഷന്‍ പരിശോധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ മറ്റ് വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ളെന്നും അവര്‍ പറഞ്ഞു.
അതേസമയം രണ്ട് പെന്‍ഡ്രൈവുകളും മുഖ്യമന്ത്രി, മന്ത്രിമാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായുള്ള ബന്ധം വ്യക്തമാക്കുന്ന രണ്ട് ഫയലുകളുമാണ് സരിത കമീഷന് കൈമാറിയതെന്നാണ് വിവരം. വിവാദ കത്തും കമീഷന് നല്‍കിയെന്ന് സരിത വെളിപ്പെടുത്തി. ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ട താനെഴുതിയ കത്തിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ കേന്ദ്ര മന്ത്രി കെ.സി. വേണുഗോപാലും മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത സാഹചര്യത്തിലാണ് തെളിവുകള്‍ കൈമാറാന്‍ തീരുമാനിച്ചതെന്നും സരിത പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മകന്‍ ചാണ്ടി ഉമ്മന്‍, കെ.സി. വേണുഗോപാല്‍, മന്ത്രിമാരായ അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍, ആര്യാടന്‍ മുഹമ്മദ് എന്നിവരില്‍നിന്ന് ശാരീരികവും മാനസികവുമായ മോശം അനുഭവങ്ങളുണ്ടായതായി അവര്‍ പറഞ്ഞു. എം.എല്‍.എമാരായ ഹൈബി ഈഡന്‍, പി.സി. വിഷ്ണുനാഥ്, മോന്‍സ് ജോസഫ് കൂടാതെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ എന്നിവരുമായി ബന്ധപ്പെട്ട് പറയേണ്ടെന്ന് കരുതിയ കാര്യങ്ങള്‍ ഇപ്പോള്‍ പറയിപ്പിക്കുകയാണ്. വേണമെങ്കില്‍ തനിക്ക് കോടികളുടെ ഒത്തുതീര്‍പ്പിന് പോകാം എന്നാല്‍, ഇപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല. സോളാര്‍ കേസുമായി ബന്ധപ്പെട്ട് മാനനഷ്ടമുണ്ടായത് തനിക്ക് മാത്രമാണ്. അന്വേഷണമാവശ്യപ്പെട്ട് സമീപിച്ച കോടതി തനിക്ക് വിശ്വാസ്യതയില്ളെന്ന നിലപാടെടുത്തു. എന്നാല്‍, മാനനഷ്ടക്കേസ് കൊടുത്തവര്‍ അവര്‍ക്കെതിരായ പ്ളാറ്റ്ഫോം സ്വയം സൃഷ്ടിച്ചിരിക്കുകയാണെന്നും സരിത പറഞ്ഞു.
കൊച്ചി ബോള്‍ഗാട്ടി പാലസിന് സമീപം കണ്‍വെന്‍ഷന്‍ സെന്‍ററിനായും മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരിയാകേണ്ടി വന്നു. പോര്‍ട്ട് ട്രസ്റ്റിന്‍െറ ഭൂമിയില്‍ മെത്രാന്‍ കായല്‍ മാതൃക നടപ്പാക്കാനാണ് ഇടപെട്ടത്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച തെളിവുകളും വെള്ളിയാഴ്ച ഹാജരാക്കും. കേരളം താങ്ങാത്ത കാര്യങ്ങളായിരിക്കാം വെള്ളിയാഴ്ച ഹാജരാക്കുന്നതെന്നും സരിത പറഞ്ഞു. തെരഞ്ഞെടുപ്പിനുശേഷം തന്‍െറയും കുടുംബത്തിന്‍െറയും അവസ്ഥയെന്തായിരിക്കുമെന്നറിയില്ളെന്നും സരിത എറഞ്ഞു. തെളിവെടുപ്പിനിടെ തുടര്‍ച്ചയായി ഹാജരാകാതിരുന്ന സരിത.എസ്.നായരെ ഇനി വിസ്തരിക്കുന്നില്ളെന്ന് നേരത്തേ സോളാര്‍ കമീഷന്‍ ജസ്റ്റിസ് ജി.ശിവരാജന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, പ്രത്യേക അപേക്ഷ നല്‍കി സരിത തെളിവുകള്‍ ഹാജരാക്കുകയാണെങ്കില്‍ അവ സ്വീകരിക്കുമെന്നും കമീഷന്‍ ഉത്തരവിട്ടിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ബുധനാഴ്ച സരിത തെളിവുകള്‍ ഹാജരാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.