പാലാ: ഭൂമി വാങ്ങിയതില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ മീനച്ചില്‍ താലൂക്ക് എസ്.എന്‍.ഡി.പി യൂനിയന്‍ മുന്‍ സെക്രട്ടറി അഡ്വ. കെ.എം. സന്തോഷ് കുമാര്‍ അറസ്റ്റില്‍. മീനച്ചില്‍ യൂനിയനുവേണ്ടി പൂഞ്ഞാര്‍ തെക്കേക്കര ഭാഗത്ത് 20 ഏക്കര്‍ സ്ഥലം വാങ്ങിയതില്‍ കോടികള്‍ തട്ടിയെടുത്തുവെന്നാണ് പരാതി. കെ.എം. സന്തോഷ് കുമാര്‍ മീനച്ചില്‍ എസ്.എന്‍.ഡി.പി യൂനിയന്‍ സെക്രട്ടറിയായിരുന്നപ്പോള്‍ പൂഞ്ഞാര്‍ എസ്.എന്‍.ഡി.പി കോളജിനുവേണ്ടി നടത്തിയ ഭൂമി ഇടപാടില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന് കാട്ടി എസ്.എന്‍.ഡി.പി പുലിയന്നൂര്‍ ശാഖാംഗം തേക്കിലക്കാട്ടില്‍ കെ.ഐ. ഗോപാല്‍ പരാതി നല്‍കിയത്. രണ്ടാം പ്രതി തീക്കോയി സ്വദേശി പ്ളാത്തോട്ടത്തില്‍ ടോമി സെബാസ്റ്റ്യനെ പൊലീസ് തെരയുകയാണ്.
20 ഏക്കര്‍ സ്ഥലത്തിനു മൂന്നു കോടി വിലയ്ക്ക് കണയന്നൂര്‍ തലക്കോട് ഒതളം കുഴിയില്‍ ഭാസ്കരന്‍, മകന്‍ സാബു, ഭാര്യ ഷിയോ എന്നിവരുമായി കച്ചവടം ഉറപ്പിച്ചുവെന്ന് അറിയിച്ചാണ് സന്തോഷ് കുമാര്‍ഇടപാട് തുടങ്ങിയത്. എന്നാല്‍, ഈ വസ്തുക്കള്‍ പണമിടപാട് സംബന്ധിച്ച ഉറപ്പിന് പെരുനിലം പ്ളാത്തോട്ടത്തില്‍ ടോമിക്ക് ആധാരം ചെയ്തുവെന്നും സ്ഥലം വാങ്ങുന്നത് സംബന്ധിച്ച് ധാരണ ടോമിയുമായാണ് നടത്തിയതെന്നും പിന്നീട് സമുദായങ്ങളെ അറിയിക്കുകയായിരുന്നു. എന്നാല്‍, പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടു കോടിക്ക് ടോമിയും സ്ഥലമുടമകളും തമ്മില്‍ നേരത്തേ കരാറുണ്ടായിരുന്നു. പിന്നീട് ടോമിയാണ് എസ്.എന്‍.ഡി.പി യൂനിയനുമായി മൂന്നു കോടിക്ക് ധാരണയുണ്ടാക്കിയത്.
ചൊവ്വാഴ്ച രാവിലെ 12ഓടെയാണ് മുന്‍കൂട്ടി അറിയിച്ചതിനത്തെുടര്‍ന്ന് സന്തോഷ് കുമാര്‍ പാലാ സി.ഐ ഓഫിസില്‍ എത്തിയത്. വൈകീട്ട് മൂന്നോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സന്തോഷ് കുമാറിനെ കോടതി റിമാന്‍ഡ് ചെയ്തു. അതിനിടെ, മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ കെ.എം. സന്തോഷ് കുമാര്‍ കുഴഞ്ഞുവീണു. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു.
2010 മുതല്‍ ആറു മാസം മുമ്പുവരെ സന്തോഷ് കുമാര്‍ മീനച്ചില്‍ എസ്.എന്‍.ഡി.പി യൂനിയന്‍ സെക്രട്ടറിയായിരുന്നു. സമീപകാലത്ത് യൂനിയനില്‍ അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏര്‍പ്പെടുത്തിയിരുന്നു. നിലവില്‍ മീനച്ചില്‍ യൂനിയന്‍ കണ്‍വീനറാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിനുവേണ്ടി കേരളത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രസംഗിച്ചിരുന്നു. തനിക്കെതിരെയുള്ള നീക്കം രാഷ്ട്രീയ ഗൂഢാലോചനയാണന്ന് സന്തോഷ് കുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.