അമിത് ഷാക്ക് മറുപടിയുമായി മുഖ്യമന്ത്രി; മലയാളികള്‍ക്ക് അവഹേളനമെന്ന് ചെന്നിത്തല

തിരുവനന്തപുരം: തിരുവോണദിവസത്തിന്‍െറ തലേന്നാള്‍ വാമനനെ പ്രകീര്‍ത്തിച്ചും മഹാബലിയെ അപകീര്‍ത്തിപ്പെടുത്തിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പുറപ്പെടുവിച്ച ഫേസ്ബുക് പോസ്റ്റ് കേരളത്തെയും കേരളീയരെയും മലയാളികളുടെ ദേശീയോത്സവമായ തിരുവോണത്തെയും അപമാനിക്കലും അപകീര്‍ത്തിപ്പെടുത്തലുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമത്വത്തിന്‍െറയും സമഭാവനയുടേതുമായ സങ്കല്‍പമാണ് ഓണത്തിന് പിന്നിലുള്ളത്. ജാതിമത വേര്‍തിരിവുകള്‍ക്കതീതമായ ആഘോഷമാണിത്.

സമത്വാധിഷ്ഠിതമായ ഒരു സാമൂഹികവ്യവസ്ഥിതിയെക്കുറിച്ചുള്ള മലയാളിയുടെ സ്വപ്നത്തിന്‍െറ പ്രതീകമായാണ് മഹാബലിയെ കണക്കാക്കുന്നത്. ആ മഹാബലിയെ ചവിട്ടി പാതാളത്തിലേക്കയച്ച വാമനനെ പ്രകീര്‍ത്തിക്കുകവഴി മഹാബലി പ്രതിനിധാനം ചെയ്ത സമസ്ത സാമൂഹികമൂല്യങ്ങളെയും ചവിട്ടിത്താഴ്ത്തുകയാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ചെയ്യുന്നത്. കേരളത്തെയും കേരളീയരെയും കേരളത്തിന്‍െറ തനത് ഓണസങ്കല്‍പത്തെയും അപകീര്‍ത്തിപ്പെടുത്തുംവിധം നടത്തിയ പ്രസ്താവന പിന്‍വലിച്ച് കേരളത്തോട് ഖേദം പ്രകടിപ്പിക്കുകയാണ് ഒൗചിത്യമുണ്ടെങ്കില്‍ അമിത് ഷാ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

മലയാളികള്‍ക്ക് അവഹേളനം –ചെന്നിത്തല
തിരുവോണത്തിന് കേരളീയര്‍ക്ക് വാമനജയന്തി ആശംസിച്ച ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ മലയാളികളെ അവഹേളിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മലയാളികളുടെ പരമ്പരാഗതമായ തിരുവോണസങ്കല്‍പത്തെ അട്ടിമറിച്ച് ഓണത്തെയും സവര്‍ണവത്കരിക്കാനുള്ള ഗൂഢശ്രമമാണ് ഇതിനുപിന്നില്‍. ഓണത്തിന്‍െറ മനോഹരസങ്കല്‍പത്തെ ആര് തച്ചുടച്ചാലും മലയാളികള്‍ പൊറുക്കില്ല. അമിത് ഷായുടെ  നീക്കം യാദൃച്ഛികമല്ല. ആര്‍.എസ്.എസ് മുഖപത്രത്തില്‍ നേരത്തേ ഓണത്തെ വാമനജയന്തിയായി ചിത്രീകരിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. മലയാളികള്‍ ഈ നീക്കം പുച്ഛിച്ച് തള്ളുമെന്നും രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വിദ്വേഷജനകം –കോടിയേരി

മഹാബലിയെ തള്ളി ഓണം വാമനജയന്തിയായി ആഘോഷിക്കാനുള്ള ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ ആഹ്വാനം വിദ്വേഷജനകവും കേരളീയരെ അപമാനിക്കുന്നതുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. അമിത് ഷായുടെ നിര്‍ദേശം അങ്ങേയറ്റം അപകടകരമാണ്. ബ്രാഹ്മണ മേധാവിത്വാധിഷ്ഠിത ഹിന്ദുരാഷ്ട്രീയ അജണ്ടയുടെ ഭാഗമാണത്. നാടിന്‍െറ ഒരുമ നശിപ്പിക്കാനുള്ള അപശബ്ദം തിരിച്ചറിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.