ഡാറ്റാബാങ്കിലെ പിഴവ് നികത്താന്‍ റവന്യൂ വകുപ്പ് ഒരുങ്ങുന്നു

കോട്ടയം: സംസ്ഥാന റവന്യൂ വകുപ്പ് തയാറാക്കിയ ഡാറ്റാ ബങ്കിലെ പിഴവുകള്‍ പൂര്‍ണമായും തിരുത്താനും ഭൂമിയുടെ ന്യായവില നിര്‍ണയത്തിലുണ്ടായ അപാകതകള്‍ പരിഹരിക്കാനും സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി അടിയന്തര നിയമഭേദഗതിക്ക് സര്‍ക്കാര്‍ റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് നിലവില്‍ ഏക്കറുകണക്കിന് കൃഷിഭൂമിയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിനല്‍കാന്‍ തടസ്സമില്ലാത്ത ഭൂമിയുംവരെ നിലം എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തി ഡാറ്റാബാങ്കില്‍ ഉള്‍പ്പെടുത്തിയതായി കണ്ടത്തെിയ സാഹചര്യത്തിലാണ് തിരുത്തല്‍ നടപടി.  
വാണിജ്യം, നിലം, പുരയിടം, തോട്ടം, സര്‍ക്കാര്‍ ഭൂമി എന്നിങ്ങനെ ഭൂമി തരംതിരിച്ചപ്പോള്‍ വന്‍പിഴവ് സംഭവിച്ചതായാണ് കണ്ടത്തെല്‍. ഇക്കാര്യം റവന്യൂവകുപ്പ് അധികൃതര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് പരാതി പരിഹരിക്കാനും പിഴവ് പരിശോധിച്ച് തിരുത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. നിലം എന്ന നിര്‍വചനത്തില്‍ രേഖപ്പെടുത്തിയ ഏക്കര്‍ കണക്കിന് ഭൂമി ഒരു നിര്‍മാണ പ്രവര്‍ത്തനവും നടത്താതെ കിടക്കുകയാണ്. എന്നാല്‍, നിയമം മറികടന്നും ഡാറ്റാബാങ്ക് രേഖകള്‍ പരിശോധിക്കാതെയും ഏക്കര്‍ കണക്കിന് ഭൂമിയും തോട്ടങ്ങളും വാണിജ്യ, വ്യവസായ ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് വിവിധതലങ്ങളില്‍ നടക്കുന്ന അന്വേഷണങ്ങളും നടപടികളും തുടരും. അര്‍ഹതപ്പെട്ടവര്‍ക്ക് നീതി ഉറപ്പുവരുത്തും.  

ആയിരക്കണക്കിന് പരാതികളാണ് റവന്യൂ വകുപ്പിന് ലഭിച്ചിട്ടുള്ളത്. ഉദ്യോഗസ്ഥരുടെ വീഴ്ചമൂലം പല ജില്ലകളിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍പോലും തടസ്സപ്പെട്ടു. 2008ലെ നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം തയാറാക്കിയ ഡാറ്റാബാങ്കില്‍ ഉള്‍പ്പെടുത്തിയ ഭൂമി നികത്താനോ നിര്‍മാണപ്രവൃത്തി നടത്താനോ പാടില്ളെന്നാണ് വ്യവസ്ഥ. ന്യായവില തയാറാക്കിയതിലും വന്‍ പിഴവുകളാണ് കണ്ടത്തെിയത്. ഭൂമി 16 ഇനങ്ങളായി തിരിച്ച് വില നിര്‍ണയിക്കാനായിരുന്നു നിര്‍ദേശം.

എന്നാല്‍, ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കാതെ ഓഫിസിലിരുന്ന് പൊട്ടത്താപ്പ് വിലനിര്‍ണയമാണ് നടത്തിയത്. മുന്നുദിവസംകൊണ്ട് വിലനിര്‍ണയം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരുമുണ്ട്.  വാണിജ്യം, തോട്ടം, പുരയിടം എന്നിങ്ങനെ വിഭജനം പൂര്‍ത്തിയാക്കി വിലനിര്‍ണയിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, എല്ലാ ഭൂമിക്കും ഒരേ വിലയിട്ട വില്ളേജുകളും ഉണ്ട്. വെള്ളക്കെട്ടുള്ള ഭൂമിക്ക് വാണിജ്യഭൂമിയുടെ വില ഇട്ടതായും കണ്ടത്തെി. എല്ലാ പരാതികളും പരിഹരിക്കാനും വീഴ്ച കണ്ടത്തെി ഇല്ലാതാക്കാനും നടപടിയെടുത്തുവരികയാണെന്ന് റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.