ആരാണ് പ്രതിപക്ഷത്തിന്‍റെ നേതാവെന്ന് സ്പീക്കർ; സ്പീക്കർ പദവിക്ക് അപമാനകരമെന്ന് തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ നേതാവ് ആരാണെന്ന സ്പീക്കർ എ.എൻ ഷംസീറിന്‍റെ പരാമർശത്തിൽ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാറിന്‍റെ താൽപര്യങ്ങൾ സംരക്ഷിച്ച് സ്പീക്കറുടെ കസേരയിൽ ഇരുന്നതിന്‍റെ കുറ്റബോധം കൊണ്ടാണ് പ്രതിപക്ഷ നേതാവ് ആരാണെന്ന് ചോദിച്ചതെന്ന് വി.ഡി സതീശൻ തിരിച്ചടിച്ചു.

സ്പീക്കറുടെ അപക്വതയാണ് വ്യക്തമായത്. പക്വതയില്ലായ്മയാണ് തെളിയിക്കുന്നതെന്ന് പറയേണ്ടി വന്നതിൽ ദുഃഖമുണ്ട്. ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത, ഒരു സ്പീക്കറും ചോദിക്കാത്ത ചോദ്യമാണ് ചോദിച്ചത്. സ്പീക്കർ പദവിക്ക് അപമാനകരമായ ചോദ്യമാണ് ഉന്നയിച്ചത്. സംസ്ഥാന സർക്കാറിന്‍റെ എല്ലാ വൃത്തിക്കേടുകൾക്കും കൂട്ടുനിന്ന് പ്രതിപക്ഷത്തിന്‍റെ അവകാശങ്ങളാണ് സ്പീക്കർ ഹനിച്ചതെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.

സർക്കാറിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിൽ നിർത്തിയ വിവാദ വിഷയങ്ങളിലെ നിയമസഭ ചോദ്യങ്ങൾക്ക് നേരിട്ടുള്ള മറുപടി ഒഴിവാക്കാൻ തരംമാറ്റിയ സംഭവം പ്രതിപക്ഷ നേതാവ് ഇന്ന് നിയമസഭയിൽ ഉന്നയിച്ചു. ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ ഈ വിഷയം പ്രതിപക്ഷ നേതാവ് സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.

എന്നാൽ, വിഷയത്തിൽ വിശദീകരണം നൽകിയ സ്പീക്കർ എ.എൻ ഷംസീർ, വിവേചനം കാണിച്ചിട്ടില്ലെന്നും വീഴ്ചയില്ലെന്നും വ്യക്തമാക്കി. തരംമാറ്റിയ ചോദ്യങ്ങൾ സഭയിൽ ഉന്നയിക്കാനുള്ള പൊതുപ്രാധാന്യമില്ലെന്നും തദ്ദേശീയ പ്രാധാന്യമുള്ള ചോദ്യം മാത്രമാണെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. സഭാ തലത്തിൽ വിശദമാക്കേണ്ട പ്രാധാന്യമില്ലെന്നും സ്പീക്കർ വ്യക്തമാക്കി.

എന്നാൽ, സ്പീക്കറുടെ വിശദീകരണം തള്ളിയ പ്രതിപക്ഷ നേതാവ് രൂക്ഷവിമർശനമാണ് നടത്തിയത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ കണ്ടത് പൊതു പ്രാധാന്യമില്ലേ എന്ന് വി.ഡി സതീശൻ തിരിച്ചടിച്ചു. ഇതോടെ പ്രതിപക്ഷ നേതാവിന്‍റെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തു. സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ സ്പീക്കർക്കും മുഖ്യമന്ത്രിക്കും എതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

ഇതിനിടെ, നടുത്തളത്തിൽ നിന്ന് അംഗങ്ങൾ ഇരിപ്പിടത്തിലേക്ക് മടങ്ങാതെ വന്നതോടെ പ്രതിപക്ഷത്തിന്‍റെ നേതാവ് ആരാണെന്നും ഒരുപാട് നേതാവുണ്ടോ എന്ന ചോദ്യം സ്പീക്കർ ഉന്നയിച്ചു. ഇതിൽ പ്രകോപിതനായ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സ്പീക്കർക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. സ്പീക്കറുടെ മോശം പരാമർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിക്കുകയും ചെയ്തു.

പ്രതിപക്ഷ ബഹിഷ്കരണത്തിന് പിന്നാലെ പാർലമെന്‍ററികാര്യ മന്ത്രി എം.ബി രാജേഷ് പ്രതിപക്ഷ നേതാവിനെ വിമർശിച്ച് സംസാരിച്ചു. ചെയറിനെതിരായ പ്രതിപക്ഷ നേതാവ് തുടർച്ചയായി അധിക്ഷേപം നടത്തുകയാണ് എം.ബി രാജേഷ് ആരോപിച്ചു. അധിക്ഷേപത്തിന്‍റെ പാരമ്യമാണ് ഇന്ന് കണ്ടത്. കേരളത്തിന്‍റെ ചരിത്രത്തിലെ അപക്വമതിയായ പ്രതിപക്ഷ നേതാവ് എന്ന പദവിക്ക് വി.ഡി സതീശൻ അർഹനായി. നിയമസഭയുടെ ചരിത്രത്തിൽ ഒരു പ്രതിപക്ഷ നേതാവും ഇത്തരത്തിൽ അധിക്ഷേപിച്ചിട്ടില്ല. ഷാക്കർ ആൻ കൗൾ ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ വിശദീകരിച്ചത്. പ്രതിപക്ഷ നേതാവ് ഷാക്കർ ആൻഡ് കൗളിന് മുകളിൽ തന്നെ പ്രതിഷ്ഠിച്ചിരിക്കുകയാണെന്നും എം.ബി രാജേഷ് ചൂണ്ടിക്കാട്ടി.

സഭാ ചരിത്രത്തിലില്ലാത്ത അധിക്ഷേപ വാക്കുകളാണ് ചെയറിനെ കുറിച്ച് പ്രതിപക്ഷ നേതാവ് നടത്തിയതെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. ബഹുമാനപ്പെട്ട എന്ന വാക്ക് ചേർക്കുന്നത് പാർലമെന്‍ററി നടപടിക്രമത്തിന്‍റെ ഭാഗമായാണ്. ആ പരസ്പ ബഹുമാനം നിലനിർത്തി പോവുകയാണ് വേണ്ടത്. നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവാണ് താനെന്ന് പല നടപടികളിലൂടെ തെളിയിച്ചിട്ടുണ്ട്. അതിന്‍റെ പാരമ്യതയാണ് ഇന്ന് കണ്ടത്. പ്രതിപക്ഷ നേതാവിന്‍റെ പരാമർശം സഭ അവജ്ഞയോടെ തള്ളുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷ നേതാവിൽ നിന്നുണ്ടായ പരാമർശങ്ങൾ നിർഭാഗ്യകരമെന്ന് സ്പീക്കർ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പ്രസംഗിക്കാൻ വേണ്ടി എഴുന്നേറ്റപ്പോൾ ചെയർ മൈക്ക് നൽകി. അംഗങ്ങളോട് ഇരിപ്പിടത്തിലേക്ക് തിരികെ പോകാൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഭൂരിഭാഗം ആംഗങ്ങളും മടങ്ങിപ്പോയപ്പോഴും മാത്യു കുഴൽനാടൻ നടുത്തളത്തിൽ ബഹളംവെച്ചു. അതുകൊണ്ടാണ് അത്തരം ചോദ്യം പ്രതിപക്ഷ നേതാവിനോട് ചോദിക്കേണ്ടി വന്നത്. പ്രതിപക്ഷ നേതാവ് ചെയറിനെതിരെ നടത്തിയ പരാമർശങ്ങളും സഭാരേഖകളിൽ ഉണ്ടാകില്ലെന്നും സ്പീക്കർ സഭയെ അറിയിച്ചു.

Tags:    
News Summary - A war between the Speaker and the Leader of the Opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.