ലീഗിനെ പുകഴ്ത്തി​ കെ.ടി. ജലീൽ: ‘ഹാരിസ് ബീരാനെ സ്ഥാനാർഥിയാക്കിയത് അഭിനന്ദനീയം, കാലത്തിന്റെ ചുവരെഴുത്ത് തിരിച്ചറിഞ്ഞു’

മലപ്പുറം: കാലത്തിന്റെ ചുവരെഴുത്ത് തിരിച്ചറിഞ്ഞ് ഉണർന്നും ഉയർന്നും പ്രവർത്തിക്കാൻ ലീഗ് നേതൃത്വത്തിന് അറിയുമെന്ന് വെളിപ്പെടുത്തുന്നതാണ് രാജ്യസഭയിലേക്കുള്ള അഡ്വ. ഹാരിസ് ബീരാന്റെ സ്ഥാനാർഥിത്വമെന്ന് സി.പി.എം സഹയാത്രികൻ കെ.ടി. ജലീൽ. ഇന്ത്യൻ ഭരണഘടന പൊളിച്ചെഴുതാനുള്ള നീക്കങ്ങൾ സംഘ്പരിവാർ ശക്തിപ്പെടുത്തിയ കാലത്ത് നിയമ പാണ്ഡിത്യമുള്ള ഒരാളെ രാജ്യസഭയിലേക്കയക്കാൻ സാദിഖലി തങ്ങൾ കാണിച്ച ഔചിത്യം അഭിനന്ദനീയമാണെന്നും അ​ദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

മദ്രാസ് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന ബി പോക്കർ സാഹിബിനെ പാർലമെൻ്റിലേക്ക് അയച്ച് നിയമനിർമ്മാണ പ്രക്രിയയിൽ ഭാഗഭാക്കാവാൻ അവസരമൊരുക്കിയ മുസ്‍ലിംലീഗ്, ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിനെയും മഹബൂബെമില്ലത്ത് ഇബ്രാഹിം സുലൈമാൻ സേട്ടു സാഹിബിനെയും രാജ്യസഭാംഗങ്ങളാക്കിയാണ് പാർലമെൻ്റെറി രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് ഉയർത്തിക്കൊണ്ടുവന്നത്. പൊന്നാനിയിൽ നിന്ന് ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബോംബെ സ്വദേശി ഗുലാംമഹ്മൂദ് ബനാത്ത് വാല സാഹിബ് കൊമേഴ്സ് പ്രൊഫസറായിരുന്നെങ്കിലും നല്ല നിയമജ്ഞാനമുള്ള വ്യക്തിയുമായിരുന്നു. അദ്ദേഹം രചിച്ച "Religion and Politics in India" എന്ന പുസ്തകം മാത്രം മതി അദ്ദേഹത്തിന്റെ അഗാധമായ അറിവ് മനസ്സിലാക്കാൻ.

ഇന്ത്യൻ ഭരണഘടന പൊളിച്ചെഴുതാനുള്ള നീക്കങ്ങൾ സംഘ്പരിവാർ ശക്തിപ്പെടുത്തിയ കാലത്ത് നിയമ പാണ്ഡിത്യമുള്ള ഒരാളെ രാജ്യസഭയിലേക്കയക്കാൻ സാദിഖലി തങ്ങൾ കാണിച്ച ഔചിത്യം അഭിനന്ദനീയമാണ്. ഹാരിസ് ബീരാൻ എൻ്റെ നല്ല സുഹൃത്തുക്കളിൽ ഒരാളാണ്. അദ്ദേഹത്തിന്റെ പിതാവ് അഡ്വ: വി.കെ ബീരാൻ സാഹിബുമായും എനിക്കടുപ്പമുണ്ട്. എന്റെ ഗുരുനാഥ പ്രഫ: ബീപാത്തു ടീച്ചറുടെ അനിയത്തിയാണ് ഹാരിസിന്റെ ഉമ്മ. രണ്ടുപേരും കോളേജ് അദ്ധ്യാപികമാർ. ഒരാൾ മലയാളം പ്രൊഫസർ. മറ്റേയാൾ ചരിത്ര വിഭാഗം പ്രൊഫസർ. കേരള നിയമസഭാ സ്പീക്കറായിരുന്ന കെ.എം സീതിസാഹിബിൻ്റെ അടുത്ത ബന്ധുക്കളാണ് ഇരുവരും. അഡ്വ: ഹാരിസിൻ്റെ പിതാവ് അഡ്വ: വി.കെ ബീരാൻ പഴയതലമുറയിലെ ലീഗുകാരനും കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനുമാണ്. അഡീഷണൽ അഡ്വക്കറ്റ് ജനറലായും അദ്ദേഹം പ്രവർത്തിച്ചു.

തിരുകൊച്ചി മേഖലയിൽ ലീഗ് ഉണ്ടാക്കുന്നതിൽ നല്ല പങ്കുവഹിച്ച വി.കെ ബീരാൻ സാഹിബ്, സി.എച്ചുമായും ശിഹാബ് തങ്ങളുമായും സൂക്ഷിച്ച ഇഴയടുപ്പം വാക്കുകൾക്കതീതമാണ്. ലീഗിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു എം.പി സ്ഥാനം തിരുകൊച്ചിയിൽ നിന്നുള്ള ഒരാൾക്ക് ലഭിക്കുന്നത്. തെക്കൻ മേഖലയിലെ ലീഗു പ്രവർത്തകർക്ക് ഇതുനൽകുന്ന ആവേശം ചെറുതാവില്ല.

വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ വെച്ച് നടന്ന പ്രവാസി പ്രശ്നങ്ങൾ ഉയർത്തിയുള്ള പാർലമെൻ്റ് മാർച്ചിൻ്റെ മുഖ്യസംഘാടകരിൽ ഒരാളായ ഞാൻ രണ്ട് ദിവസം മുമ്പുതന്നെ ഡൽഹിയിൽ എത്തിയിരുന്നു. എൻ്റെ കൂടെ അന്നത്തെ യൂത്ത്ലീഗ് നേതാക്കളായ ബഷീർ രണ്ടത്താണിയും അഷ്റഫ് അമ്പലത്തിങ്ങലും ഉണ്ടായിരുന്നു. 22 വർഷങ്ങൾക്ക് മുമ്പ് നടന്ന ആ മാർച്ചിന് ആവശ്യമായ സഹായം ഡൽഹിയിൽ ചെയ്ത് തന്നതിൽ ഹാരിസ് ബീരാൻ്റെ പങ്കാളിത്തം നന്ദിയോടെ ഇന്നും ഞാൻ ഓർക്കുന്നു.

വാജ്പേയിയും സോണിയാ ഗാന്ധിയേയും കണ്ട് നിവേദനം നൽകാൻ വീണ്ടും രണ്ടുദിവസമെടുത്തു. അഹമ്മദ് സാഹിബാണ് അതിനുള്ള ഏർപ്പാടുകൾ ചെയ്തത്. സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്ന ഹാരിസിന്റെ ഫ്ലാറ്റിലാണ് ഞാനും ബഷീറും അഷ്റഫും നാലഞ്ച് ദിവസം താമസിച്ചത്. അദ്ദേഹം അന്ന് കാണിച്ച സ്നേഹവും പാർട്ടി പ്രതിബദ്ധതയും ഞങ്ങളെ മൂന്നുപേരെയും വല്ലാതെ സ്വാധീനിച്ചു. അന്ന്മുതൽ ഇന്നുവരെ മായമില്ലാത്ത ആ സൗഹൃദം ഭംഗം കൂടാതെ തുടരുന്നു.

കപിൽ സിബിലിൻ്റെയും പി ചിദംബരത്തിൻ്റെയും വിവേക് ടാങ്കയുടെയും സജ്ഞയ് സിംഗിൻ്റെയും രാഘവ് ചന്ദയുടെയും സാക്കറ്റ് ഗോഖലയുടെയും നിരയിൽ നിൽക്കാൻ യോഗ്യനായ ഒരാളെത്തന്നെ രാജ്യസഭയിലേക്ക് അയക്കാൻ കടുത്ത ലോബീയിംഗിനിടയിലും ലീഗ് നേതൃത്വം കാണിച്ച സൗമനസ്യം എടുത്തു പറയത്തക്കതാണ്. സി.എ.എ, എൻ.ആർ.സി വിഷയങ്ങളിൽ സുപ്രീം കോടതിയിൽ നടക്കുന്ന കേസുകളിൽ കപിൽസിബിലിനെ ഹാജരാക്കുന്നതിൽ ഹാരിസ് ബീരാൻ്റെ ശ്രമം ലീഗ് വൃത്തങ്ങൾക്ക് അത്രപെട്ടന്ന് മറക്കാനാവില്ല.

ന്യൂനപക്ഷ വിഭാഗങ്ങളുമായി ബന്ധപ്പെട്ട പല കേസുകളിലും ഇന്ത്യയുടെ പരമോന്നത കോടതിയിൽ സ്വയം ഹാജരായി നിയമ രംഗത്തെ തൻ്റെ വൈഭവം ഹാരിസ് ബീരാൻ തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ കാൽനൂറ്റാണ്ടായി ഡൽഹി തട്ടകമാക്കി പ്രവർത്തിക്കുന്ന ഹാരിസിന് പുതിയ പദവി നന്നായി ഉപയോഗപ്പെടുത്താനാകും. ഡൽഹി കെ.എം.സി.സിയുടെ പ്രസിഡണ്ട് എന്ന നിലയിൽ വിവിധ മലയാളി സംഘടനകളുമായും ഹാരിസിനുള്ള അടുപ്പം സുവിദിതമാണ്. രാജ്യസഭാംഗത്വം ഒരു പാർടൈം ജോലിയാക്കാതെ അദ്ദേഹം നോക്കണം.

സഭയിൽ മുഴുസമയം ഇരിക്കാനും ഉചിതമായ സമയത്ത് നിർഭയം ചർച്ചകളിൽ ഇടപെടാനും ഇന്ത്യൻ ഭരണകൂടത്തിൻ്റെ മുഖത്തുനോക്കി ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനും ഹാരിസ് ബീരാന് സാധിക്കണം.

കല്ല്യാണത്തിനും കളിയാട്ടത്തിനും പോയി സഭയിൽ ഹാജരാകാത്ത സ്ഥിതി ഒരുകാരണവശാലും ഉണ്ടാകാതെ സൂക്ഷിക്കണം. പ്രധാനപ്പെട്ട വോട്ടിംഗ് വേളകളിൽ വിമാനം കിട്ടാത്ത സാഹചര്യവും ആവർത്തിക്കപ്പെടാതെ ശ്രദ്ധിക്കണം. പേരിനൊരാളല്ല താനെന്ന് കഠിനാദ്ധ്വാനത്തിലൂടെ ഹാരിസ് തെളിയിക്കണം. പൊതു പ്രശ്നങ്ങൾക്കൊപ്പം ന്യൂനപക്ഷ വിഷയങ്ങളിലും രാജ്യസഭയിൽ ഗർജിക്കുന്ന സഖാവ് ജോൺ ബ്രിട്ടാസിൻ്റെ മാതൃക പിൻപറ്റിയാൽ നന്നാകും.

വർത്തമാന ഇന്ത്യയിൽ ഏറ്റവുമധികം വെല്ലുവിളികൾ നേരിടുന്ന ഒരു ജനതയുടെ വികാരവിചാരങ്ങൾ മനസ്സിൽ എരിഞ്ഞുകൊണ്ടേയിരിക്കണം. ന്യൂനപക്ഷങ്ങൾക്കു വേണ്ടി ശക്തമായി ശബ്ദിക്കുന്ന സഹോദര പാർട്ടികളിൽ പെടുന്ന മനുഷ്യസ്നേഹികളായ സഹപ്രവർത്തകരെ അഭിനന്ദിക്കാനും ബഹുമാനിക്കാനും ഒരുപിശുക്കും കാണിക്കരുത്. കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ സഭയിൽ ആഞ്ഞടിക്കണം. ഭരണഘടനയുടെ അടിസ്ഥാന ശിലയായ മതേതരത്വത്തിനെതിരെയുള്ള നീക്കത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കണം -ജലീൽ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം:

പുതിയ രാജ്യസഭാംഗങ്ങൾക്ക് അഭിനന്ദനം.

കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെടാൻ പോകുന്ന മൂന്ന് രാജ്യസഭാംഗങ്ങളും എനിക്ക് വ്യക്തിപരമായി അടുപ്പമുള്ളവരാണ്. വ്യത്യസ്ത മുന്നണിയിലും പാർട്ടിയിലുംപെടുന്ന മൂന്നു സുഹൃത്തുക്കൾ ഒരുമിച്ച് ഡൽഹിയിലേക്ക് പറക്കുമ്പോൾ വലിയ സന്തോഷം. വഹിച്ച പദവികൾ നോക്കിയാൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയാണ് കൂട്ടത്തിൽ സീനിയർ. 2002ൽ അദ്ദേഹം യൂത്ത്ഫ്രണ്ടിൻ്റെ സംസ്ഥാന പ്രസിഡണ്ടായിരിക്കെ ഞാൻ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. അന്ന് തിരുവനന്തപുരത്ത് വെച്ച് നടന്ന യുവജന സംഘടനാ നേതാക്കളുടെ യോഗത്തിൽ വെച്ചാണ് ഞങ്ങൾ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് പലപ്പോഴും മാണി സാറിനെ കാണാൻ പോയ സന്ദർഭങ്ങളിൽ ഞങ്ങൾ കണ്ടു. പരിചയം പുതുക്കി. രാഷ്ട്രീയം ചർച്ച ചെയ്തു. സൗഹൃദം അണയാതെ കാത്ത് സൂക്ഷിച്ചു.

മാണിസാറ് മരണപ്പെട്ടതറിഞ്ഞ് അദ്ദേഹത്തിൻ്റെ ചലനമറ്റ ശരീരം ഒരുനോക്കു കാണാൻ മലപ്പുറത്ത് നിന്ന് ദീർഘനേരം യാത്രചെയ്ത് കോട്ടയത്ത് എത്തിയപ്പോഴേക്ക് അർധരാത്രി പിന്നിട്ടിരിരുന്നു. ജനങ്ങളുടെ അണമുറിയാത്ത പ്രവാഹമായിരുന്നു മൃതദേഹവും വഹിച്ചുള്ള വാഹനം കടന്നു പോകുന്ന വഴിയിലുടനീളം. കോട്ടയത്തെത്താൻ കാത്തുനിന്നാൽ പുലർച്ചയാകുമെന്ന് പോലീസ് പറഞ്ഞു. വിലാപയാത്രയുടെ സഞ്ചാരം മനസ്സിലാക്കി കാറ് തിരിച്ചുവിടാൻ പറഞ്ഞു. ആൾതിരക്കു കാരണം പതുക്കെയാണ് വാഹന വ്യൂഹം നീങ്ങിയിരുന്നത്. വഴിയിലെവിടെയോ റോഡരികിൽ റീത്തും പൂക്കളുമായി നിന്നവർക്ക് കാണാൻ വണ്ടി നിർത്തിയത് കണ്ട ഞങ്ങൾ കെ.എസ്.ആർ.ടി.സി ബസ്സിനടുത്തേക്ക് നീങ്ങി. തിരക്കിനിടയിൽ എന്നെ കണ്ടപാടെ കലങ്ങിയ കണ്ണുകളുമായി തൻ്റെ വന്ദ്യനായ പിതാവിൻ്റെ ഭൗതിക ശരീരത്തിനരികെ നിന്നിരുന്ന ജോസ് കെ മാണി മറ്റുള്ളവരോട് മാറാൻ അഭ്യർത്ഥിച്ചു. പോലീസ് ഒരുക്കിയ വഴിയിലൂടെ മാണിസാറിൻ്റെ ദേഹി വിടപറഞ്ഞ ദേഹത്തിനു മുന്നിൽ അൽപ്പ സമയം ഞാൻ കൈക്കൂപ്പി നിന്നു. പശ്ചാതാപ ബോധത്താൽ മനസ്സ് വിങ്ങി. മാണി സാറിനെതിരെ നിയമസഭക്കകത്ത് നടന്ന സമരത്തിൽ സാഹചര്യങ്ങളുടെ സമ്മർദ്ദത്താലും എൻ്റെ സഹജമായ എടുത്തുചാട്ടത്താലും വികാരപ്രകടനം അതിരുവിട്ടതിൽ ശരിക്കും മനസ്താപം തോന്നി. ജോസിൻ്റെ കൈ മുറുക്കിപ്പിടിച്ച് ക്ഷമാപണം പറയാതെ പറഞ്ഞാണ് വിലാപയാത്രാ വാഹനത്തിൻ്റെ പടികളിറങ്ങിയത്.

2009-ലും 2014-ലും കോട്ടയത്തുനിന്ന് പാർലമെൻ്റ് അംഗമായ ജോസ് കെ മാണി 2018 മുതൽ രാജ്യസഭാംഗമാണ്. ഇപ്പോൾ വീണ്ടും രാജ്യസഭയിലെത്താൻ പോവുകയാണ്. 2013-ൽ കേരള കോൺഗ്രസ് വൈസ് ചെയർമാനായ അദ്ദേഹം 2020-ൽ പാർട്ടി ചെയർമാനായി. ചെന്നൈ ലയോള കോളേജിൽ നിന്ന് ഡിഗ്രി പൂർത്തിയാക്കിയ ജോസ് കെ മാണി, എം.ബി.എ ബിരുദം കരസ്ഥമാക്കിയത് കോയമ്പത്തൂർ പി.എസ്.ജി കോളേജിൽ നിന്നാണ്. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പാരമ്പര്യവും പൊതുപ്രവർത്തന പരിജ്ഞാനവും മുന്നോട്ടുള്ള സേവന യാത്രയിൽ വഴികാട്ടിയാകുമെന്ന കാര്യത്തിൽ സംശയമില്ല.

കാലത്തിൻ്റെ ചുവരെഴുത്ത് തിരിച്ചറിഞ്ഞ് ഉണർന്നും ഉയർന്നും പ്രവർത്തിക്കാൻ ലീഗ് നേതൃത്വത്തിന് അറിയുമെന്ന് വെളിപ്പെടുത്തുന്നതാണ് രാജ്യസഭയിലേക്കുള്ള അഡ്വ: ഹാരിസ് ബീരാൻ്റെ സ്ഥാനാർത്ഥിത്വം. മദ്രാസ് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന ബി പോക്കർ സാഹിബിനെ പാർലമെൻ്റിലേക്ക് അയച്ച് നിയമനിർമ്മാണ പ്രക്രിയയിൽ ഭാഗഭാക്കാവാൻ അവസരമൊരുക്കിയ മുസ്ലിംലീഗ്, ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിനെയും മഹബൂബെമില്ലത്ത് ഇബ്രാഹിം സുലൈമാൻ സേട്ടു സാഹിബിനെയും രാജ്യസഭാംഗങ്ങളാക്കിയാണ് പാർലമെൻ്റെറി രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് ഉയർത്തിക്കൊണ്ടുവന്നത്. പൊന്നാനിയിൽ നിന്ന് ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബോംബെ സ്വദേശി ഗുലാംമഹ്മൂദ് ബനാത്ത് വാല സാഹിബ് കൊമേഴ്സ് പ്രൊഫസറായിരുന്നെങ്കിലും നല്ല നിയമജ്ഞാനമുള്ള വ്യക്തിയുമായിരുന്നു. അദ്ദേഹം രചിച്ച "Religion and Politics in India" എന്ന പുസ്തകം മാത്രം മതി അദ്ദേഹത്തിൻ്റെ അഗാധമായ അറിവ് മനസ്സിലാക്കാൻ.

ഇന്ത്യൻ ഭരണഘടന പൊളിച്ചെഴുതാനുള്ള നീക്കങ്ങൾ സംഘ്പരിവാർ ശക്തിപ്പെടുത്തിയ കാലത്ത് നിയമ പാണ്ഡിത്യമുള്ള ഒരാളെ രാജ്യസഭയിലേക്കയക്കാൻ സാദിഖലി തങ്ങൾ കാണിച്ച ഔചിത്യം അഭിനന്ദനീയമാണ്. ഹാരിസ് ബീരാൻ എൻ്റെ നല്ല സുഹൃത്തുക്കളിൽ ഒരാളാണ്. അദ്ദേഹത്തിൻ്റെ പിതാവ് അഡ്വ: വി.കെ ബീരാൻ സാഹിബുമായും എനിക്കടുപ്പമുണ്ട്. എൻ്റെ ഗുരുനാഥ പ്രൊഫ: ബീപാത്തു ടീച്ചറുടെ അനിയത്തിയാണ് ഹാരിസിൻ്റെ ഉമ്മ. രണ്ടുപേരും കോളേജ് അദ്ധ്യാപികമാർ. ഒരാൾ മലയാളം പ്രൊഫസർ. മറ്റേയാൾ ചരിത്ര വിഭാഗം പ്രൊഫസർ. കേരള നിയമസഭാ സ്പീക്കറായിരുന്ന കെ.എം സീതിസാഹിബിൻ്റെ അടുത്ത ബന്ധുക്കളാണ് ഇരുവരും. അഡ്വ: ഹാരിസിൻ്റെ പിതാവ് അഡ്വ: വി.കെ ബീരാൻ പഴയതലമുറയിലെ ലീഗുകാരനും കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനുമാണ്. അഡീഷണൽ അഡ്വക്കറ്റ് ജനറലായും അദ്ദേഹം പ്രവർത്തിച്ചു. തിരുകൊച്ചി മേഖലയിൽ ലീഗ് ഉണ്ടാക്കുന്നതിൽ നല്ല പങ്കുവഹിച്ച വി.കെ ബീരാൻ സാഹിബ്, സി.എച്ചുമായും ശിഹാബ് തങ്ങളുമായും സൂക്ഷിച്ച ഇഴയടുപ്പം വാക്കുകൾക്കതീതമാണ്. ലീഗിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു എം.പി സ്ഥാനം തിരുകൊച്ചിയിൽ നിന്നുള്ള ഒരാൾക്ക് ലഭിക്കുന്നത്. തെക്കൻ മേഖലയിലെ ലീഗു പ്രവർത്തകർക്ക് ഇതുനൽകുന്ന ആവേശം ചെറുതാവില്ല.

വാജ്പെയ് പ്രധാനമന്ത്രിയായിരിക്കെ യൂത്ത്ലീഗിൻ്റെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ വെച്ച് നടന്ന പ്രവാസി പ്രശ്നങ്ങൾ ഉയർത്തിയുള്ള പാർലമെൻ്റ് മാർച്ചിൻ്റെ മുഖ്യസംഘാടകരിൽ ഒരാളായ ഞാൻ രണ്ട് ദിവസം മുമ്പുതന്നെ ഡൽഹിയിൽ എത്തിയിരുന്നു. എൻ്റെ കൂടെ അന്നത്തെ യൂത്ത്ലീഗ് നേതാക്കളായ ബഷീർ രണ്ടത്താണിയും അഷ്റഫ് അമ്പലത്തിങ്ങലും ഉണ്ടായിരുന്നു. 22 വർഷങ്ങൾക്ക് മുമ്പ് നടന്ന ആ മാർച്ചിന് ആവശ്യമായ സഹായം ഡൽഹിയിൽ ചെയ്ത് തന്നതിൽ ഹാരിസ് ബീരാൻ്റെ പങ്കാളിത്തം നന്ദിയോടെ ഇന്നും ഞാൻ ഓർക്കുന്നു. വാജ്പെയേയും സോണിയാ ഗാന്ധിയേയും കണ്ട് നിവേദനം നൽകാൻ വീണ്ടും രണ്ടുദിവസമെടുത്തു. അഹമ്മദ് സാഹിബാണ് അതിനുള്ള ഏർപ്പാടുകൾ ചെയ്തത്. സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്ന ഹാരിസിൻ്റെ ഫ്ലാറ്റിലാണ് ഞാനും ബഷീറും അഷ്റഫും നാലഞ്ച് ദിവസം താമസിച്ചത്. അദ്ദേഹം അന്ന് കാണിച്ച സ്നേഹവും പാർട്ടി പ്രതിബദ്ധതയും ഞങ്ങളെ മൂന്നുപേരെയും വല്ലാതെ സ്വാധീനിച്ചു. അന്ന്മുതൽ ഇന്നുവരെ മായമില്ലാത്ത ആ സൗഹൃദം ഭംഗം കൂടാതെ തുടരുന്നു.

കപിൽ സിബിലിൻ്റെയും പി ചിദംബരത്തിൻ്റെയും വിവേക് ടാങ്കയുടെയും സജ്ഞയ് സിംഗിൻ്റെയും രാഘവ് ചന്ദയുടെയും സാക്കറ്റ് ഗോഖലയുടെയും നിരയിൽ നിൽക്കാൻ യോഗ്യനായ ഒരാളെത്തന്നെ രാജ്യസഭയിലേക്ക് അയക്കാൻ കടുത്ത ലോബീയിംഗിനിടയിലും ലീഗ് നേതൃത്വം കാണിച്ച സൗമനസ്യം എടുത്തു പറയത്തക്കതാണ്. സി.എ.എ, എൻ.ആർ.സി വിഷയങ്ങളിൽ സുപ്രീം കോടതിയിൽ നടക്കുന്ന കേസുകളിൽ കപിൽസിബിലിനെ ഹാജരാക്കുന്നതിൽ ഹാരിസ് ബീരാൻ്റെ ശ്രമം ലീഗ് വൃത്തങ്ങൾക്ക് അത്രപെട്ടന്ന് മറക്കാനാവില്ല. ന്യൂനപക്ഷ വിഭാഗങ്ങളുമായി ബന്ധപ്പെട്ട പല കേസുകളിലും ഇന്ത്യയുടെ പരമോന്നത കോടതിയിൽ സ്വയം ഹാജരായി നിയമ രംഗത്തെ തൻ്റെ വൈഭവം ഹാരിസ് ബീരാൻ തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ കാൽനൂറ്റാണ്ടായി ഡൽഹി തട്ടകമാക്കി പ്രവർത്തിക്കുന്ന ഹാരിസിന് പുതിയ പദവി നന്നായി ഉപയോഗപ്പെടുത്താനാകും. ഡൽഹി കെ.എം.സി.സിയുടെ പ്രസിഡണ്ട് എന്ന നിലയിൽ വിവിധ മലയാളി സംഘടനകളുമായും ഹാരിസിനുള്ള അടുപ്പം സുവിദിതമാണ്. രാജ്യസഭാംഗത്വം ഒരു പാർടൈം ജോലിയാക്കാതെ അദ്ദേഹം നോക്കണം.

സഭയിൽ മുഴുസമയം ഇരിക്കാനും ഉചിതമായ സമയത്ത് നിർഭയം ചർച്ചകളിൽ ഇടപെടാനും ഇന്ത്യൻ ഭരണകൂടത്തിൻ്റെ മുഖത്തുനോക്കി ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനും ഹാരിസ് ബീരാന് സാധിക്കണം. കല്ല്യാണത്തിനും കളിയാട്ടത്തിനും പോയി സഭയിൽ ഹാജരാകാത്ത സ്ഥിതി ഒരുകാരണവശാലും ഉണ്ടാകാതെ സൂക്ഷിക്കണം. പ്രധാനപ്പെട്ട വോട്ടിംഗ് വേളകളിൽ വിമാനം കിട്ടാത്ത സാഹചര്യവും ആവർത്തിക്കപ്പെടാതെ ശ്രദ്ധിക്കണം. പേരിനൊരാളല്ല താനെന്ന് കഠിനാദ്ധ്വാനത്തിലൂടെ ഹാരിസ് തെളിയിക്കണം. പൊതു പ്രശ്നങ്ങൾക്കൊപ്പം ന്യൂനപക്ഷ വിഷയങ്ങളിലും രാജ്യസഭയിൽ ഗർജിക്കുന്ന സഖാവ് ജോൺ ബ്രിട്ടാസിൻ്റെ മാതൃക പിൻപറ്റിയാൽ നന്നാകും. വർത്തമാന ഇന്ത്യയിൽ ഏറ്റവുമധികം വെല്ലുവിളികൾ നേരിടുന്ന ഒരു ജനതയുടെ വികാരവിചാരങ്ങൾ മനസ്സിൽ എരിഞ്ഞുകൊണ്ടേയിരിക്കണം. ന്യൂനപക്ഷങ്ങൾക്കു വേണ്ടി ശക്തമായി ശബ്ദിക്കുന്ന സഹോദര പാർട്ടികളിൽ പെടുന്ന മനുഷ്യസ്നേഹികളായ സഹപ്രവർത്തകരെ അഭിനന്ദിക്കാനും ബഹുമാനിക്കാനും ഒരുപിശുക്കും കാണിക്കരുത്. കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ സഭയിൽ ആഞ്ഞടിക്കണം. ഭരണഘടനയുടെ അടിസ്ഥാന ശിലയായ മതേതരത്വത്തിനെതിരെയുള്ള നീക്കത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കണം.

മലപ്പുറം ജില്ലയിൽ നിന്നുള്ള രണ്ടാമത്തെ ഇടതുപക്ഷ രാജ്യസഭാ മെമ്പറാണ് സുനീർ. ജില്ലയിലെ പ്രഥമ കമ്മ്യൂണിസ്റ്റ് രാജ്യസഭാ അംഗം പൊന്നാനിക്കാരനായ സഖാവ് ഇമ്പിച്ചിബാവയാണ്. സുനീറും പൊന്നാനിക്കാരനായത് യാദൃശ്ചികമെങ്കിലും അതിലൊരു കമ്മ്യൂണിസ്റ്റ് കുളിരുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പിളർപ്പിന് ശേഷം ജില്ലയിലെ സി.പി.ഐ നേതൃത്വത്തിലെ പ്രഗൽഭരായിരുന്നു കൊളാടി ഗോവിന്ദൻകുട്ടിയും കോയക്കുഞ്ഞി നഹയും കെ.എൻ.എ ഖാദറും ശ്രീധരൻ മാഷും പ്രൊഫ: ഇ.പി മുഹമ്മദലിയുമെല്ലാം. രണ്ടാം തലമുറയിലെ എണ്ണപ്പെടുന്നവരാണ് കൃഷ്ണദാസും അജിത്ത് കൊളാടിയും പ്രൊഫ: ഗീതയും അഡ്വ: റഹ്മതുള്ളയും പി.പി സുനീറുമെല്ലാം. റഹ്മത്തുള്ള ലീഗിലേക്ക് പോയതോടെയാണ് സുനീർ പാർട്ടി നേതൃത്വത്തിലേക്ക് ഉയർന്നത്. പൊന്നാനിയിലും വയനാട്ടിലും ലോകസഭയിലേക്ക് മൽസരിച്ച് പരാജയപ്പെട്ട സുനീർ, വൈകാതെ മലപ്പുറത്ത് നിന്നുള്ള സി.പി.ഐയുടെ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറിയായി. കുലീനമായ പെരുമാറ്റവും സൗമ്യമായ സമീപനവും സുനീറിന് ജനകീയ മുഖം നൽകി. മാറഞ്ചേരി വെളിയങ്കോട്ടെ പ്രമുഖ കമ്യുണിസ്റ്റ് കുടുംബത്തിലെ അംഗമായ സുനീർ ഇത്രയും ഉയരെയുള്ള പദവിയിലെത്തുമെന്ന് അധികമാരും കരുതിക്കാണില്ല.

വലതുപക്ഷ പാർട്ടികളിൽ ഒരു സ്ഥാനത്തെത്താൻ എത്രയോ തമ്പ്രാൻമാരെ പ്രസാദിപ്പിക്കേണ്ടി വരും? എത്ര നേതാക്കളുടെ പെട്ടി ചുമക്കേണ്ടി വരും? അതൊന്നുമില്ലാതെയാണ് പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയോട് കൂറും പ്രതിബദ്ധതയും ഉയർത്തിപ്പിടിച്ചതിൻ്റെ അംഗീകാരമായി സുനീറിനെത്തേടി രാജ്യസഭാംഗത്വം മലപ്പുറത്തേക്ക് പറന്നെത്തിയത്. വിദ്യാർഥി യുവജന സംഘടനകളിലൂടെ രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ച സുനീർ, 1988 മുതൽ 1993 വരെ കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ്റെ വൈസ് ചെയർമാനായിരുന്നു. വൈകാതെ അദ്ദേഹം എ.ഐ.വൈ.എഫിന്റെ സംസ്ഥാന നേതൃനിരയിൽ എണ്ണപ്പെട്ടവനായി.

മലപ്പുറം ജില്ലാ പപഞ്ചായത്തിൽ മാറഞ്ചേരി ഡിവിഷനെ പ്രതിനിധീകരിച്ച സുനീർ, 2012 മുതൽ എട്ട് വർഷക്കാലം സി.പി.ഐയുടെ മലപ്പുറം ജില്ലാ സെക്രട്ടറിയായി. കേരള ഹൗസിംഗ് ബോർഡ് കോർപ്പറേഷൻ്റെ ചെയർമാനായും ഡെപ്യൂട്ടി സ്പീക്കറുടെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിയായും സേവനം ചെയ്തു. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദധാരിയാണ് സുനീർ.

എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ഷാഹിനയാണ് ഭാര്യ. മലപ്പുറത്തിൻ്റെയും സംസ്ഥാനത്തിൻ്റെയും ന്യായമായ ആവശ്യങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിൽ മുന്നണിപ്പോരാളിയായി സുനീർ ഉണ്ടാകുമെന്ന് നമുക്ക് ഉറപ്പിക്കാം. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം കൊടുത്ത ശൈഖ് സൈനുദ്ദീൻ മഖ്ദൂമിൻ്റെയും വെളിയങ്കോട് ഉമർഖാസിയുടെയും പാദസ്പർശമേറ്റ മണ്ണിൽ നിന്നാണ് പി.പി സുനീർ ഇന്ദ്രപ്രസ്ഥത്തിലേക്ക് വിമാനം കയറുന്നത്. ഏതെങ്കിലും ജനവിഭാഗത്തെ ഒറ്റതിരിഞ്ഞ് അക്രമിക്കാൻ ആരെങ്കിലും തുനിഞ്ഞാൽ പൊന്നാനിയുടെ ഉൾക്കരുത്ത് സഭയിൽ അദ്ദേഹം പ്രതിഫലിപ്പിക്കും. തീർച്ച. സ്വന്തമായി ഒരു മെമ്പറെ ജയിപ്പിക്കാനുള്ള വോട്ടുണ്ടായിട്ടും മുന്നണിയുടെ കെട്ടുറപ്പ് ഭദ്രമാക്കാൻ വീട്ടുവീഴ്ച ചെയ്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന് കരുത്ത് പകർന്ന സി.പി.ഐ എമ്മിനെ എത്ര പുകഴ്ത്തിയാലും മതിയാവില്ല.

മൂന്ന് ചങ്ങാതിമാർക്കും നല്ലതു വരട്ടെ. ഹൃദയം നിറഞ്ഞ ആശംസകൾ...

Tags:    
News Summary - Adv Haris Beeran's RS nomination: KT jaleel praises Muslim League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.