പിണറായിയുടെ ശരീര ഭാഷ പഠിച്ച്, എങ്ങനെ സംസാരിക്കണമെന്ന് പഠിപ്പിച്ചത് പി.ആർ ഏജൻസിയാണെന്ന് വി.ഡി. സതീശൻ, അവരുണ്ടാക്കുന്ന ക്യാപ്സൂളാണ് വിതരണം ചെയ്യുന്നത്...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനുഗോലു കെ.പി.സി.സി രാഷ്ട്രീയകാര്യ യോഗത്തിൽ പങ്കെടുത്തതിനെ വിമർശിച്ച മുഖ്യമന്ത്രിക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തുടർഭരണം ലഭിക്കുന്നതിനു രണ്ടുവർഷം മുൻപു മുതൽ മുഖ്യമന്ത്രി സ്വന്തം മേക്ക് ഓവറിനായി മുംബൈയിലെ പി.ആർ ഏജൻസിയുടെ സേവനം തേടിയെന്നു സതീശൻ പറഞ്ഞു. രണ്ടുവർഷത്തോളം കേരളത്തിൽ ചെലവിട്ട അവർ നിയമസഭയുടെ ഗാലറിയിലുൾപ്പെടെ ഉണ്ടായിരുന്നു. പിണറായി വിജയന്റെ ശരീരഭാഷ പഠിച്ച്, എങ്ങനെ സംസാരിക്കണമെന്ന് പഠിപ്പിച്ചത് അവരാണെന്നും സതീശൻ കുറ്റപ്പെടുത്തി.

കോവിഡ് വേളയിൽ മുഖ്യമന്ത്രി നടത്തിയിരുന്ന വാർത്താ സമ്മേളനത്തിലെ ഉള്ളടക്കം എഴുതി നൽകിയിരുന്നത് മുംബൈയിൽനിന്നുള്ള ഏജൻസിയാണ്. കുരങ്ങിനും നായക്കും ഭക്ഷണം കൊടുക്കണം എന്നെല്ലാം അവരാണ് എഴുതിക്കൊടുത്തത്. എല്ലാ ശനിയാഴ്ചയും ക്ലിഫ് ഹൗസിൽ കയറ്റിയിരുത്തി ചർച്ച നടത്തിയില്ലേ? മുംബൈയിലെ പി.ആർ ഏജൻസിക്കാർ ഇപ്പോഴും ഇവിടെയുണ്ട്. എത്ര വർഷമായി പിണറായി വിജയൻ പി.ആർ ഏജൻസിയെ കെട്ടിപ്പിടിച്ചു നടക്കുന്നു. അവരുണ്ടാക്കുന്ന കാപ്സ്യൂളാണു വിതരണം ചെയ്യുന്നത്. എന്നിട്ടാണു സുനിൽ കനഗോലുവിന്റെ പേരു പറഞ്ഞു കോൺഗ്രസിനു മേൽ ആരോപണമുന്നയിക്കുന്നത്.

എന്തൊരു തൊലിക്കട്ടിയാണിത്. കനഗോലു പി.ആർ ഏജൻസിയിൽ പ്രവർത്തിച്ചിട്ടുണ്ടാകും. എന്നാൽ ഇപ്പോൾ കോൺഗ്രസ് അംഗമാണ്. ഏഴംഗ ടാസ്ക് ഫോഴ്സിലും അംഗമാണ്. കോൺഗ്രസ് എങ്ങനെ തെരഞ്ഞെടുപ്പു പ്രവർത്തനം നടത്തണമെന്നു പിണറായി വിജയൻ പഠിപ്പിക്കേണ്ട. കേരളത്തിലെ കോൺഗ്രസിന് തിരഞ്ഞെടുപ്പു നടത്താൻ അറിയാമെന്നു രണ്ട് ഉപതിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ പിണറായിക്കു ബോധ്യപ്പെട്ടു കാണണമല്ലോയെന്നും സതീശൻ പറഞ്ഞു. 

Tags:    
News Summary - Against Chief Minister Pinarayi Vijayan, Opposition Leader VDSatheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.