എ.ഐ കാമറ; പിഴ കൂടുതലും സീറ്റ് ബെൽറ്റിന്; കണ്ടെത്തിയത് 12,889 നിയമലംഘനങ്ങൾ

തിരുവനന്തപുരം: എ.ഐ കാമറകൾ പിടികൂടുന്ന നിയമലംഘനങ്ങളിൽ കൂടുതലും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 7896 കേസുകളാണ് കാറിലെ മുൻസീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിടികൂടിയത്. ഇതിന് പുറമേ ഡ്രൈവർ സീറ്റ് ബെൽറ്റ്‌ ധരിക്കാത്തതിന് രജിസ്റ്റർ ചെയ്ത കേസുകൾ 4,993 ആണ്. സീറ്റ് ബെൽറ്റില്ലാത്തതിന് ആകെ കാമറ പിടിച്ചത് 12,889 കേസുകളാണ്. ഹെൽമറ്റ് ധരിക്കാത്തതിന് 6,153 ഇരുചക്രവാഹന യാത്രികർക്കും പിഴ ചുമത്തി. ഇരുചക്രവാഹനത്തിലെ സഹയാത്രികൻ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് 71 കേസെടുത്തു. ഇരുചക്ര വാഹനത്തിൽ മൂന്നുപേർ യാത്ര ചെയ്തതിന് മൂന്നും മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 25ഉം അമിതവേഗത്തിന് രണ്ടും കേസുകൾ രജിസ്റ്റർ ചെയ്തു. 56 സർക്കാർ വാഹനങ്ങളും വി.ഐ.പി വാഹനങ്ങളും നിയമലംഘനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. 10 വാഹനങ്ങൾക്ക് ചല്ലാൻ അയച്ചു. അപ്പീൽ നൽകാൻ അവസരം നൽകിയതോടെ പരാതികളുമായി എത്തുന്നവരുടെ എണ്ണവും കുറവല്ല. സീറ്റ് ബെൽറ്റിലാണ് പരാതികൾ ഏറെയും. ഹെൽമറ്റിലെ പിഴക്ക് കാര്യമായ ആക്ഷേപങ്ങളുയർന്നിട്ടില്ല.

എ.ഐ കാമറകളിൽ 95 ശതമാനവും സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിക്കാതെയുള്ള വാഹനയാത്ര പിടികൂടാനുള്ളതാണ്. അമിതവേഗം പിടികൂടാനുള്ളവ എട്ടെണ്ണവും.

കഴിഞ്ഞദിവസം മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നെങ്കിലും ദൈനംദിന പ്രവർത്തനങ്ങൾ മാത്രമാണ് ചർച്ച ചെയ്തത്. ബസുകളിലടക്കം ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കാനുള്ള തീരുമാനം സുരക്ഷയെ കരുതിയാണെന്നാണ് വിശദീകരണം. ബസ് അപകടങ്ങളില്‍ ഡ്രൈവര്‍ സീറ്റില്‍നിന്ന് തെറിച്ചുപോകുന്നത് അത്യാഹിതങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. സീറ്റ് ബെല്‍റ്റ് ഉണ്ടെങ്കില്‍ ഇതൊഴിവാക്കാനാകും. അപകടത്തിന്റെ ആഘാതത്തില്‍ ഡ്രൈവര്‍ക്ക് സ്റ്റിയറിങ് നിയന്ത്രണം നഷ്ടമായാലും സീറ്റിലുണ്ടെങ്കില്‍ പിന്നീട് വാഹനം നിയന്ത്രിക്കാനാകും.

അതേസമയം വാഹന നിര്‍മാണ കമ്പനി നല്‍കിയ സീറ്റ് ബെല്‍റ്റുകള്‍ ഇളക്കിമാറ്റിയ കെ.എസ്.ആര്‍.ടി.സിക്ക് പുതിയ നിബന്ധന അധിക ബാധ്യതയാണ്. ഹെവി വാഹനങ്ങളിലെ സീറ്റ് ബെല്‍റ്റ് സെറ്റിന് 400-600 രൂപ വിലയുണ്ട്. 2005ന് ശേഷമുള്ള ബസുകളില്‍ ഇവ വാങ്ങി പിടിപ്പിക്കേണ്ടിവരും. സ്വിഫ്റ്റിന് വാങ്ങിയ ഇലക്ട്രിക്, ഡീസല്‍ ബസുകളില്‍ സീറ്റ് ബെല്‍റ്റുണ്ട്.

എ.ഐ കാമറ പിഴയിട്ട് തുടങ്ങിയെങ്കിലും കെൽട്രോണുമായി അന്തിമ കരാർ ഒപ്പിടാനുണ്ട്.

സാങ്കേതിക കാര്യങ്ങൾ വിശദമായി പരിശോധിച്ചശേഷം അന്തിമ കരാറെന്ന നിലപാടിലാണ് സർക്കാർ. മൂന്നുമാസത്തിനുള്ളിൽ കരാർ ഒപ്പിട്ടേക്കും. അന്തിമ ധാരണപത്രത്തില്‍ വ്യവസ്ഥകളില്‍ നേരിയ ഭേദഗതി വരുത്താനും സാധ്യതയുണ്ട്.

Tags:    
News Summary - AI Camera; Fines mostly for seat belts; 12,889 violations were found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.