തിരുവനന്തപുരം: പൊലീസ് സേനയിലെ ജോലി സമ്മർദവും അതിനെതുടർന്നുള്ള ആത്മഹത്യകളും നിയസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. അഞ്ചുവർഷത്തിനിടെ 88 പൊലീസുകാരാണ് ജീവനൊടുക്കിയതെന്നും ജോലിഭാരത്തെ തുടർന്നുള്ള സമ്മർദമാണ് ഇതിനു കാരണമെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച പി.സി. വിഷ്ണുനാഥ് പറഞ്ഞു. സഭ സമ്മേളിച്ച കഴിഞ്ഞ ആറു ദിവസത്തിനിടയിൽ അഞ്ച് ഉദ്യോഗസ്ഥരാണ് ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരിക്കുന്ന പാർട്ടി നേതാക്കളുടെ ഇടപെടൽ പൊലീസിനുമേലുണ്ടാക്കുന്ന സമ്മർദം ചെറുതല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. എസ്.പിയെ നിയന്ത്രിക്കുന്നത് സി.പി.എം ജില്ല കമ്മിറ്റികളും എസ്.എച്ച്.ഒമാരെ നിയന്ത്രിക്കുന്നത് പാർട്ടി ഏരിയ കമ്മിറ്റികളുമാണ്. 20 കൊല്ലം മുമ്പ് ഉണ്ടായിരുന്നതിന്റെ 100 ഇരട്ടി ജോലിയാണ് ഇന്നുള്ളത്. എന്നാൽ, പഴയ ആളെണ്ണം മാത്രമാണ് സ്റ്റേഷനുകളിലുള്ളതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
പൊലീസിൽ ജോലി സമ്മർദമുണ്ടെങ്കിലും ആവർത്തിക്കുന്ന ആത്മഹത്യകൾക്ക് കാരണം അതുമാത്രമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. എട്ടു മണിക്കൂർ ജോലി അത്രവേഗം നടപ്പാക്കാൻ കഴിയില്ല. മനോസംഘർഷം നേരിടുന്ന പൊലീസുകാരെ കണ്ടെത്തി യോഗ ഉൾപ്പെടെ നൽകുന്നുണ്ട്. രാഷ്ട്രീയ ഇടപെടലോ രാഷ്ട്രീയ സ്വാധീനമോ പൊലീസ് സ്റ്റേഷനുകളിൽ ഇല്ല. ഭാവിയിലെ ഒഴിവ് കൂടി കണ്ട് നിയമനം നടത്തിയിട്ടുണ്ട്. റാങ്ക് ലിസ്റ്റിലുള്ളവർക്കെല്ലാം നിയമനം നൽകാനാവില്ല -മുഖ്യമന്ത്രി പറഞ്ഞു. ഇതിനെത്തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. അതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.