ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമലയിലെ ദുരിതാശ്വാസ ക്യാമ്പ് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ സന്ദർശിക്കുന്നു
മേപ്പാടി: നിരവധി പേരുടെ മരണത്തിനും നാശനഷ്ടങ്ങൾക്കും കാരണമായ ചൂരൽമലയിലെ ഉരുൾപൊട്ടിയ പ്രദേശം ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബ് റഹ്മാൻ സന്ദർശിച്ചു. ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തിയ അമീർ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനും സംഘടനയുടെ എല്ലാ പിന്തുണയും ഉറപ്പുനൽകി. ദുരന്തത്തിൽ പെട്ടവരെ മുഴുവൻ കണ്ടെത്താനും ദുരിതബാധിതർക്ക് സമ്പൂർണ പുനരധിവാസ പദ്ധതി നടപ്പാക്കാനും സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളും അമീർ സന്ദർശിച്ചു.
ജമാഅത്തെ ഇസ്‌ലാമിയുടെ ദുരന്ത നിവാരണ വിഭാഗമായ ഐഡിയൽ റിലീഫ് വിങ്ങിൻ്റെ വളന്റിയർമാരെ എല്ലാ പ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട്. ഔദ്യാഗിക രക്ഷാദൗത്യവുമായി ഏകോപിച്ചാണ് ഐ.ആർ.ഡബ്ല്യു പ്രവർത്തിക്കുക. രക്ഷാപ്രവർത്തനം അവസാനിക്കും വരെ വളന്റിയർമാർ സേവന പ്രവർത്തനങ്ങളിൽ സജീവമായുണ്ടാകും. ദുരിതമനുഭവിക്കുന്നവർക്കാവശ്യമായ സഹായമെത്തിക്കുന്നതിന് പീപ്പിൾസ് ഫൗണ്ടേഷൻ്റെ കീഴിൽ വിവിധ വിഭാഗങ്ങൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ദുരിത മേഖലയിൽ പഠനം നടത്തിയ ശേഷം പുനരധിവാസത്തിന് സമഗ്ര പാക്കേജ് തയാറാക്കി നടപ്പാക്കുമെന്നും മുജീബ് റഹ്മാൻ അറിയിച്ചു. നാട്ടുകാരുടെയും വിവിധ സേവന സംഘങ്ങളുടെയും പ്രവർത്തനത്തെ അദ്ദേഹം അഭിനന്ദിച്ചു.
സംസ്ഥാന ഉപാധ്യക്ഷൻ വി.ടി അബ്ദുല്ലക്കോയ തങ്ങൾ, സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ശബീർ കൊടുവള്ളി, ടി.പി യൂനുസ്, സി.കെ. ഷമീർ, ഐ.ആർ.ഡബ്ല്യു ജനറൽ ക്യാപ്റ്റൻ ബശീർ ശർഖി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.