കോൺഗ്രസ് പിന്തുണച്ചു; അവിണിശ്ശേരിയിൽ ഭരണം വീണ്ടും എൽ.ഡി.എഫിന്, ഇന്ന് രാജി, അധികാരം ബി.ജെ.പിയിലേക്ക്

ചേർപ്പ്: കഴിഞ്ഞ തവണ ബി.ജെ.പി ഭരിച്ചിരുന്ന അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് എൽ.ഡി.എഫ്. ബി.ജെ.പി ഭരണത്തിലെത്തുന്നത് ഒഴിവാക്കാൻ എൽ.ഡി.എഫിനെ കോൺഗ്രസ് പിന്തുണച്ചു. അതേസമയം, എൽ.ഡി.എഫ്-യു.ഡി.എഫ് കൂട്ടുകെട്ടിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തി. യു. ഡി.എഫിെൻറ വോട്ടുനേടി വിജയിച്ച പ്രസിഡൻറ്, വൈസ് പ്രസിഡൻറ് പദവികൾ എൽ.ഡി.എഫ് വ്യാഴാഴ്ച രാജിവെക്കും.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് യു.ഡി.എഫ് അംഗങ്ങൾ വോട്ട് ചെയ്യുകയായിരുന്നു. എന്നാൽ, കോൺഗ്രസ്‌ പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ച് എൽ.ഡി.എഫിെൻറ പ്രസിഡൻറും വൈസ് പ്രസിഡൻറും രാജിവെച്ചതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ആദ്യ തെരഞ്ഞെടുപ്പിന് സമാനമായി എൽ.ഡി.എഫും യു.ഡി.എഫും ഒന്നിച്ചായിരുന്നു ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എൽ.ഡി.എഫിലെ സി.പി.എം അംഗം എ.ആർ. രാജുവായിരുന്നു പ്രസിഡൻറ് സ്ഥാനാർഥി. എൽ.ഡി.എഫിലെ അഞ്ചുപേരും യു.ഡി.എഫിലെ മൂന്നുപേരും വോട്ട് ചെയ്തപ്പോൾ എട്ട് വോട്ടോടെ രാജു വിജയിച്ചു.

വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിലും ഇരുമുന്നണികളും ഇതേ നിലപാടിൽ തന്നെയായിരുന്നു. സി. പി.ഐയിലെ ഇന്ദിര ജയകുമാറായിരുന്നു സ്ഥാനാർഥി. യു.ഡി.എഫിലെ മൂന്ന് അംഗങ്ങളും വോട്ട് ചെയ്തതോടെ ഇന്ദിര ജയകുമാർ വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. അവിണിശ്ശേരി പഞ്ചായത്തിൽ ആകെയുള്ള 14 സീറ്റുകളിൽ ബി.ജെ.പി- ആറ്, എൽ.ഡി.എഫ്-അഞ്ച്, യു.ഡി.എഫ്- മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില.

ജനവിധി അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും നിയമസഭ െതരഞ്ഞെടുപ്പിെൻറ ട്രയൽ റൺ ആണെന്നും ബി.ജെ.പി വിമർശിച്ചു. അതേസമയം, സുസ്ഥിരമായ പഞ്ചായത്ത്‌ ഭരണത്തിനാണ് എൽ.ഡി.എഫിനെ പിന്തുണച്ചതെന്നാണ് യു.ഡി.എഫ് നിലപാട്. എന്നാൽ, ആദ്യ തെരഞ്ഞെടുപ്പിലെ സാഹചര്യം തന്നെയാണ് ഇപ്പോഴുമുണ്ടായതെന്നതിനാൽ സ്ഥാനമൊഴിയാനാണ് എൽ.ഡി.എഫ് തീരുമാനം. യു.ഡി.എഫ് വോട്ടുനേടി സ്ഥാനങ്ങൾ സ്വീകരിക്കില്ലെന്നത് നയപരമായ തീരുമാനമാണെന്നും പദവികൾ രാജിവെക്കുമെന്നും കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. ഇരുവരും വ്യാഴാഴ്ച പദവികൾ രാജിവെക്കും. രാജിവെക്കുന്നതിലൂടെ വീണ്ടും അധികാരം ബി.ജെ.പിയിലേക്ക് തന്നെയെത്തും.

വീണ്ടും ഭരണപ്രതിസന്ധി

തൃശൂർ: യു.ഡി.എഫിെൻറ പിന്തുണയിൽ പദവികൾ സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിെൻറ ഭാഗമായി വീണ്ടും പ്രസിഡൻറ്, വൈസ് പ്രസിഡൻറ് പദവികൾ രാജിവെക്കുന്നതിലൂടെ അവിണിശ്ശേരി പഞ്ചായത്ത് വീണ്ടും ഭരണപ്രതിസന്ധിയിലേക്ക്. സാമ്പത്തികവർഷാവസാനമായതും നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതും പ്രതിസന്ധി രൂക്ഷമാക്കുകയാണ്. സ്റ്റാൻഡിങ് കമ്മിറ്റികൾ തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും പ്രസിഡൻറും വൈസ് പ്രസിഡൻറുമില്ലാതെ ബജറ്റ് അവതരണത്തിന് സാങ്കേതികവും നിയമപരവുമായ തടസ്സമുണ്ട്.

വൈസ് പ്രസിഡൻറിനാണ് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചുമതല. ആദ്യ തെരഞ്ഞെടുപ്പിൽ പ്രസിഡൻറ്, വൈസ് പ്രസിഡൻറുമാർ രാജിവെച്ചതോടെ ആക്ടിങ് പ്രസിഡൻറായി മുതിർന്ന അംഗത്തെ നിയോഗിച്ച് തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പിന്നീടാണ് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് ബുധനാഴ്ചയിലേക്ക് തീരുമാനിച്ചത്. ഇനി തെരഞ്ഞെടുപ്പ് നടക്കണമെങ്കിൽ ആറു മാസമെടുക്കും.

ഇത് പഞ്ചായത്തിെൻറ പദ്ധതിപ്രവർത്തനങ്ങളെ ബാധിക്കും. ബജറ്റ് അവതരണത്തിനുൾപ്പെടെ കഴിയില്ലെന്നത് വലിയ ചർച്ചയിലേക്കാണ് നീങ്ങുന്നത്. രാഷ്ട്രീയനിലപാടെന്ന് ഇടതുമുന്നണി പറയുമ്പോൾ, രൂക്ഷവിമർശനവുമായി ബി.ജെ.പി രംഗത്തുണ്ട്.

Tags:    
News Summary - avinissery panchayat , ldf, udf issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.