ന്യൂഡൽഹി: ബന്ദിപ്പൂർ ദേശീയപാതയിലെ യാത്ര നിരോധനത്തിനെതിരെ കേന്ദ്രത്തിൽ സമ്മർദംമുറുക്കി കേരളം. വിഷയം വിശദമായി പരിശോധിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. സമിതി മുമ്പാകെ സംസ്ഥാന സർക്കാറിനും അഭിപ്രായം അറിയിക്കാം. സമിതി മുന്നോട്ടുവെക്കുന്ന റിപ്പോർട്ടിലെ നിർദേശങ്ങൾ കേന്ദ്രം സുപ്രീംകോടതിയെ അറിയിക്കും.
വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറെ കണ്ടിരുന്നു. കേന്ദ്രസർക്കാർ പ്രത്യേക നിലപാട് എടുക്കുന്നതിനു പകരം, വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നാണ് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചത്. സമിതി ശിപാർശ കോടതിയെ അറിയിക്കാം. സുപ്രീംകോടതി നിർദേശങ്ങൾക്ക് അനുസൃതമായ നടപടികളിൽ കേന്ദ്രത്തിന് ഇടപെടാൻ പരിമിതികളുണ്ടെന്ന് ജാവ്ദേക്കർ വിശദീകരിച്ചു.
വയനാട് എം.പി രാഹുൽ ഗാന്ധി ഡൽഹിയിലെത്തിയ മുഖ്യമന്ത്രിയുമായി ഈ വിഷയത്തിൽ നേരേത്ത കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാന സർക്കാറിെൻറ ശ്രമങ്ങൾക്ക് പൂർണ പിന്തുണ അദ്ദേഹം അറിയിച്ചു. വിഷയം പാർലമെൻറിൽ ഉന്നയിക്കുമെന്നും രാഹുൽ പറഞ്ഞു.
യാത്ര നിരോധനത്തിനെതിരെ വയനാട്ടിൽ നിലനിൽക്കുന്ന ശക്തമായ വികാരം കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അറിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാത്രി ഒമ്പതു മുതൽ രാവിലെ ആറുവരെ ബന്ദിപ്പൂർ ദേശീയപാതയിൽ നിലവിലുള്ള ഗതാഗത നിരോധനം പകൽസമയത്തേക്കു കൂടിയാക്കാനാണ് നീക്കം.
ബദൽ നിർദേശവും ഉയരുന്നുണ്ട്. തോൽപെട്ടി-നാഗർഹോള സംസ്ഥാന പാത ദേശീയപാതയാക്കി മാറ്റണമെന്നാണ് ഒരു നിർദേശം. ഇത് നടപ്പാക്കിയാൽ 40 കി.മീറ്റർ അധികയാത്ര വേണ്ടിവരും. വനത്തിെൻറ മറ്റൊരു ഭാഗത്തുകൂടി പോകേണ്ടി വരുന്നത് ഭാവിയിലും തടസ്സങ്ങൾക്ക് കാരണമാകാം. മൃഗസഞ്ചാരത്തിന് തടസ്സമില്ലാത്ത വിധം എലിവേറ്റഡ് പാത നിർമിക്കണമെന്നും പകുതി ചെലവ് സംസ്ഥാനം വഹിക്കാമെന്നുള്ള നിർദേശം കോടതി അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.