തൃക്കരിപ്പൂർ: വോട്ടർപട്ടിക പരിഷ്കരിക്കുന്നതിനുവേണ്ടി തെരഞ്ഞെടുപ്പ് കമീഷൻ പുതുതായി തയാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ കേരളത്തിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ ഉപയോഗിക്കും. തൃക്കരിപ്പൂർ, പയ്യന്നൂർ, എറണാകുളം, തിരുവനന്തപുരം, കാഞ്ഞിരപ്പള്ളി എന്നീ മണ്ഡലങ്ങളിലാണ് തുടക്കത്തിൽ പദ്ധതി നടപ്പാക്കുന്നത്.
ഇന്നുമുതൽ രണ്ടാഴ്ചക്കാലം നീളുന്ന പ്രത്യേക ഗൃഹസമ്പർക്ക പരിപാടിക്കായി ബൂത്ത് ലെവൽ ഓഫിസർമാർക്ക് (ബി.എൽ.ഒ) പരിശീലനം നൽകിക്കഴിഞ്ഞു. ബി.എൽ.ഒ രജിസ്റ്റർ ആപ്, വോട്ടർ സർവിസ് എന്നിങ്ങനെ രണ്ട് മൊബൈൽ ആപ്ലിക്കേഷനുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. കടലാസുകളുടെ ഉപയോഗം കുറച്ച് തെരഞ്ഞെടുപ്പ് കമീഷെൻറ പോർട്ടലുമായി നേരിട്ട് ബന്ധിപ്പിക്കുന്ന രീതിയിലാണ് ആപ് സജ്ജീകരിച്ചിരിക്കുന്നത്.
ഇതിനു മുന്നോടിയായി ഓരോ ബൂത്ത് പരിധിയിലും വീടുകൾ രേഖപ്പെടുത്തിയിട്ടുള്ള മാപ്പ് തയാറാക്കും. പുതിയ ആപ്പിൽ ഓരോ വോട്ടറുടെയും സ്ഥാനം ജിയോടാഗിങ് വഴി രേഖപ്പെടുത്തുന്നുമുണ്ട്. ഒരാളുടെ പേര് വോട്ടർപട്ടികയിൽ തിരയുമ്പോൾ അയാളുടെ വീട് നിൽക്കുന്ന പ്രദേശം കൂടി മനസ്സിലാക്കുന്നതിനാണ് ജിയോടാഗ് ചെയ്യുന്നത്. അക്ഷാംശം, രേഖാംശം എന്നിവ ഒരു ചതുരശ്ര മീറ്റർ കൃത്യതയിൽ ആപ്പിൽ രേഖപ്പെടുത്തുന്നു. വോട്ടറുടെ വിശദാംശം രേഖപ്പെടുത്തിയശേഷം കുടുംബത്തിനെ ജിയോടാഗ് ചെയ്താൽ മാത്രമേ നടപടിക്രമം പൂർത്തിയാക്കാൻ സാധിക്കൂ. ഓരോ ബൂത്തിലെയും മുഴുവൻ വോട്ടർമാരുടെയും വിവരങ്ങൾ ശേഖരിക്കും. 2000ത്തിനുമുമ്പ് ജനിച്ചിട്ടും പട്ടികയിൽപെടാത്തവരുടെയും 2019ൽ 18 വയസ്സ് തികയുന്നവരുടെയും വിവരങ്ങളും ശേഖരിക്കും.
പട്ടികയിൽ ഉൾപ്പെട്ടവരും അല്ലാത്തവരുമായ പ്രവാസികളുടെ വിശദാംശം കണ്ടെത്തും. പ്രോക്സി വോട്ട് സംവിധാനം വരുമ്പോൾ സാധാരണ വോട്ടറായി പട്ടികയിലുള്ള പ്രവാസിക്ക് വോട്ടുചെയ്യാൻ സാധിക്കാത്ത അവസ്ഥയുണ്ടാകും. ഇത്തരം പ്രശ്നങ്ങൾ ബി.എൽ.ഒമാർ വോട്ടർമാരെ ധരിപ്പിക്കണം. വിദേശത്ത് ജോലി ചെയ്യുന്നവർ വോട്ടർപട്ടികയിൽ ഉണ്ടാവരുത് എന്നാണ് കമീഷെൻറ നിർദേശം. ബൂത്തുകളുടെ അവസ്ഥ സംബന്ധിച്ച പഠനവും അനുബന്ധിച്ച് നടത്തും. വോട്ടർമാർക്ക് അസൗകര്യമുള്ള കേന്ദ്രങ്ങൾ മാറ്റുന്നതിന് മുന്നോടിയാണ് ഈ നടപടി. 20 ചതുരശ്ര മീറ്റർ എങ്കിലും തറ വിസ്തൃതിയുള്ള കെട്ടിടം മാത്രമേ പോളിങ് ബൂത്താക്കാൻ പരിഗണിക്കുകയുള്ളൂ. ബി.എൽ.ഒമാരുടെ സ്മാർട്ട് ഫോണുകളിലാണ് തെരഞ്ഞെടുപ്പ് കമീഷെൻറ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തുനൽകുന്നത്. ഇപ്പോൾ ഓൺലൈനിലും അല്ലാതെയും സമർപ്പിക്കുന്ന മുഴുവൻ അപേക്ഷകളും ആപ് വഴി നൽകാൻ സാധിക്കും. പട്ടികയുമായി ബന്ധിപ്പിച്ചതിനാൽ വിവരങ്ങൾ ഉടനടി ലഭ്യമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.