മലപ്പുറം തെന്നല അറക്കൽ സ്വദേശി സിദ്ദീഖിന്റെ മകൻ മുഹമ്മദ് ആശിറിനെ തെരുവ് നായ്ക്കൾ വളഞ്ഞപ്പോൾ
മലപ്പുറം: ‘ഞാൻ ചിക്കൻ വാങ്ങാൻ പോയപ്പോ പിന്നാലെ നായ്ക്കള് വന്നു. ഏഴ് നായ്ക്കള് ഉണ്ടായിരുന്നു... ഞാൻ സൗണ്ട് ണ്ടാക്കീട്ടും നായ്ക്കള് പോയില്ല. അപ്പോ ഞാൻ മണ്ടി... അവിടത്തെ താത്ത വന്നു....’ -കൂട്ടത്തോടെ ആക്രമിക്കാൻ വന്ന തെരുവുനായ്ക്കളിൽനിന്ന് തലനാരിഴക്ക് ജീവൻ തിരിച്ചു കിട്ടിയ കഥ വിവരിക്കുമ്പോൾ ഏഴുവയസ്സുകാരൻ ആഷിറിന് വിറയൽ വിട്ടുമാറിയിട്ടില്ല. സംഭവം നടന്ന സ്ഥലത്തേക്ക് പോകാൻ ഉള്ളിൽ പേടിയുണ്ടെന്നും ഈ കുരുന്ന് പറയുന്നു.
മലപ്പുറം തെന്നല അറക്കൽ സ്വദേശി സിദ്ദീഖിന്റെ മകൻ മുഹമ്മദ് ആശിറിനെയാണ് കഴിഞ്ഞ ദിവസം നായ്ക്കൂട്ടം ആക്രമിക്കാൻ ശ്രമിച്ചത്. അയൽവാസിയുടെ വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെയാണ് ഏഴ് തെരുവ് നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ ഭയാനകത ആളുകൾക്ക് മനസ്സിലായത്. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന സ്ത്രീയുടെ സമയോചിത ഇടപെടലാണ് കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്.
ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട ശേഷം മോൻ വീട്ടിൽ വന്നു പറഞ്ഞപ്പോൾ അത്ര ഗൗരവത്തിലെടുത്തിരുന്നില്ലെന്നും വിഡിയോ കണ്ടപ്പോഴാണ് സംഭവത്തിന്റെ ഭീകരത മനസ്സിലായതെന്നും മാതാവ് പറഞ്ഞു. പ്രദേശത്ത് തെരുവ് നായശല്യം നേരത്തെ ഉണ്ടെന്നും ഇവർ പറഞ്ഞു.
വീട്ടിന്റെ മുൻവശത്തെത്തിയ കുട്ടിക്ക് നേരെ മുറ്റത്തും കാര്‍പോര്‍ച്ചിലുമായി ഇരുന്ന നായ്ക്കൂട്ടം കുരച്ച് കൊണ്ട് പാഞ്ഞടുക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട സ്ത്രീ പുറത്തിറങ്ങി ശബ്ദമുണ്ടാക്കി നായ്ക്കളെ തുരത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.