തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ മുടങ്ങിക്കിടക്കുന്ന മുഴുവന്‍ പരീക്ഷാഫലങ്ങളും ഈ മാസം 14നകം പ്രസിദ്ധീകരിക്കാന്‍ പരീക്ഷാ കണ്‍ട്രോളര്‍ക്ക് നിര്‍ദേശം. ഫലം പ്രസിദ്ധീകരിച്ചില്ളെങ്കില്‍ കാരണം ബോധിപ്പിക്കാനും നിര്‍ദേശിച്ചു. സിന്‍ഡിക്കേറ്റിന്‍െറ പരീക്ഷാ സ്ഥിരംസമിതി യോഗത്തിന്‍േറതാണ് തീരുമാനം.
പരീക്ഷ നടത്തി മൂന്നു മാസം കഴിഞ്ഞിട്ടും ഫലം പ്രസിദ്ധീകരിക്കാത്തവയാണ് പുറത്തുവിടേണ്ടത്. മുടങ്ങിക്കിടക്കാനുണ്ടായ സാഹചര്യം ഈ മാസം 14ന് നടക്കുന്ന യോഗത്തില്‍ രേഖാമൂലം അറിയിക്കണം. സര്‍വകലാശാലാ ചരിത്രത്തില്‍ തന്നെ അപൂര്‍വമായ നടപടിയാണ് സ്ഥിരംസമിതിയുടെ ഭാഗത്തുനിന്നുണ്ടായത്. പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പരീക്ഷാഫലം തടഞ്ഞുവെക്കുന്നത് അവസാനിപ്പിക്കാനും യോഗം തീരുമാനിച്ചു. വിദൂര വിദ്യാഭ്യാസ വിഭാഗം ഡിഗ്രി, പി.ജി കോഴ്സുകള്‍ പ്രൈവറ്റ് രജിസ്ട്രേഷനിലേക്ക് മാറ്റുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ വേഗത്തിലാക്കും. സമിതി കണ്‍വീനര്‍ സി.പി. ചിത്ര, അംഗങ്ങളായ ഡോ. കെ.എം. നസീര്‍, കെ.കെ. ഹനീഫ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. പരീക്ഷയും ഫലവും സമയബന്ധിതമായി നടത്തുന്നതില്‍ പുതിയ സംവിധാനം നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഇവര്‍ പറഞ്ഞു.
ഗവേഷണം വിദ്യാര്‍ഥിസൗഹൃദമാക്കാന്‍ കോഴ്സസ് ആന്‍ഡ് റിസര്‍ച് സ്ഥിരം സമിതി യോഗം തീരുമാനിച്ചു. പി.ജി പഠനവകുപ്പില്ലാത്ത കോളജുകളില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഗവേഷണ കേന്ദ്രം അനുവദിക്കില്ല. ഗവേഷകരുടെ പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനും സമിതിയുണ്ടാക്കും. യു.ജി.സിയുടെ ഗവേഷണ നയം പൂര്‍ണമായി നടപ്പാക്കാനും യോഗം തീരുമാനിച്ചു. കണ്‍വീനര്‍ ഡോ. ഫാത്തിമത്തുസുഹ്റ അധ്യക്ഷത വഹിച്ചു. ഇരു സ്ഥിരം സമിതികളുടെയും തീരുമാനങ്ങള്‍ അന്തിമാംഗീകാരത്തിനായി ഈ മാസം 22ന് നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തിന് വിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.