തിരുവനന്തപുരം: ഹിന്ദു-മുസ്ലിം മൈത്രിക്കായി ജീവത്യാഗം ചെയ്ത ധീര വ്യക്തിത്വമാണ് ഐ.എൻ.എ ഹീറോ വക്കം ഖാദറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വക്കം ഖാദർ ഫൗണ്ടേഷൻ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്മാരകമന്ദിര ഉദ്ഘാടനവും വക്കം ഖാദർ ദേശീയ പുരസ്കാരം എം.എ. യൂസുഫലിക്ക് സമർപ്പിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മതസൗഹാർദം വെല്ലുവിളി ഉയർത്തുന്ന സാഹചര്യവും വർഗീയവിദ്വേഷം പടർത്തുകയും ചെയ്യുന്ന ഇന്നത്തെ കാലത്ത് വക്കം ഖാദറിന്‍റെ കാഴ്ചപ്പാട് മഹത്തരമാണ്. സ്വാതന്ത്ര്യസമരചരിത്രത്തിൽ നിന്ന് ചില സങ്കുചിത താൽപര്യങ്ങളുടെ ഭാഗമായി പല പേരുകളും വെട്ടിമാറ്റിക്കൊണ്ടിരിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ സ്വാതന്ത്ര്യസമരത്തിൽ ഒരുപങ്കും വഹിക്കാത്തവരും അതേസമയം, ഒറ്റുകാരായിരുന്നവരുമായ ആൾക്കാരെ വീരപരിവേഷം ചാർത്തി ചരിത്രത്തിന്‍റെ ഭാഗമാക്കുന്ന രീതിയും തുടരുകയാണ്. അത്തരമൊരു കാഴ്ചപ്പാടിൽ നിന്നാണ് വക്കം ഖാദർ എത്ര ഉന്നതനായിരുന്നുവെന്ന കാര്യം മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഫൗണ്ടേഷൻ പ്രസിഡന്‍റ് എം.എം. ഹസൻ അധ്യക്ഷത വഹിച്ചു. മന്ത്രി ആന്‍റണി രാജു, വർക്കിങ് പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ, ജനറൽ സെക്രട്ടറി എം.എം. ഇക്ബാൽ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശൈലജ ബീഗം, ബി.എസ്. ബാലചന്ദ്രൻ, ഫൈസൽ ഖാൻ, ഇ.എം. നജീബ്, കടയറ നാസർ തുടങ്ങിയവർ സംസാരിച്ചു. എം.എ. യൂസുഫലിയുടെ സന്ദേശം അദ്ദേഹത്തിന്‍റെ അസാന്നിധ്യത്തിൽ ചടങ്ങിൽ വായിച്ചു. തലസ്ഥാനത്ത് എത്തുമ്പോൾ മുഖ്യമന്ത്രിയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങുമെന്ന് യൂസുഫലി സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.