കോഴിക്കോട്: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ വ്യാഴാഴ്ച നടക്കുന്ന കോഴിക്കോട് മേഖലതല അവലോകന യോഗത്തിന്റെ ഒരുക്കം പൂർത്തിയായി. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളുടെ അവലോകന യോഗമാണ് കോഴിക്കോട്ട് നടക്കുന്നത്.
തിരുവനന്തപുരം, തൃശൂർ, എറണാകുളം മേഖല അവലോകന യോഗങ്ങൾ പൂർത്തിയായി. അവസാനത്തെ മേഖല യോഗമാണിത്. ദേശീയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്കപാത, മാലിന്യമുക്ത കേരളം, ഹരിതകേരളം മിഷൻ, ദാരിദ്ര്യ നിർമാർജനം, ലൈഫ് മിഷൻ, സമഗ്ര വിദ്യാഭ്യാസ പുനരുജ്ജീവന പരിപാടി, ജൽജീവൻ മിഷൻ, ആർദ്രം മിഷൻ, ഇൻറർനാഷനൽ റിസർച് സെൻറർ ഫോർ ആയുർവേദ, കോവളം-ബേക്കൽ ഉൾനാടൻ ജല ഗതാഗതം, നാല് ജില്ലകളുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്യും.
രാവിലെ 9.30 മുതൽ ഉച്ച 1.50 വരെ പ്രമുഖ പദ്ധതികളുടെയും പരിപാടികളുടെയും അവലോകനം നടക്കും. വൈകീട്ട് 3.30 മുതൽ അഞ്ചുവരെ പൊലീസ് ഓഫിസർമാരുടെ യോഗം ചേർന്ന് ക്രമസമാധാന പ്രശ്നങ്ങൾ അവലോകനം ചെയ്യും. വിവിധ വകുപ്പ് സെക്രട്ടറിമാർ, ഡയറക്ടർമാർ, നാല് ജില്ലകളിൽനിന്നുള്ള കലക്ടർമാർ, ജില്ലതല ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.