'വയനാട്ടിലേത് മനുഷ്യനിർമിത ദുരന്തം'; വൻ ഉരുൾപൊട്ടലിന് ഇനിയും സാധ്യതയെന്ന് ലോക ശാസ്ത്ര സംഘത്തിന്റെ റിപ്പോർട്ട്

തിരുവനന്തപുരം: വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ വൻ ഉരുൾപൊട്ടലിന് സമാനമായ ദുരന്തങ്ങൾ ഇനിയും സംഭവിക്കാനിടയുണ്ടെന്ന മുന്നറിയിപ്പുമായി ലോക ശാസ്ത്ര സംഘത്തിന്റെ റിപ്പോർട്ട്.

മനുഷ്യനുണ്ടാക്കിയ കാലാവസ്ഥ വ്യതിയാനം മൂലം ഒറ്റ ദിവസം കൊണ്ട് വയനാട്ടിൽ പെയ്ത 10 ശതമാനം അധികമഴയാണ് വലിയദുരന്തത്തിലേക്ക് വഴിവെച്ചതെന്ന് വേൾഡ് വെതർ ആട്രിബ്യൂഷൻ എന്ന കാലാവസ്ഥ ഗവേഷക സംഘത്തിന്റെ പഠനം പറയുന്നു. 


ഇന്ത്യ, സ്വീഡൻ, യു.എസ്, യു.കെ എന്നിവിടങ്ങളിൽ നിന്നുള്ള 24 പേരടങ്ങുന്ന ശാസ്ത്ര സംഘത്തിന്റെ റിപ്പോർട്ടാണ് പുറത്തുവന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുറത്തുവരുന്ന ആദ്യ അന്താരാഷ്ട്ര പഠനറിപ്പോർട്ടാണിത്. അത്യുഷ്ണം മുതൽ അതിവർഷം വരെയുള്ള ലോകത്തെ തീവ്രകാലാവസ്ഥയെപ്പറ്റി പഠനം നടത്തുന്ന സംഘടനയാണ് ഡബ്ല്യു.ഡബ്ല്യു.എ.

ഒറ്റപ്പകൽ-രാത്രി മഴയുടെ തോത് ഇനിയും വർധിക്കാനാണ് സാധ്യത.   ജൂലൈ 29നും 30നും ഇടയിൽ 24 മണിക്കൂറിൽ 10 ശതമാനം അധികമഴയാണ് പെയ്തത്. ആഗോളതാപനമാണ് ഇത്തരം തീവ്രമഴയിലേക്ക് നയിക്കുന്നതെന്നാണ് വിലയിരുത്തൽ. 

1952 നും 2018നും ഇയിൽ വയനാട്ടിൽ വനവിസ്തൃതിയിൽ 62 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. കേരളത്തിൽ ഉരുൾപൊട്ടലിന് ഏറ്റവും സാധ്യതയുള്ള ജില്ലയാണ് വയനാട്. വൻ ദുരന്തത്തിന്റെ തലേദിവസം പെയ്ത കനത്ത മഴയാണ് ദുരന്തത്തിലേക്ക് വഴിവെച്ചത്. 1901-ൽ ഇന്ത്യയുടെ കാലാവസ്ഥാ ഏജൻസി റെക്കോർഡ് സൂക്ഷിക്കാൻ തുടങ്ങിയതിനുശേഷം ഒരു പ്രദേശത്ത് രേഖപ്പെടുത്തുന്ന കേരളത്തിലെ മൂന്നാമത്തെ ഉയർന്ന മഴയായിരുന്നു. 1924, 2018 എന്നീ വർഷങ്ങളിലാണ് കേരളത്തിൽ ഏറ്റവും നാശംവിതച്ച പേമാരി പെയ്തിറങ്ങിയത്.   


കേരളത്തിലെ മലയോര പ്രദേശത്ത് ഉരുൾപൊട്ടൽ സാധ്യതയുടെ തോത് പഴയ രീതിയിലല്ല ഇനി അളക്കേണ്ടത്. മുന്നറിയിപ്പ്– രക്ഷാ സംവിധാനങ്ങൾ ഇതനുസരിച്ച് ഏറെ മെച്ചപ്പെടണം. ഖനന– നിർമാണ– വനനശീകരണ ജോലികൾ നിയന്ത്രിക്കണമെന്നും ലണ്ടനിലെ ഇംപീരിയൽ കോളജിലെ കാലാവസ്ഥാ ശാസ്ത്രജ്ഞയും മലയാളിയും ദ്രുത പഠന രചയിതാക്കളിൽ ഒരാളുമായ മറിയം സക്കറിയ പറഞ്ഞു.

"ലോകം ഫോസിൽ ഇന്ധനങ്ങളെ പുനരുപയോഗിക്കാവുന്ന ഊർജ്ജം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതുവരെ, മൺസൂൺ മഴ ശക്തമായി തുടരും, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, ദുരിതം എന്നിവ ഇന്ത്യയിലേക്ക് കൊണ്ടുവരും," സക്കറിയ മുന്നറിയിപ്പ് നൽകി. 


ലോകമെങ്ങും വർധിക്കുന്ന കാർബൺ പുറന്തള്ളലിന്റെ ഫലമായി സമുദ്രോപരിതലം അസാധാരണമായി ചൂടായി മേഘങ്ങൾ അമിതജലം കുടിച്ചു വീർത്ത് ‘ജലബോംബു’കളായി മാറുന്ന സ്ഥിതിയാണ്. കാലാവസ്ഥാ മാറ്റം വരുന്നതിനു മുമ്പ് ഇത്തരം ഉരുൾമഴകൾ 50–100 വർഷത്തിൽ ഒരിക്കൽ മാത്രമായിരുന്നു. ആഗോള താപനം ശരാശരി 1.3 ഡിഗ്രി സെൽഷ്യസ് മാത്രമാണ് ഇപ്പോൾ വർധിച്ചിരിക്കുന്നത്. ഇത് രണ്ട് ഡിഗ്രി ആകുന്നതോടെ വിനാശ മഴയുടെ സാധ്യത പത്തിൽ നിന്ന് 14 ശതമാനമായി ഉയരുമെന്നും ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിൽ അംഗമായ സംഘടന മുന്നറിയിപ്പു നൽകുന്നു.

വനനശീകരണവും ഖനനവും കുറയ്ക്കുക, അപകടസാധ്യതയുള്ള ചരിവുകൾ ശക്തിപ്പെടുത്തുക, അപകടസാധ്യതയുള്ള പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനായി നിലനിർത്തൽ ഘടനകൾ നിർമിക്കുക എന്നിവ ഭാവിയിൽ സമാനമായ ദുരന്തങ്ങൾ തടയുന്നതിന് സംഘം ശുപാർശ ചെയ്യുന്ന മറ്റ് ചില നടപടികളാണ്.

മണ്ണിടിച്ചിലിന് രണ്ടാഴ്ച മുമ്പുള്ള കനത്ത മഴയും മണ്ണിനെ മൃദുലമാക്കുകയും അമിതവികസനവും സംസ്ഥാനത്തെ അനിയന്ത്രിതമായ ടൂറിസവും കാരണമായേക്കാമെന്ന് ചില വിദഗ്ധർ ഈ മാസം ആദ്യം റോയിട്ടേഴ്സിനോട് പറഞ്ഞു.

Tags:    
News Summary - Climate change intensified rain that caused Wayanad landslides: study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.