ഹൈദരലി തങ്ങൾക്ക് യാത്രാമൊഴിയേകാൻ പ്രമുഖരുടെ നീണ്ടനിര; അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി

മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് യാത്രാമൊഴി നേരാൻ മലപ്പുറത്തെത്തിയത് പ്രമുഖരുടെ നീണ്ട നിര. മത -സാമുദായിക -രാഷ്ട്രീയ -സാംസ്കാരിക രംഗത്തെ നേതാക്കൾ മലപ്പുറം ടൗൺഹാളിലെത്തി അനുശോചനം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ രാത്രി ഒമ്പത് മണിയോടെ എത്തി അന്തിമോപചാരം അർപ്പിച്ചു.

ഞായറാഴ്ച വൈകീട്ട് ആറേമുക്കാലോടെയാണ് മൃതദേഹം മലപ്പുറം കുന്നുമ്മലിലെ ടൗൺഹാളിൽ എത്തിച്ചത്. സ്പീക്കർ എം.ബി. രാജേഷ്, മന്ത്രിമാരായ വി. അബ്ദുറഹ്മാൻ, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, എം.പിമാരായ ടി.എൻ. പ്രതാപൻ, എം.പി. രാഘവൻ, എം.എൽ.എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി. ഉബൈദുല്ല, എൻ. ഷംസുദ്ദീൻ, കെ.ടി. ജലീൽ, മുഹമ്മദ് മുഹ്സിൻ, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ, സി.പി.ഐ നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, കെ.ഇ. ഇസ്മായിൽ, കോൺഗ്രസ് നേതാക്കളായ ആര്യാടൻ മുഹമ്മദ്, ആര്യാടൻ ഷൗക്കത്ത്, ഡി.സി.സി മുൻ പ്രസിഡന്‍റ് ഇ. മുഹമ്മദ് കുഞ്ഞി, കെ.എസ്.യു നേതാവ് കെ.എം. അഭിജിത്, സുന്നി എ.പി വിഭാഗം നേതാവ് എ.പി. അബ്ദുൽ ഖാദർ മുസ്‍ലിയാർ, ജമാഅത്തെ ഇസ്ലാമി അമീർ എം.ഐ. അബ്ദുൽ അസീസ്, അസി. അമീർ പി. മുജീബ് റഹ്മാൻ, ശൈഖ് മുഹമ്മദ് കാരകുന്ന്, ശിഹാബ് പൂക്കോട്ടൂർ, ജില്ല പ്രസിഡന്‍റ് സലീം മമ്പാട്, ജില്ല സെക്രട്ടറി എൻ.കെ. സദ്റുദ്ദീൻ, ബി.ജെ.പി അഖിലേന്ത്യ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി, സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭ സുരേന്ദ്രൻ, ജില്ല പ്രസിഡന്‍റ് രവി തേലത്ത്, മേഖല പ്രസിഡന്‍റ് വി. ഉണ്ണികൃഷ്ണൻ എന്നിവർ ടൗൺ ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു. 


രാവുറങ്ങാത്ത മഹാപ്രവാഹം

പ്രിയ നായകനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യയാത്രാമൊഴി നൽകാനും ഒഴുകിയെത്തിയത് പതിനായിരങ്ങൾ. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരണവാർത്തയറിഞ്ഞയുടൻ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് മലപ്പുറത്തേക്ക് പുറപ്പെട്ടവർ വൈകുന്നേരമായപ്പോഴേക്ക് മഹാപ്രവാഹമായി. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ മരിച്ചപ്പോഴും ടൗൺഹാൾ മുറ്റത്ത് മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. അതിന് സമാനമായിരുന്നു 12 വർഷത്തിന് ശേഷം മലപ്പുറത്തെ കാഴ്ചകൾ.

മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരം അർപ്പിക്കുന്നു

ഒരുക്കങ്ങൾ അതിവേഗത്തിൽ

മുതിർന്ന നേതാക്കളുടെ നിർദേശ പ്രകാരം ഉച്ചക്ക് ഒന്നരയോടെയാണ് മലപ്പുറം നഗരസഭാധ്യക്ഷൻ മുജീബ് കാടേരിയും സഹപ്രവർത്തകരും ടൗൺഹാളിൽ എത്തി ഒരുക്കങ്ങൾ തുടങ്ങുന്നത്. താമസിയാതെ പൊലീസ് സംഘവും വന്നു. വിഖായ വളൻറിയർമാരുടെ നേതൃത്വത്തിൽ മിനിറ്റുകൾക്കകം ടൗൺഹാൾ മുറ്റത്ത് പന്തലുയർന്നു.

താമസിയാതെ വൈറ്റ് ഗാർഡ്, ആമില വളൻറിയർമാരും ഇവർക്കൊപ്പം ചേർന്നു. മയ്യിത്ത് നമസ്കാരത്തിന് സൗകര്യപ്പെടുന്ന തരത്തിലാണ് വലിയ പന്തലൊരുക്കിയത്. റോഡരികിൽ അംഗശുദ്ധി വരുത്താൻ താൽക്കാലിക ഹൗളുകളുമുണ്ടാക്കി. വൈകുന്നേരം മൂന്നു മണി പിന്നിട്ടതോടെ ടൗൺഹാളും പരിസരവും നിറഞ്ഞു കവിഞ്ഞു. മഞ്ചേരി റോഡിലെ ഗതാഗതവും പൊലീസ് വഴി തിരിച്ചുവിട്ടു.

നീണ്ട വരികളിൽ മണിക്കൂറുകളുടെ കാത്തുനിൽപ്പ്

മഞ്ചേരി, മലപ്പുറം റോഡുകളിലെ വരികൾ മിനിറ്റുകൾക്കകം മുണ്ടുപറമ്പ്, കോട്ടപ്പടി ഭാഗങ്ങളിലേക്ക് നീണ്ടു. എസ്.വൈ.എസ് നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ, പി. ഉബൈദുല്ല എം.എൽ.എ, എൻ. ഷംസുദ്ദീൻ എം.എൽ.എ, അബ്ദുറഹിമാൻ രണ്ടത്താണി തുടങ്ങിയവർ മൈക്കിലൂടെ നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. ജനപ്രവാഹത്തെ നിയന്ത്രിക്കാൻ നേതാക്കളും വളൻറിയർമാരും പാടുപെട്ടു. മണിക്കൂറുകൾ വരി നിന്നും പ്രിയ തങ്ങളുടെ ചലനമറ്റ ശരീരം കണ്ട വേദനയിലും ടൗൺഹാൾ മുറ്റത്ത് കുഴഞ്ഞുവീണവർ നിരവധി. ഇവരെ വളൻറി‍യർമാർ ആംബുലൻസിൽ അതിവേഗം ആശുപത്രിയിലേക്ക് മാറ്റി.

അസ്സലാം യാ സയ്യിദീ...

പാണക്കാട്ട് കുടുംബാംഗങ്ങളെ കാണിച്ച ശേഷം വൈകുന്നേരം 6.45ഓടെയാണ് ഹൈദരലി തങ്ങളുടെ മൃതദേഹം വഹിച്ച ആംബുലൻസ് ടൗൺഹാൾ മുറ്റത്തെത്തിയത്. സഹോദരൻ സാദിഖലി ശിഹാബ് തങ്ങൾ, സഹോദരപുത്രൻ മുനവ്വറലി തങ്ങൾ തുടങ്ങിയവർ അനുഗമിച്ചിരുന്നു. മയ്യിത്ത് ആംബുലൻസിൽ നിന്നിറക്കിയപ്പോൾ പ്രാർഥനകളുയർന്നു. ആദ്യ മയ്യിത്ത് നമസ്കാരത്തിന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ നേതൃത്വം നൽകി. 20 മിനിറ്റ് ഇടവേളയിൽ പല തവണകളായി നിസ്കാരം നിർവഹിച്ചു.

അസ്സലാം യാ സയ്യിദീ... എന്ന് ഉരുവിട്ട് പ്രിയ നേതാവിനെ യാത്രയാക്കാൻ പ്രാർഥനാമന്ത്രങ്ങളാൽ മുഖരിതമായ ടൗൺഹാൾ മുറ്റത്തേക്ക് രാത്രി വൈകിയും ആളുകളെത്തുകയാണ്. പി.കെ. കുഞ്ഞാലിക്കുട്ടിയടക്കം മുതിർന്ന നേതാക്കളും എം.പിമാരും എം.എൽ.എമാരുമെല്ലാം ഇവിടെത്തന്നെയുണ്ട്.

Tags:    
News Summary - CM pays last respects to hyderali thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.