കണിയാമ്പറ്റ: തെങ്ങിൽനിന്ന് വീണു മരിച്ചു. ഇടക്കൊമ്പം വട്ടമറ്റത്തിൽ സാബു പോളാണ് (54) മരിച്ചത്. ചൊവ്വാഴ്ച രാവിലെ അയൽവീട്ടിൽ യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറുന്നതിനിടെ വീഴുകയായിരുന്നു.
പരിക്കേറ്റ സാബുവിനെ കൈനാട്ടി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: മോളി. മക്കൾ: ബേസിൽ, ബ്ലസി. സംസ്കാരം ബുധനാഴ്ച കണിയാമ്പറ്റ സെൻറ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
ചിറ്റൂർ: കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ നാലുവയസ്സുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു. വണ്ണാമട തുളസി നഗറിൽ മധുസൂദനൻ-ആതിര ദമ്പതികളുടെ മകൻ ഋത്വിക്കാണ് തിങ്കളാഴ്ച രാത്രി പത്തരയോടെ കൊല്ലപ്പെട്ടത്. കൊലക്ക് ശേഷം ആയുധമുപയോഗിച്ച് സ്വയം മുറിവേൽപ്പിച്ച മധുസൂദനന്റെ ജ്യേഷ്ഠൻ ബാലകൃഷ്ണന്റെ ഭാര്യ ദീപ്തി ദാസിനെ (29) സാരമായ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീപ്തി ദാസ് മാനസികാരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നെന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് പറഞ്ഞു.
ഋത്വിക്കിന്റെ പിതാവ് മധുസൂദനന് ദൽഹിയിലാണ് ജോലി. മധുസൂദനന്റെ മാതാവ് പത്മാവതിക്ക് സുഖമില്ലാത്തതിനെത്തുടർന്ന് ഭാര്യ ആതിരയും അച്ഛൻ രവിയും സഹോദരൻ ബാലകൃഷ്ണനുമടക്കമുള്ളവർ സമീപത്തെ ആശുപത്രിയിൽ പേയതായിരുന്നു. ഉറക്കംവന്നതിനെത്തുടർന്ന് ഋത്വിക്കിനെയും ബാലകൃഷ്ണന്റെ മകൾ വൈഗയേയും വീട്ടിൽ കൊണ്ടുവന്നാക്കി. ഇവർക്കൊപ്പം ദീപ്തിയെയും വീട്ടിലിരുത്തിയിരുന്നു.
രാത്രി പത്തുകഴിഞ്ഞ് ആശുപത്രിയിൽ പോയവർ തിരിച്ചെത്തിയപ്പോൾ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. വാതിലിൽ തട്ടിയിട്ടും തുറന്നില്ല. ഇതിനിടെ അകത്തുണ്ടായിരുന്ന ബാലകൃഷ്ണന്റെ മകൾ വൈഗ പിന്നിലെ വാതിൽ തുറന്നപ്പോൾ അകത്തുകയറിയവർ ഋത്വിക് അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. സമീപം ദീപ്തി രക്തത്തിൽ കുളിച്ചുകിടക്കുന്നുമുണ്ടായിരുന്നു. ഉടനെ കൊഴിഞ്ഞാമ്പാറ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. പരിക്കേറ്റ ദീപ്തിക്ക് ഇവിടെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തൃശൂരിലേക്ക് കൊണ്ടുപോയി.
കൊഴിഞ്ഞാമ്പാറ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ ഫോറൻസിക് -വിരലടയാള വിദഗ്ധർ സംഭവം നടന്ന വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. കരുവപ്പാറ സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രീ കെ.ജി വിദ്യാർഥിയാണ് ഋത്വിക്.
മേപ്പാടി: പെയിന്റിങ് ജോലിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. മേപ്പാടി ചുള്ളിക്ക സ്വദേശി ശെൽവ പ്രമോദാണ് (35) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. കെ.ബി റോഡിലുള്ള സ്വകാര്യ ഇരുനില കെട്ടിടത്തിന്റെ ടെറസിൽനിന്ന് പെയിന്റിങ് ജോലി ചെയ്യുന്നതിനിടെ ബ്രഷ് ഘടിപ്പിച്ച അലുമിനിയം പൈപ്പ് തൊട്ടടുത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. ഉടൻ തന്നെ അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പിതാവ്: കൃഷ്ണൻ. മാതാവ്: കാമാക്ഷി. ഭാര്യ: രമ്യ. മക്കൾ: ത്രിലോക്, ത്രിദേവ്.
ചാലക്കുടി: മുൻ ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമാണെന്ന് സൂചന. കല്ലേറ്റുങ്കര സ്വദേശി ഉള്ളിശ്ശേരി വീട്ടിൽ സെയ്തിനെ (68) കഴിഞ്ഞ ദിവസം ചാലക്കുടിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. മൃതദേഹത്തിന്റെ തലയുടെ പിൻഭാഗത്തും മുഖത്തും പരിക്കേറ്റ നിലയിലായിരുന്നു.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയതിനെ തുടർന്നാണ് കൊലപാതകമാണെന്ന സംശയം ബലപ്പെട്ടത്. ശ്വാസംമുട്ടി മരിച്ചതാണെന്ന നിഗമനമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ചാലക്കുടി പൊലീസ് അന്വേഷണം ശക്തമാക്കി.
തിങ്കളാഴ്ച രാവിലെയാണ് ചാലക്കുടി ആനമല ജങ്ഷനിൽ പെട്രോൾ പമ്പിന് സമീപത്ത് കടയുടെ പിന്നിൽ സെയ്തിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നിർമാണം പൂർത്തിയാകാത്ത കെട്ടിടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇത് സാമൂഹികവിരുദ്ധരുടെ താവളമാണ്. എതിർവശത്തെ ബിവറേജസ് ഷോറൂമിൽനിന്ന് മദ്യം വാങ്ങിച്ചെത്തുന്നവർ ഇവിടെ ഒത്തുകൂടി കുടിക്കാറുണ്ട്. തുടർന്ന് പാട്ടും കലഹങ്ങളും പതിവാണെന്ന് പരാതിയുള്ളതാണ്.
കൊലപാതകം മറ്റുള്ളവരുമായുള്ള തർക്കത്തെ തുടർന്നാകാമെന്നാണ് സംശയം. മൃതദേഹം ഇവിടെ കൊണ്ടുവന്നിട്ടതാണോയെന്നും പരിശോധിക്കുന്നുണ്ട്. പണിതീരാത്ത കെട്ടിടത്തിന്റെ ചവിട്ടുപടിക്ക് താഴെയാണ് മൃതദേഹം കണ്ടെത്തിയത്. തറയിലെ ഇഷ്ടികക്കൂമ്പാരത്തിലായിരുന്നു. 12 വർഷം മുമ്പാണ് ഇദ്ദേഹം സർവിസിൽനിന്ന് വിരമിക്കുന്നത്. ശത്രുക്കൾ ആരെങ്കിലും ഉണ്ടായിരുന്നോയെന്ന് പരിശോധിക്കുന്നുണ്ട്. ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും പരിശോധന നടത്തിയിരുന്നു.
തളിപ്പറമ്പ്: പരിയാരം വെള്ളാവിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അന്തർ സംസ്ഥാന തൊഴിലാളി മരിച്ചു. ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. ലോറിയിൽ ഉണ്ടായിരുന്ന ബിഹാർ സ്വദേശി ഹോപാന സോറെൻ (38) ആണ് മരിച്ചത്. റോഡുപണിക്കായി മെറ്റൽ കയറ്റി പോവുകയായിരുന്ന ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
വെള്ളാവ് മുച്ചിലോട്ട് കാവിനുസമീപം സ്ഥിരം അപകടങ്ങൾ ഉണ്ടാകാറുള്ള വളവിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. പുഷ്പഗിരി നെല്ലിപ്പറമ്പ് ഭാഗത്തുനിന്ന് റോഡുപണിക്കായി മെറ്റൽ കയറ്റി വരുകയായിരുന്ന ടിപ്പർ ലോറി വലിയ ഇറക്കത്തിൽ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മറിയുകയായിരുന്നു. മെറ്റലിനടിയിൽപ്പെട്ടുപോയവരെ മണ്ണുമാന്തിയന്ത്രം കൊണ്ട് മെറ്റൽ നീക്കിയാണ് പുറത്തെടുത്ത് നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്.
ഹോപാന സോറെൻ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ പട്ടുവം മുതുകുടയിലെ രമേശൻ (60) കണ്ണൂർ മിംസ് ആശുപത്രിയിലും ഒഡിഷ സ്വദേശി ടിമുട്ട് മറാണ്ടിയെയും (35) നിസ്സാര പരിക്കുമായി ഡ്രൈവർ ചപ്പാരപ്പടവ് സ്വദേശി റാഷിദിനെയും (25) പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകട വിവരമറിഞ്ഞ് തളിപ്പറമ്പ് ട്രാഫിക് എസ്.ഐ എം. രഘുനാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. മതിലിലിടിച്ച് റോഡിന് കുറുകെ മറിഞ്ഞ ലോറി ക്രെയിനും മണ്ണുമാന്തിയന്ത്രവും ഉപയോഗിച്ച് നീക്കിയാണ് ഗതാഗതം സാധാരണ നിലയിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.