കെ.സി. ജോസഫ്, കെ. സുധാകരൻ

കെ.സി.ജോസഫിനെ കെ. സുധാകരൻ അപമാനിച്ചെന്ന്; എ ഗ്രൂപ്പ് അമർഷത്തിൽ

തിരുവനന്തപുരം: ക്രൈസ്തവ സഭാ നേതൃത്വത്തെ കാണാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിനുപിന്നാലെ നേതാക്കൾക്കിടയിൽ ഭിന്നത ഉടലെടുത്തു. ബി.ജെ.പി പുതിയ നീക്കം ഗൗരവമായി കാണണമെന്ന് ചൂണ്ടിക്കാട്ടി കത്ത് നൽകിയ മുൻമന്ത്രി കെ.സി.ജോസഫിനെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പരസ്യമായി അപമാനിച്ചെന്നാണ് ആക്ഷേപം. ഈ നടപടിയിൽ എ ഗ്രൂപ്പ് അമർഷത്തിലാണ്. ജോസഫിെൻറ കത്തിന്റെ പശ്ചാത്തലത്തിലാണ് ബിഷപ്പുമാരെ കാണുന്നതെന്നിരിക്കെ അപമാനിച്ചത് ശരിയായില്ലെന്ന് എ ഗ്രൂപ്പിെൻറ വാദം.

തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് സുധാകരൻ കെ.സി.ജോസഫിനെതിരെ സംസാരിച്ചത്. കെ.സി.ജോസഫിന്റെ കത്തിൽ ബി.ജെ.പി നേതാക്കളുടെ സന്ദര്‍ശനത്തെക്കുറിച്ച് നടത്തിയിരിക്കുന്ന പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ‘അപക്വമായിപ്പോയി’ എന്നായിരുന്നു സുധാകരന്റെ പ്രതികരണം. പാര്‍ട്ടിക്കകത്ത് ആരും കുത്തിത്തിരിപ്പുണ്ടാക്കിയില്ലെങ്കില്‍ ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് എ ഗ്രൂപ്പ് കടുത്ത എതിർപ്പുമായി രംഗത്തെത്തിയത്. കെ.സി.ജോസഫ് കത്തുനൽകി 24 മണിക്കൂർ പിന്നിടും മുൻപേ മത മേലധ്യക്ഷൻമാരെ കാണാൻ തീരുമാനിച്ച കെ.പി.സി.സി പ്രസിഡന്റ്, എന്തിനാണ് അമർഷം കാണിക്കുന്നതെന്നാണ് ചോദ്യം.

ന്യൂനപക്ഷ സമുദായത്തെ പ്രീണിപ്പിക്കാൻ ബി.ജെ.പി നടത്തുന്ന ശ്രമങ്ങളും അതിനോടുള്ള ബിഷപ്പുമാരുടെ പ്രതികരണവും ഗൗരവമായി കാണണമെന്നും രാഷ്ട്രീയകാര്യസമിതിയോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടാണ് മുതിർന്ന നേതാവ് കെ.സി.ജോസഫ് കെപിസിസി പ്രസിഡന്റിനു കത്തു നൽകിയത്. എന്നാൽ, അപക്വമായ പ്രസ്‍താവനകൾ നടത്തയിട്ടില്ലെന്ന് കെ.സി. ജോസഫ് പറഞ്ഞു. ബി.ജെ.പിയുടെ നീക്കങ്ങൾ കോൺഗ്രസിനുള്ള മുന്നറിയിപ്പാണെന്നും ജോസഫ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Congress is again groupism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.