മുല്ലപ്പള്ളി വഴങ്ങി; കല്ലാമലയിൽ ആർ.എം.പിക്ക് വേണ്ടി കോൺഗ്രസ് സ്ഥാനാർഥി പിന്മാറും

വടകര: വടകര ബ്ലോക്കിലെ കല്ലാമല ഡിവിഷനിൽ സ്ഥാനാർഥിയെ ചൊല്ലി യു.ഡി.എഫിൽ രൂക്ഷമായ തർക്കത്തിന് പരിഹാരമാകുന്നു. കോൺഗ്രസ് സ്ഥാനാർഥി കെ.പി. ജയകുമാർ മത്സരരംഗത്ത് നിന്ന് പിന്മാറും. ഇതോടെ ആർ.എം.പി നേതൃത്വത്തിലുള്ള ജനകീയ മുന്നണി സ്ഥാനാർഥി സി. സുഗതൻ യു.ഡി.എഫ് സ്ഥാനാർഥിയാകും. യു.ഡി.എഫ് ധാരണ അനുസരിച്ച് ആർ.എം.പിക്ക് നൽകിയ സീറ്റിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ഇതോടെ യു.ഡി.എഫിന് കല്ലാമലയില്‍ രണ്ട് സ്ഥാനാർഥികളായിരുന്നു.

സ്ഥാനാർഥി നിർണയത്തിലെ തർക്കം കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും വടകര എം.പി കെ. മുരളീധരനും തമ്മിലുള്ള നേർക്കുനേർ ഏറ്റുമുട്ടലിലേക്ക് വളർന്നിരുന്നു. യു.ഡി.എഫ് ധാരണക്ക് വിരുദ്ധമായാണ് കെ.പി.സി.സി അധ്യക്ഷന്‍റെ നാട്ടിൽ തന്നെ കോൺഗ്രസ് വിമതൻ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ ഇറങ്ങിയത്. ഇരു സ്ഥാനാർഥികളും പിന്മാറാൻ തയാറാകാത്തത് യു.ഡി.എഫിന് തലവേദനയായി.

വിമതനെ രംഗത്തിറക്കിയതിനെതിരെ മുരളീധരൻ എം.പി പരസ്യനിലപാടെടുത്തത് കോൺഗ്രസ് നേതൃത്വവുമായുള്ള ഏറ്റുമുട്ടലിലേക്ക് വളർന്നിരുന്നു. താൻ കല്ലാമലയിൽ പ്രചാരണത്തിനിറങ്ങില്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു. കോൺഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ. വേണു ആവശ്യപ്പെട്ടിരുന്നു. ജനകീയ മുന്നണി സ്ഥാനാർഥി സി. സുഗതന് ലീഗിന്‍റെയും പിന്തുണയുണ്ട്. സ്ഥാനാർഥിയെ പിൻവലിച്ചതോടെ പ്രശ്നത്തിന് താൽക്കാലിക പരിഹാരമായിരിക്കുകയാണ്. 

Tags:    
News Summary - congress withdraws its candidates in kallamala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.