തിരുവനന്തപുരം: മുഖ്യമന്ത്രിയെയും സർക്കാറിനെയും പൊതിഞ്ഞ് വിവാദങ്ങൾ കുമിഞ്ഞുകൂടുന്നതിനിടെ നിയമസഭ സമ്മേളനം തിങ്കളാഴ്ച പൂർണ നടപടികളോടെ ആരംഭിക്കുന്നു. വെള്ളിയാഴ്ച സഭാസമ്മേളനം തുടങ്ങിയെങ്കിലും ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവർക്കുള്ള ചരമോപചാരം അർപ്പിച്ച് മറ്റു നടപടികളൊന്നുമില്ലാതെ പിരിയുകയായിരുന്നു.
എ.ഡി.ജി.പി അജിത്കുമാറിന്റെ ആർ.എസ്.എസ് ബന്ധം, തൃശൂർപൂരം കലക്കൽ വിവാദം, മലപ്പുറത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ വിവാദ പരാമർശവും തുടർന്നുണ്ടായ നിഷേധവും, പി.ആർ ഏജൻസി വിവാദങ്ങൾ, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാറിന്റെ ഒളിച്ചുകളി തുടങ്ങി ഒട്ടേറെ വിവാദങ്ങൾ സഭയിൽ പ്രതിപക്ഷം ഉയർത്തും.
സഭയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ സംബന്ധിച്ച് ഭരണപക്ഷവും പ്രതിപക്ഷവും സഭാസമ്മേളനത്തിന് മുമ്പ് നിയമസഭാ അംഗങ്ങളുടെ യോഗം ചേർന്നായിരിക്കും തീരുമാനിക്കുക. ശൂന്യവേളയിൽ അടിയന്തര പ്രമേയ നോട്ടീസിലൂടെയാണ് വിവാദങ്ങൾ പ്രതിപക്ഷം സഭയിലെത്തിക്കാറുള്ളത്. എന്നാൽ, പതിവിൽനിന്ന് വ്യത്യസ്തമായി സർക്കാറും മുഖ്യമന്ത്രിയും നേരിടുന്ന ഗുരുതര ആരോപണങ്ങൾ സഭ ചേരുമ്പോൾ ചോദ്യോത്തര വേളയിൽതന്നെ ഉന്നയിക്കുമോ എന്നതും നിർണായകമാണ്.
ചോദ്യോത്തര വേളയിൽതന്നെ ബഹളം ഉയർന്നാൽ നടപടികൾ പൂർത്തിയാക്കി സഭ പിരിയുന്നിടത്തേക്കായിരിക്കും ഭരണപക്ഷം തന്ത്രം മെനയുക. ഇതോടെ ശൂന്യവേളയും ബില്ലുകളുടെ അവതരണവും സബ്ജക്ട് കമ്മിറ്റിക്ക് അയക്കലും ഉൾപ്പെടെ നടപടികൾ ചർച്ചകളില്ലാതെ വേഗത്തിൽ പൂർത്തിയാക്കി സഭ പിരിയുന്നതാണ് രീതി. അങ്ങനെ വന്നാൽ വിവാദ വിഷയങ്ങളിൽ സഭയിൽ ചർച്ച നടക്കാതെ പോവുകയും ചെയ്യും. വിവാദ വിഷയങ്ങളിലുള്ള അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നൽകുമോ എന്നതും നിർണായകമാണ്.
സർക്കാറിനെ പ്രതിസന്ധിയിലാക്കുന്ന പല വിഷയങ്ങളിലും മുമ്പ് അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നൽകിയിരുന്നില്ല. ഇതെല്ലാം പരിഗണിച്ചുള്ള തന്ത്രമായിരിക്കും പ്രതിപക്ഷം സ്വീകരിക്കുക. സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ പരസ്യമായി രംഗത്തുവരുകയും സി.പി.എം നിയമസഭാ കക്ഷിയിൽനിന്ന് പുറത്തുപോവുകയും ചെയ്ത പി.വി. അൻവർ ഇന്ന് സഭയിലെത്തിയേക്കും. പ്രതിപക്ഷ നിരയുടെ പിറകിൽ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫിന്റെ ഇരിപ്പിടത്തിന് സമീപമാണ് അൻവറിന് ഇരിപ്പിടം ഒരുക്കിയത്. സർക്കാറിനെ മൊത്തത്തിലും മുഖ്യമന്ത്രിയെ പ്രത്യേകിച്ചും പിടിച്ചുലക്കുന്ന വിവാദങ്ങളുടെ കാലത്ത് നടക്കുന്ന സഭാസമ്മേളനം പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.