തിരുവനന്തപുരം: അശരണര്‍ക്ക് സഹായമാകേണ്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ തട്ടിപ്പിന്‍റെ വ്യാപ്തി ഞെട്ടിപ്പിക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ എം.പി പറഞ്ഞു. ദുരിതാശ്വാസനിധിയില്‍ വരെ കയ്യിട്ട് വാരുന്ന നിലയില്‍ സംസ്ഥാനത്ത് അഴിമതി കൊടികുത്തി വാഴുകയാണ്.
ഭരണകക്ഷിയില്‍പ്പെട്ടവരും അവരുടെ ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ ലോബിയുമാണ് ഇതിന് പിന്നിൽ. ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിന് കൂട്ടുനിന്ന മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. അതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
പരിശോധനയോ മാനദണ്ഡങ്ങളോ പാലിക്കാതെ ഇടനിലക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് പണം തട്ടിയെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. ഭരിക്കുന്നവരുടെ പിന്‍ബലമില്ലാതെ ഇത്രയും വലിയ തട്ടിപ്പ് നടത്താന്‍ ഉദ്യോഗസ്ഥര്‍ ധൈര്യപ്പെടില്ല. സി.പി.എം നേതാക്കള്‍ പ്രതികളായ എറണാകുളം പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് അതു ബോധ്യപ്പെട്ടതാണ്. എന്നാല്‍ അവരെയെല്ലാം സംരക്ഷിക്കുന്ന നിലപാടാണ് അന്ന് ഇടതുമുന്നണിയും സര്‍ക്കാരും സ്വീകരിച്ചത്.
എറണാകുളം കലക്ടറേറ്റിലെ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിലെ ഗുരുതര കണ്ടെത്തലുകള്‍ അടങ്ങുന്ന വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടില്‍ ശക്തമായ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇത്തരം സംഭവം ആവര്‍ത്തിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.