കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് യു.ഡി.എഫും കോണ്‍ഗ്രസും നേരത്തെ പ്രഖ്യാപിച്ചിരുന്ന സമരങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ മാറ്റിവച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ വലിയ തോതിലുള്ള കോവിഡ് വ്യാപനം ഉണ്ടാകുമെന്നു ആരോഗ്യമന്ത്രി പറഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാനാണ് യൂനിവേഴ്‌സിറ്റി സമരം ഉള്‍പ്പെടെ എല്ലാ പരിപാടികളും മാറ്റിയത്.
എന്നാല്‍ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എം അവരുടെ പാര്‍ട്ടി സമ്മേളനങ്ങളും തിരുവാതിരക്കളിയുമായി മുന്നോട്ടു പോകുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. കോവിഡ് തുടങ്ങിയ കാലത്ത് അതിര്‍ത്തിയില്‍ തമ്പടിച്ച സാധാരണക്കാര്‍ക്ക് കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്യാന്‍ പോയ കോണ്‍ഗ്രസ് എം.പിമാരെയും എം.എല്‍.എമാരെയും മരണത്തിന്റെ വ്യാപാരികള്‍ എന്നു വിളിച്ച് ആക്ഷേപിച്ചവര്‍ക്ക് ഇന്ന് എന്താണ് പറയാനുള്ളത്? ഇപ്പോള്‍ ആരാണ് കേരളത്തില്‍ മരണത്തിന്റെ വ്യാപാരികളായി നില്‍ക്കുന്നത്? ഒരു കാലത്തും ഉണ്ടാകാത്ത അത്രയും രൂക്ഷമായാണ് കോവിഡ് വ്യാപിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മിന് കോവിഡ് വ്യാപനത്തേക്കാള്‍ പ്രധാനമാണ് പാര്‍ട്ടി പരിപാടികളും തിരുവാതിരക്കളിയും.
തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത എം.എല്‍.എക്ക് ഉള്‍പ്പെടെ കോവിഡ് ബാധിച്ചു. എന്നിട്ടും സമ്മേളനം നിര്‍ത്തിവച്ചില്ല. സമ്മേളനം നിര്‍ത്തിയാല്‍ ആകാശം ഇടിഞ്ഞുവീഴുമോ? 250 പേരുമായി ഇപ്പോഴും സമ്മേളനം നടത്തുകയാണ്. 50 പേരില്‍ കൂടുതല്‍ കൂടിയാല്‍ നടപടി എടുക്കുമെന്ന് ജില്ലാ കലക്ടറും ഉത്തരവിറക്കിയിട്ടുണ്ട്. അപ്പോള്‍ ആരാണ് മരണത്തിന്റെ വ്യാപാരികള്‍ എന്ന് വ്യക്തമായതായും വി.ഡി സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.