കുറ്റ്യാടിയിൽ അണപൊട്ടി പ്രതിഷേധം; സി.പി.എം പ്രവർത്തകർ വീണ്ടും തെരുവിൽ

കോഴിക്കോട്: കേരള കോൺഗ്രസ് എമ്മിന് സീറ്റ് നൽകിയതിനെ തുടർന്ന് കുറ്റ്യാടിയിൽ സി.പി.എം പ്രവർത്തകരിലുണ്ടായ എതിർപ്പ് പൊട്ടിത്തെറിയിലേക്ക്. സി.പി.എം പ്രവർത്തകർ കുറ്റ്യാടി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തുകയാണ്. വൻ ജനപങ്കാളിത്തമാണ് പ്രതിഷേധറാലിയിലുള്ളത്.

എൽ.ഡി.എഫ് സ്ഥാനാർഥിക്കെതിരെ വിമതനെ മത്സരിപ്പിച്ച് വിയോജിപ്പ് പ്രകടിപ്പിക്കാനും ഒരു വിഭാഗം പ്രവർത്തകർക്ക് നീക്കമുണ്ട്. വടകര താലൂക്കിലെ കുറ്റ്യാടി, വടകര, നാദാപുരം എന്നിവിടങ്ങളിൽ സി.പി.എമ്മിന് സ്ഥാനാർഥികളില്ലാത്തതും പ്രതിഷേധത്തിന് ആക്കംപകരുന്നു. വടകരയിൽ എൽ.ജെ.ഡിയും നാദാപുരത്ത് സി.പി.ഐയുമാണ് മത്സരിക്കുന്നത്.

കഴിഞ്ഞ ദിവസം കുറ്റ്യാടി ടൗണിൽ സി.പി.എം പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. മണ്ഡലം കേരള കോൺഗ്രസിന് നൽകിയതിനെതിരെയും ജനകീയനായ സി.പി.എം നേതാവും ഏരിയ കമ്മിറ്റി അംഗവുമായ കെ.പി. കുഞ്ഞമ്മദ് കുട്ടിക്ക് സ്ഥാനാർഥിത്വം നിഷേധിച്ചതിനെതിരെയുമാണ് പ്രതിഷേധം അരങ്ങേറിയത്. ജില്ലാ നേതൃത്വത്തിനെതിരെയും രൂക്ഷ വിമർശനമാണ് പ്രവർത്തകർ ഉയർത്തുന്നത്.

കഴിഞ്ഞ തവണ കെ.കെ. ലതിക മത്സരിച്ച് തോറ്റ മണ്ഡലമാണ് കുറ്റ്യാടി. സി.പി.എമ്മിന് ആധിപത്യമുള്ള മണ്ഡലമായിട്ടും വിഭാഗീയ പ്രശ്നങ്ങളാണ് ആയിരത്തിലേറെ വോട്ടിന് സി.പി.എമ്മിനെ പരാജയപ്പെടുത്തിയത്. ഇത്തവണയും അത്തരമൊരു ഭീഷണിയുടെ വക്കിലാണ് കുറ്റ്യാടിയിലെ സി.പി.എം. നിലവിൽ മുസ്ലിംലീഗിലെ പാറക്കൽ അബ്ദുല്ലയാണ് കുറ്റ്യാടി എം.എൽ.എ.

കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ മത്സരിക്കണമെന്ന് 2016ൽ തന്നെ ആവശ്യമുയർന്നിരുന്നു. എന്നാൽ, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനന്‍റെ ഭാര്യയും സിറ്റിങ് എം.എൽ.എയുമായിരുന്ന കെ.കെ. ലതികക്ക് തന്നെയാണ് കഴിഞ്ഞ തവണയും ടിക്കറ്റ് നൽകിയത്. ഇത്തവണ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ മത്സരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവർത്തകർ. സി.പി.എം പ്രചാരണ ജാഥയുടെ ലീഡറായതും കുഞ്ഞമ്മദ് കുട്ടി സ്ഥാനാർഥിയാകുമെന്ന പ്രതീക്ഷക്ക് ആക്കം കൂട്ടിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.