കണ്ണൂർ: പയ്യന്നൂരിലെ സി.പി.എമ്മിൽ കോളിളക്കമുണ്ടാക്കിയ ഫണ്ട് തട്ടിപ്പിൽ കൂട്ട നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ടി.ഐ മധുസൂദനൻ എം.എൽ.എയെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. പരാതി ഉന്നയിച്ച പയ്യന്നൂർ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ ചുമതലയിൽനിന്നും മാറ്റി.
സ്ഥാനാർഥി എന്ന നിലയിലും സി.പി.എം അംഗം എന്ന നിലയിലും പുലർത്തേണ്ട ജാഗ്രത കാണിച്ചില്ല എന്ന വിമർശനമാണ് ടി.ഐ. മധുസൂദനൻ എം.എൽ.എക്കെതിരെ ഉയർന്നത്. സി.പി.എമ്മിന്‍റെ പയ്യന്നൂർ ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കെ. ഗംഗാധരൻ, ടി. വിശ്വനാഥൻ എന്നിവർക്കെതിരെയും നടപടി സ്വീകരിച്ചു.
അതേസമയം, പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ഫണ്ട് തട്ടിപ്പ് പരാതി ഉന്നയിച്ചതിന് ചുമതലയിൽനിന്നും മാറ്റപ്പെട്ട വി. കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു. പാർട്ടിക്കെതിരെ പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫിസ് നിർമിച്ച വകയിൽ 80 ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നതായാണ് ആദ്യം പരാതി ഉയർന്നത്. ഒരു നറുക്ക് കുറിയുടെ തുക പൂർണമായും ചിട്ടിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും പറയുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് രസീത് ബുക്കിന്റെ കൗണ്ടർ ഫോയിൽ കാണാനില്ലെന്നും രക്തസാക്ഷി കുന്നരുവിലെ ധനരാജ് കുടുംബ സഹായഫണ്ടിലും സമാന തിരിമറിയുണ്ടായെന്നും ആരോപണമുയർന്നിരുന്നു. സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷും ജില്ല കമ്മിറ്റിയംഗം പി.വി. ഗോപിനാഥുമാണ് പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.