തിരുവനന്തപുരം: അരുണാചൽപ്രദേശിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. വട്ടിയൂർക്കാവ് മേലത്തുമേലെ എം.എം.ആർ.എ 198 ശ്രീരാഗത്തിൽ ആര്യ ബി. നായർ (29), ആയുർവേദ ഡോക്ടർമാരായ കോട്ടയം മീനടം നെടുംപൊയ്കയിൽ നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് മൂന്നാംമൂട്കാവിൽ ദേവി (39) എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തെത്തിച്ചത്.
ആര്യയുടെയും ദേവിയുടെയും മൃതദേഹം തിരുവനന്തപുരത്തെ വീടുകളിൽ എത്തിച്ചശേഷം വൈകീട്ടോടെ ശാന്തികവാടത്തിൽ സംസ്കരിച്ചു. നവീന്റെ മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോയി. സംസ്കാരം വെള്ളിയാഴ്ച നടത്തുമെന്ന് കുടുംബം അറിയിച്ചു. ബ്ലാക്ക് മാജിക്കിന്റെയും സാത്താൻ സേവയുടെയും സ്വാധീനവലയത്തിൽ കുടുങ്ങിയുള്ള ആത്മഹത്യയാണ് മൂവരുടേതുമെന്നുള്ള നിഗമനത്തിലാണ് പൊലീസ്. ഇതുസംബന്ധിച്ച് മരിച്ച നവീനും ദേവിയും ആര്യയും തമ്മില്‍ നടത്തിയ ഇ-മെയില്‍ ആശയവിനിമയങ്ങള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഇ-മെയില്‍ സന്ദേശങ്ങളില്‍ ഇവര്‍ സ്വന്തം പേരുകളല്ല ഉപയോഗിച്ചിരിക്കുന്നത്. മരണശേഷം അന്യഗ്രഹത്തില്‍ സുഖജീവിതമുണ്ടെന്ന് നവീന്‍ രണ്ടുപേരെയും വിശ്വസിപ്പിച്ചിരുന്നതായാണ് വിവരം.
വിചിത്ര വിശ്വാസത്തിന്റെ ആശയങ്ങള്‍ നവീന്‍ നേടിയെടുത്തത് ഡാര്ക്ക്നെറ്റില്നിന്നാണ്. മരണത്തിന് മുമ്പായി ആര്യയുടെ മുടിമുറിച്ച് ഹോട്ടൽ മുറിയിലെ പ്ലേറ്റിൽ വെച്ചിരുന്നു. നവീൻ മറ്റുള്ളവരെ ദേഹത്ത് മുറിവേൽപിച്ച് കൊലപ്പെടുത്തിയശേഷം അതുപോലെ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക തെളിവുകളിൽനിന്ന് വ്യക്തമാകുന്നത്. ഇവരെ സ്വാധീനിച്ച മറ്റ് ഗ്രൂപ്പുകളുണ്ടോ എന്നതും പൊലീസ് പരിശോധിച്ചുവരികയാണ്. നവീനും ദേവിയും മുമ്പ് അരുണാചലില്‍ പോയിട്ടുണ്ട്. മരണം വരിക്കാന്‍ ഇവര്‍ അരുണാചല്‍ തെരഞ്ഞെടുത്തതില്‍ വ്യക്തതവരുത്തേണ്ടതുണ്ട്. സംഭവം അന്വേഷിക്കാൻ അരുണാചൽ പൊലീസ് അഞ്ചംഗസംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഇതിന് പുറമെ വട്ടിയൂർക്കാവ് എസ്.ഐ രാജേഷിന്റെ നേതൃത്വത്തിൽ മൂന്നംഗസംഘവും അരുണാചൽ പ്രദേശിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.