തിരുവനന്തപുരം: മുസ്ലിം സമുദായത്തിെൻറ പിന്നാക്കാവസ്ഥ പരിഹരിക്കാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ക്ഷേമപദ്ധതികൾ കോടതി വിധിയിലൂടെ അട്ടിമറിക്കപ്പെട്ടത് പാലോളി കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിൽ വരുത്തിയ വീഴ്ച കാരണം. പാലോളി കമ്മിറ്റിയുടെ പഠനത്തിലൂടെ പുറത്തുവന്നത് കേരളത്തിലെ മുസ്ലിം ന്യൂനപക്ഷത്തിെൻറ പിന്നാക്കാവസ്ഥയുടെ നേർചിത്രമായിരുന്നു. ഇതിന് പരിഹാരമായി മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പ്രത്യേക വകുപ്പ് കൊണ്ടുവരുന്നതിന് പകരം അന്നത്തെ സർക്കാർ പൊതുഭരണ വകുപ്പിന് കീഴിൽ ന്യൂനപക്ഷ ക്ഷേമത്തിന് പ്രത്യേക സെൽ രൂപവത്കരിക്കുകയായിരുന്നു. ഇതിന് കീഴിൽ ന്യൂനപക്ഷ ഡയറക്ടറേറ്റും സ്ഥാപിച്ചു.
പാലോളി കമ്മിറ്റി ശിപാർശ ചെയ്തതുപ്രകാരമുള്ള പദ്ധതികൾ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന് കീഴിലാണ് മുസ്ലിം സമുദായത്തിനുവേണ്ടി നടപ്പാക്കിയത്. പൂർണമായും മുസ്ലിം സമുദായത്തിനുവേണ്ടി നടപ്പാക്കിയ പദ്ധതികളിൽ 2011 ജനുവരി 31, ഫെബ്രുവരി 22 എന്നീ തീയതികളിലെ ഉത്തരവിലൂടെ 20 ശതമാനം പരിവർത്തിത ക്രൈസ്തവർക്കും ലത്തീൻ ക്രൈസ്തവർക്കും പ്രാതിനിധ്യം അനുവദിക്കുകയായിരുന്നു. ഇതാണ് പിന്നീട് 80:20 അനുപാത തർക്കമായി വളരുകയും ക്രൈസ്തവ സംഘടനകൾ കോടതിയെ സമീപിച്ച് ആനുകൂല്യങ്ങൾ റദ്ദാക്കുന്ന സ്ഥിതിയിൽ എത്തിച്ചതും.
പാലോളി കമ്മിറ്റി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പിന്നാക്കമെന്ന് കണ്ടെത്തിയ മുസ്ലിം സമുദായത്തിനുവേണ്ടി മുസ്ലിം വികസന കോർപറേഷൻപോലുള്ള സംവിധാനമാണ് നടപ്പാക്കേണ്ടതെന്ന് അക്കാലത്തുതന്നെ അഭിപ്രായമുയർന്നിരുന്നു. പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷൻ, മുന്നാക്ക സമുദായ വികസന കോർപറേഷൻ, പട്ടികജാതി/ വർഗ വികസന കോർപറേഷൻ തുടങ്ങിയവയുടെ മാതൃകയിൽ മുസ്ലിം വികസന കോർപറേഷൻ രൂപവത്കരിക്കുകയും ആനുകൂല്യം അതിന് കീഴിൽ ഏർപ്പെടുത്തുകയുമാണ് ചെയ്യേണ്ടതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പകരം ന്യൂനപക്ഷ വകുപ്പും ഡയറക്ടറേറ്റും രൂപവത്കരിച്ച് അതിന് കീഴിൽ മുസ്ലിം സമുദായത്തിലെ പാവപ്പെട്ടവർക്കുള്ള പദ്ധതികൾ നടപ്പാക്കിയതാണ് മറ്റ് ന്യൂനപക്ഷ സമുദായങ്ങൾ പിൽക്കാലത്ത് അവകാശവാദമുന്നയിക്കാൻ വഴിയൊരുക്കിയത്.
മാത്രമല്ല, മുസ്ലിം സമുദായത്തിനുവേണ്ടി നടപ്പാക്കിയ പദ്ധതികളിൽ 20 ശതമാനം മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അനുവദിച്ചു. നിലവിൽ പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷന് കീഴിലും മുന്നാക്ക വികസന കോർപറേഷന് കീഴിലും സമാന പദ്ധതികളാണ് നടപ്പാക്കുന്നത്.
കോടതി വിധിയുടെ സാഹചര്യത്തിൽ പാലോളി കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്ന ഘട്ടത്തിൽ സർക്കാർ വരുത്തിയ വീഴ്ച തിരുത്തുകയും മുസ്ലിം വികസന കോർപറേഷൻ രൂപവത്കരിച്ച് മുസ്ലിം ക്ഷേമപദ്ധതികൾ അതിന് കീഴിലേക്ക് മാറ്റണമെന്ന ആവശ്യവും ശക്തമാണ്. ആറ് സ്കോളർഷിപ്പുകളും മത്സര പരീക്ഷ പരിശീലനകേന്ദ്രങ്ങളുമാണ് നിലവിൽ മുസ്ലിം ന്യൂനപക്ഷത്തിനായി ആവിഷ്കരിച്ച് നടപ്പാക്കുന്നത്. ഇത് കോർപറേഷന് കീഴിലേക്ക് മാറ്റുകയും ന്യൂനപക്ഷങ്ങൾക്ക് പൊതുവായുള്ള പദ്ധതികൾ ന്യൂനപക്ഷ വകുപ്പിനും ഡയറക്ടറേറ്റിന് കീഴിലും നടപ്പാക്കണമെന്നുമാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.