മേപ്പാടി: ചൂരൽമലയിൽ നിന്ന് മേപ്പാടിക്ക് ഏകദേശം 15 കിലോമീറ്ററുണ്ട്. വൈകീട്ട് തിരിച്ച് മേപ്പാടിക്കുള്ള യാത്രക്കിടയിലാണ് ശശിധരൻ തെക്കേകുറ്റിയിൽ എന്നയാളെ കണുന്നത്. ഞങ്ങൾ സഞ്ചരിച്ച വാഹനത്തിന് അദ്ദേഹം കൈകാണിക്കുകയായിരുന്നു. മേപ്പാടിക്കെന്ന് പറഞ്ഞപ്പോൾ കയറിക്കോട്ടെ എന്ന ചോദ്യം. യാത്രക്കിടയിലെ സംസാരത്തിലാണ് 2019ലെ പുത്തുമല ഉരുൾപൊട്ടലിലെ ഇരയാണ് അദ്ദേഹമെന്നറിയുന്നത്. പുത്തുമലയിൽ അദ്ദേഹത്തിന് ഒരേക്കർ സ്ഥലവും വീടുമാണ് ഉണ്ടായിരുന്നത്. ഭൂമിയുടെ ഏകദേശം മുക്കാൽ ഭാഗത്തോളം അന്നത്തെ ഉരുൾപൊട്ടലിൽ തകർന്നു. എന്നാൽ, വീട്ടിലുള്ള ഭാര്യ ഉൾപ്പെടെ ആർക്കും കാര്യാമായി ഒന്നും പറ്റിയില്ല.
"അന്ന് രണ്ടു, മൂന്നു ദിവസം തുടർച്ചയായി മഴയായിരുന്നു. വൈകീട്ട് മൂന്നരയോടെയാണ് ഉരുൾപൊട്ടുന്നത്. 17 പേർക്കാണ് ജീവൻ പോയത്. അതിൽ അഞ്ചു പേരെ ഇനിയും കണ്ടെത്താനുണ്ട്. നബീസ, അവറാൻ, അബുബക്കർ, അണ്ണയ്യൻ, ഹംസം... എല്ലാവരും സുഹൃത്തുക്കളായിരുന്നു... ജോലി കഴിഞ്ഞു വരുന്ന വൈകുന്നേരങ്ങളിൽ പുത്തുമലയുടെ താഴ്വരയിലിരുന്ന് അബുവും ഹംസയുമായി ഏറെ നേരം സംസാരിക്കുന്ന പതിവുണ്ടായിരുന്നു..." മെക്കാനിക്കായ ശശിയേട്ടൻ വളരെ വിഷമത്തോടെയാണ് അത് പറഞ്ഞത്. ഇതിനിടയിൽ അദ്ദേഹത്തിനെ ആരോ ഫോണിൽ വിളിച്ചു.
"രണ്ടു ദിവസമായി ഒരുപോള കണ്ണടച്ചിട്ടില്ലെടാ. നമ്മൾ ജനിച്ചു വളർന്ന നാടല്ലേ... ചൂരൽമലയിലും മുണ്ടക്കൈയിലും എത്രയെന്ന് വച്ചാ സുഹൃത്തുക്കള്‍... ഞാനവിടെ പോയതായിരുന്നു... ആരെയും കാണാനില്ല..." അതു പറയുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ഇടറി. യാത്രക്കിടയിൽ കുന്നിൻമുകളിൽ കണ്ട റിസോർട്ടുകൾ, പരിസ്ഥിതി ദുർബല മേഖലയിലെ ദുരന്ത സാധ്യതകൾ എന്നിവയെ കുറിച്ചൊക്കെ അദ്ദേഹത്തിന് നല്ല അറിവുണ്ടെന്ന് സംസാരത്തിൽ നിന്നും ബോധ്യമായി. ദുരിതാശ്വാസത്തിന്റെ ഭാഗമായി മേപ്പാടി മുക്കിൽപീടികയിൽ സന്നദ്ധ സംഘടനകൾ പണിതു കൊടുത്ത വീട്ടിലാണ് ശശി ഇപ്പോൾ താമസിക്കുന്നത്. മേപ്പാടിയിലെ ആരെ പരിചയപ്പെട്ടാലും ഇത്തരം ഒരു കഥയെങ്കിലും പറയാനുണ്ടാവും. എല്ലായിടത്തും വിഷാദ മുഖങ്ങൾ മാത്രം!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.