കോഴിക്കോട്: ഇടതുപക്ഷത്ത് വിവരമുള്ള ഏക മനുഷ്യൻ ഇ.പി ജയരാജനാണെന്നും അതുകൊണ്ടാണ് എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ അദ്ദേഹം പങ്കെടുക്കാത്തതെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. യൂത്ത് ലീഗ് കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇ.പി ജയരാജനെ പലപ്പോഴും ട്രോളാറുണ്ട്. അദ്ദേഹം ഇടക്കിടെ പറയുന്ന അബദ്ധങ്ങൾ നമ്മൾ വലിയ തമാശയായി എടുക്കാറുണ്ട്. അദ്ദേഹത്തിന് ഇത്തിരി ബുദ്ധിയുണ്ട് എന്നതുകൊണ്ടാണ് കണ്ണൂർ എത്തുന്നത് വരെ ജാഥയിൽ പങ്കെടുക്കാതിരുന്നത്. അദ്ദേഹത്തിന് കുറച്ചെങ്കിലും സാമാന്യ ബോധമുണ്ട്. മനുഷ്യർക്കിടയിൽ ജീവിക്കുന്ന ഒരു പച്ചയായ മനുഷ്യന്റെ രീതി അദ്ദേഹത്തിന്റെ ജീവിതത്തിലും ഭാഷയിലുമുണ്ട്. എന്തുപറഞ്ഞാണ് ആളുകളുടെ അടുത്തുപോകുകയെന്നും ഇതുപോലുള്ള ഒരു ഭരണത്തെ കുറിച്ച് എങ്ങനെയാണ് ജനങ്ങളോട് പറയുകയെന്നും കരുതിയാണ് ഇടതുപക്ഷ കൺവീനറായിട്ടും അദ്ദേഹം വിട്ടുനിൽക്കുന്നതെന്നും ഷാജി പറഞ്ഞു.
ആള് കൂടാഞ്ഞിട്ട് എന്തൊക്കെ പരിപാടിയാണ് ജാഥയിലുള്ളത്. ദഫ്മുട്ടും കോൽക്കളിയുമെല്ലാമുണ്ട്. കുത്ത് റാത്തീബല്ലാത്ത എല്ലാം ജാഥയിലുണ്ട്. ഇങ്ങനെയാണ് സി.പി.എമ്മിന്റെ ഒരു സംസ്ഥാന ജാഥ നടത്തുന്നത്. ജനങ്ങളുടെ മുമ്പിൽ വെക്കാൻ ഒരു അജണ്ടയുമില്ലാത്ത, ഒരു പദ്ധതിയുമില്ലാത്ത മുഖ്യമന്ത്രിയുടെയും നടത്തിപ്പുകാരുടെയും കാര്യം മാത്രം നടത്തിക്കൊണ്ടുപോകുന്ന ഒന്നാണിത്.
യൂത്ത് ലീഗ് എത്ര രൂക്ഷമായി സമരം നടത്തിയാലും അതിനൊരു ജനകീയ ഭാവമുണ്ട്. ആ സമരത്തെയാണ് പൊലീസിന്റെ ശക്തി ഉപയോഗിച്ച് തടയാൻ ശ്രമിക്കുന്നത്. എല്ലാത്തിനും നികുതി കൂട്ടിക്കൊണ്ടിരിക്കുകയാണ്. നികുതി കാരണം ഇനി ജലപീരങ്കിയിൽ ഉപയോഗിക്കാൻ പോലും വെള്ളം കിട്ടാതാവും. അവസാനം പൊലീസുകാരടക്കം സമരരംഗത്തേക്ക് വരുമെന്നും ഷാജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.