തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിഷയത്തിൽ പൊലീസ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി. പരാതിക്കാരനെന്ന നിലയിലാണ് തിരുവനന്തപുരം കമീഷണര്‍ ഓഫിസിലെത്തി സുരേന്ദ്രൻ മൊഴി നൽകിയത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കിയ സംഭവം രാജ്യരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യമാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.
രാഹുല്‍ ഗാന്ധിയും കെ.സി. വേണുഗോപാലും എം.എം. ഹസനുമുള്‍പ്പെടെ അറിഞ്ഞാണ് എല്ലാം നടന്നത്. കേരള, കര്‍ണാടക നേതാക്കള്‍ക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിർമാണത്തില്‍ പങ്കുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും ബന്ധമുണ്ട്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിർമിക്കാന്‍ ഉപയോഗിച്ച ആപ് സംബന്ധിച്ച രേഖകള്‍, വിഡിയോ ദൃശ്യങ്ങള്‍ തുടങ്ങിയ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായും സുരേന്ദ്രൻ പറഞ്ഞു.
വിഷയത്തിൽ കെ. സുരേന്ദ്രൻ സംസ്ഥാന ഇലക്ടറൽ ഓഫിസർ സഞ്ജയ് കൗളിനെ കണ്ട് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ബി.ജെ.പി ജില്ല പ്രസിഡന്റ് വി.വി. രാജേഷും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.