തൃശൂർ: കാലാവധി കഴിഞ്ഞ പി.എസ്.സി റാങ്ക് പട്ടിക ആറു മാസം നീട്ടിയിട്ടും ഒരു ഗുണവുമില്ലാതെ ലൈറ്റ് ഡ്യൂട്ടി വെഹിക്കിൾ (എൽ.ഡി.വി) ഡ്രൈവർ ഉദ്യോഗാർഥികൾ. ഇതിൽ നാലു മാസം പിന്നിട്ടിട്ടും നടന്നത് 12 നിയമനങ്ങൾ മാത്രം. കാസർകോട്, വയനാട്, പാലക്കാട്, ഇടുക്കി, കോട്ടയം, കൊല്ലം അടക്കം ആറ് ജില്ലകളിൽ ഈ കാലയളവിൽ നിയമനം നടന്നിട്ടില്ല. മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഓരോന്നും തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ രണ്ടു വീതവും നിയമനമാണ് നടന്നത്.
4752 പേരുള്ള റാങ്ക് പട്ടികയുടെ നീട്ടിയ കാലാവധി അവസാനിക്കാൻ രണ്ടുമാസം ശേഷിക്കവേ മൊത്തം 771 പേരെ മാത്രമാണ് നിയമിച്ചത്. കോവിഡ് മഹാമാരി, ലോക് ഡൗൺ, നിയമസഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം എന്നിവയിൽ കുരുങ്ങിയാണ് നിയമനങ്ങൾ നടക്കാതെ പോയത്.
വിവിധ ജില്ലകളിൽ നിലനിൽക്കുന്ന 016/2014, 473/2013 തുടങ്ങിയ കാറ്റഗറി നമ്പറുകളിൽ ഉൾപ്പെട്ട റാങ്ക് പട്ടിക കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് അവസാനിച്ചത്. ഉദ്യോഗാർഥികളുടെ ആവശ്യം പരിഗണിച്ച് ആഗസ്റ്റ് മൂന്നുവരെയാണ് കാലാവധി നീട്ടി നൽകിയത്. 2014ൽ പരീക്ഷ നടത്തിയ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളിൽ ഭൂരിഭാഗവും പ്രായപരിധി കഴിഞ്ഞവരും ഇനിയൊരു പി.എസ്.സി പരീക്ഷ എഴുതാൻ സാധിക്കാത്തവരുമാണ്.
അതേസമയം, മിക്ക ജില്ലകളിലും നൂറ്റിയമ്പത്തിലധികം താൽക്കാലിക ഡ്രൈവർമാരാണ് നിലവിൽ ജോലി ചെയ്യുന്നത്. ഉദ്യോഗാർഥികൾ കേരള അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണലിനെ സമീപിച്ച് ഇതിനെതിരെ അനുകൂലവിധി നേടിയിരുന്നു. താൽക്കാലികക്കാർ തുടരുന്ന വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും മോട്ടോർ വാഹന വകുപ്പുകളിലെയും എല്ലാ ഒഴിവുകളും പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്യാൻ വിധിച്ചിരുന്നു. അതുപ്രകാരം ഓരോ ജില്ലകളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാൽ, അധിക സാമ്പത്തികബാധ്യത ചൂണ്ടിക്കാട്ടി സർക്കാർ ഇത് നിരസിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ ഡ്രൈവർമാർക്ക് തനത് ഫണ്ടുകളിൽനിന്ന് ശമ്പളം നൽകുന്നത് കൊണ്ട് പുതിയ തസ്തിക സൃഷ്ടിക്കുന്നത് സർക്കാറിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ലെന്നാണ് ഉദ്യോഗാർഥികളുടെ വാദം. അതിനിടെ കഴിഞ്ഞ ആറുമാസത്തിനിടെ 51 താൽക്കാലികക്കാർക്ക് സ്ഥിരനിയമനം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.