തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കിയ വഖഫ് നിയമ ഭേദഗതി ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു.
നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം പിൻവലിച്ചുള്ള ഭേദഗതിക്കാണ് അംഗീകാരമായത്. നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു സഭയില്‍ ബിൽ പാസാക്കിയത്. വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട മന്ത്രിസഭാ തീരുമാനം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
സമുദായ സംഘടനകളും ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും സര്‍ക്കാറിനെതിരെ രംഗത്തെത്തി. തുടര്‍ന്ന്, നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം പിന്‍വലിക്കുകയും വഖഫ് നിയമ ഭേദഗതി ബില്‍ സഭ ഐകകണ്‌ഠ്യേന പാസാക്കുകയുമായിരുന്നു. ഇതിനാണ് ഇപ്പോള്‍ ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.
ആകെ 12 ബില്ലുകളാണ് ഗവര്‍ണര്‍ക്ക് മുന്നിലുള്ളത്. ഇതില്‍ ലോകായുക്ത നിയമ ഭേദഗതി ബില്ലിലും വി.സിമാരെ നിയമിക്കുന്നതില്‍ ഗവര്‍ണറുടെ അധികാരം കുറക്കുന്ന ബില്ലിലും അദ്ദേഹത്തിന് അതൃപ്തിയുണ്ട്. ഇവ രണ്ടിലും നിലപാട് സ്വീകരിക്കുന്നതിനായി ഗവര്‍ണര്‍ നിയമോപദേശം തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.