വിദ്വേഷ പ്രസംഗക്കേസ്: പി.സി. ജോർജ് ഉച്ചക്ക് രണ്ട് മണിക്ക് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരാകും

കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ മുൻ എം.എൽ.എ പി.സി. ജോർജ് ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരാകും. സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് പാലാരിവട്ടം പൊലീസ് പി.സി. ജോർജിന് നോട്ടീസ് നൽകിയിരുന്നു.

ജോർജിനെ അറസ്റ്റുചെയ്താൽ ജാമ്യം നൽകണമെന്ന് ഹൈകോടതിയുടെ ഇടക്കാല ഉത്തരവുണ്ട്. കേസിൽ ജോർജിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. പരസ്യ പ്രസ്താവന പാടില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ജാമ്യം നൽകിയത്. താൻ ഒളിവിൽ പോയിട്ടില്ലെന്നും മുപ്പത് വർഷം എം.എൽ.എ ആയിരുന്ന തന്നെയും കുടുംബത്തേയും പൊലീസ് പീഡിപ്പിക്കുകയാണെന്നും ജോർജ് കോടതിയിൽ പറഞ്ഞിരുന്നു.

പി.സി. ജോർജ് നാടുവിടാനുള്ള സാഹചര്യം തടയണമെന്നാവശ്യപ്പെട്ട് കായംകുളം സ്വദേശി ഷിഹാബുദ്ദീനാണ് ഹൈകോടതിയെ സമീപിപിച്ചത്. മുമ്പ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളിയതിനെ തുടർന്ന് ജോർജ് ഒളിവിലായിരുന്നു. ജാമ്യം റദ്ദാക്കിയതിനെതിരെ ഹൈകോടതിയിൽ ഹരജി സമർപ്പിക്കുകയും ചെയ്തു. ജോർജിന്റെ വെണ്ണലയിലെ പ്രസംഗം പ്രകോപനപരമായിരുന്നെന്ന് എറണാകുളം അഡീഷണൽ സെഷൻസ് കോടതി നിരീക്ഷിച്ചതാണ്. പ്രസംഗം മതസ്പർധയുണ്ടാക്കാനും സാമുദായിക ഐക്യം തർക്കാനും കാരണമാകുമെന്നും 153 എ, 295 എ വകുപ്പുകൾ ചുമത്തിയത് അനാവശ്യമെന്ന് പറയാനാവില്ലെന്നുമാണ് ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിൽ എറണാകുളം അഡിഷണൽ സെഷൻസ് കോടതി വിലയിരുത്തിയത്.

പി.സി. ജോർജ് ഒളിവിലല്ലെന്നും ഒരു കാരണവശാലും പിണറായിയുടെ പൊലീസിന് കീഴടങ്ങില്ലെന്നുമാണ് മകൻ ഷോൺ ജോർജ് ജാമ്യം ലഭിക്കുന്നതിന് മുമ്പ് പ്രതികരിച്ചിരുന്നത്. 'പി.സി. ജോർജ് പിണറായിയുടെ പൊലീസിന് പിടികൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. പിണറായി വിജയന് തൃക്കാക്കരയിൽ നേട്ടമുണ്ടാക്കാൻ നിന്നുകൊടുക്കേണ്ട ആവശ്യം പി.സി. ജോർജിനില്ല. സർക്കാറിന്റെ മുന്നിലുള്ളത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പാണ്. ഇപ്പോൾ ഏതെങ്കിലും തരത്തിൽ പി.സി. ജോർജിനെ അറസ്റ്റ് ചെയ്താൽ കുറേ ആളുകളെ പ്രീണിപ്പിക്കാൻ കഴിയും. ആ പ്രീണന രാഷ്ട്രീയമാണ് കേരളത്തിൽ നടക്കുന്നത്. ഇടതുപക്ഷവും വലതുപക്ഷവും കുറേ കാലമായി നടത്തുന്ന പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഈ നടപടി'- ഷോൺ പറഞ്ഞു.

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിൽ ജോർജ് നടത്തിയ പ്രസംഗത്തിന്റെ പേരിൽ അദ്ദേഹത്തെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ ബി.ജെ.പി-സംഘ്പരിവാർ നേതൃത്വം വലിയ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.