കൊച്ചി: സിനിമ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്ത് ഹൈകോടതി. ബുധനാഴ്ച വൈകീട്ട് 3.30ന് സാംസ്കാരിക വകുപ്പ് റിപ്പോർട്ട് പുറത്തുവിടാനിരിക്കെയാണ് ഹൈകോടതി നടപടി. റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും തടയണമെന്നും ആവശ്യപ്പെട്ട് ചലച്ചിത്ര നിർമാതാവ് സജിമോൻ പാറയിൽ ആണ് ഹൈകോടതിയെ സമീപിച്ചത്. റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ടെന്ന് വാദിച്ച ഹരജിയിൽ, റിപ്പോർട്ട് ആവശ്യപ്പെടുന്നവർ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയവരല്ലെന്നും പ്രശസ്തിക്ക് വേണ്ടിയാണ് ആവശ്യപ്പെടുന്നതെന്നും വാദിച്ചു.
എന്നാൽ, പുറത്തു വിടുന്ന റിപ്പോർട്ടിൽ ആരുടെയും സ്വകാര്യതയെ ബാധിക്കുന്ന ഒന്നും ഇല്ലെന്നും സ്വകാര്യതയിലേക്ക് സൂചന നൽകുന്ന വിവരങ്ങൾ പോലും ഒഴിവാക്കിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. ആഗസ്റ്റിന് ഒന്നിന് ഹരജി വീണ്ടും പരിഗണിക്കും.
റിപ്പോർട്ടിലുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടക്കാത്ത, ആർ.ടി.ഐ നിയമപ്രകാരം വിലക്കിയ വിവരങ്ങൾ ഒഴിവാക്കിയാണ് 233 പേജുകളുള്ള റിപ്പോർട്ട് പുറത്തുവിടാനിരുന്നത്. റിപ്പോർട്ട് സമർപ്പിച്ച് നാലു വർഷം ആകുമ്പോഴാണ് വിവരങ്ങൾ പുറത്തുവിടാൻ സർക്കാർ തയാറായത്. വിവരാവകാശ കമീഷണർ ഡോ. എ.എ. അബ്ദുൽ ഹക്കീമിന്റെ ഉത്തരവിനെ തുടർന്നാണ് നടപടി.
നടിയെ ആക്രമിച്ച സംഭവത്തെ തുടർന്നാണ് സിനിമ മേഖലയിലെ അസമത്വം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ സംബന്ധിച്ച് പഠനം നടത്താൻ സർക്കാർ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.