തിരുവനന്തപുരം: ഫലസ്തീൻ-ഇസ്രായേൽ സംഘർഷത്തിന്റെ നാൾവഴി തുടങ്ങുന്നത് 2023 ഒക്ടോബർ ഏഴിനാണെന്ന ചിലരുടെ ധാരണ ലജ്ജാകരമാണെന്നും അധിനിവേശം തിരിച്ചടി അർഹിക്കുന്നുവെന്നത് ചരിത്രനീതിയാണെന്നും സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എം. സ്വരാജ്. ഭൂമിയും വീടും സഹോദരങ്ങളും നഷ്ടപ്പെട്ടവർ തിരിച്ചടിച്ചാൽ അപരാധമായി കാണുന്നത് ഘാതകരോടൊപ്പം നിൽക്കലാണ്. ഒക്ടോബർ ഏഴിന് മുമ്പും നിത്യേനയെന്നോണം കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്ന നാടാണ് ഫലസ്തീൻ. അധിനിവേശശക്തികളോട് സമാധാനത്തോടെയുള്ള പ്രതിഷേധം വലിയൊരളവോളം അപ്രായോഗികമാണ്. ഇന്ത്യൻ ദേശീയ പ്രസ്ഥാനം ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നടത്തിയ ചരിത്രം പരിശോധിച്ചാലും ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള സെക്രേട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍റെ കലാ സാംസ്കാരിക വിഭാഗമായ ‘രചന’ സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധിജി ആഹ്വാനം ചെയ്ത ക്വിറ്റ് ഇന്ത്യ സമരം സമാധാനപരമായി തന്നെയാണ് തുടങ്ങിയത്. പക്ഷേ, 662 ബോംബ് സ്ഫോടനങ്ങൾ ക്വിറ്റ് ഇന്ത്യ സമരത്തിന്‍റെ ഭാഗമായി നടന്നുവെന്നാണ് ചരിത്രം പറയുന്നത്. 208 പൊലീസ് സ്റ്റേഷനാണ് ക്വിറ്റ് ഇന്ത്യ സമരഭാഗമായി തകർക്കപ്പെട്ടത്. 352 റെയിൽവേ സ്റ്റേഷൻ തകർക്കപ്പെട്ടു. 945 പോസ്റ്റ് ഓഫിസുകൾ പൂർണമായും നശിപ്പിച്ചു. ഭാഗികമായി 12000 ത്തോളവും. പൊലീസ് വെടിവെപ്പിൽ 760 പേർ കൊല്ലപ്പെട്ടു. പട്ടാളനടപടികളിൽ 297 പേരും. ഇതിന്റെയെല്ലാം പേരിൽ ബ്രിട്ടനെ ന്യായീകരിക്കാൻ ആരെങ്കിലും തയാറാകുമോ.
ലോകമെങ്ങും അധിനിവേശത്തിനെതിരെ സായുധമായും അക്രമാസക്തമായും സമരം നടന്നിട്ടുണ്ട്. ആ ചരിത്രം ഫലസ്തീന്‍റെ ഏത് ചെറുത്തുനിൽപ്പിനെയും സാധൂകരിക്കുന്നതാണ്. സമാധാനം എന്ന വാക്കിനോടുപോലും അസഹിഷ്ണുതയുള്ളവരാണ് സയണിസ്റ്റുകൾ. മുക്കാൽ നൂറ്റാണ്ടായി ഒരു ഭൂപ്രദേശെത്തയും ജനതയെയും ആക്രമിക്കുന്ന ഭീകരരാഷ്ട്രമാണ് ഇസ്രായേൽ. നരസിംഹ റാവു അധികാരത്തിൽ വരുന്നത് വരെ ഇസ്രായേലിൽ ഇന്ത്യക്ക് അംബാസഡർ ഉണ്ടായിരുന്നില്ല. ഇപ്പോഴാകട്ടെ ഫലസ്തീൻ വിരുദ്ധ ചേരിയിലേക്കാണ് രാജ്യം കാലുമാറിയത്. ഒരു നന്മയോടും കൂടെനിൽക്കാൻ സംഘ്പരിവാറിന് കഴിയില്ല എന്നാണിത് തെളിയിക്കുന്നത്. തിന്മയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവർക്ക് കൊലയാളികൾക്ക് ഒപ്പമേ നിലയുറപ്പിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.