നോട്ട് ദുരിതം ജനാധിപത്യ മനസ്സില്ലാത്ത ഭരണാധികാരിയുള്ളതിന്‍െറ തെളിവ് -മുഖ്യമന്ത്രി

തിരുവനന്തപുരം: ജനാധിപത്യ മനസ്സില്ലാത്ത ഭരണാധികാരികള്‍ രാജ്യത്തുണ്ടായാല്‍ എന്ത് സംഭവിക്കുമെന്നതിന്‍െറ തെളിവാണ് നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ജനം അനുഭവിക്കുന്ന ദുരിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ട് പ്രതിസന്ധി പരിഹരിക്കുക, സഹകരണ മേഖലയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തിരുവനന്തപുരം രാജ്ഭവന്‍ മുതല്‍ കാസര്‍കോട് വരെ എല്‍.ഡി.എഫ് നടത്തിയ മനുഷ്യച്ചങ്ങലയുടെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭ്രാന്തന്‍ നടപടികള്‍ സ്വീകരിക്കുന്ന ഭരണാധികാരികളല്ല വേണ്ടത്. സമചിത്തതയുള്ള ഏതൊരാളും തീരുമാനമെടുക്കുമ്പോള്‍ പരിണതഫലത്തെക്കുറിച്ച് ചിന്തിക്കും. ജനാധിപത്യ മനസ്സുണ്ടെങ്കിലേ അത് സാധിക്കൂ. അമിതാധികാര മനസ്സാണെങ്കില്‍ തോന്നുംപോലെ കാര്യങ്ങള്‍ ചെയ്യും. അതിന്‍െറ ദുരന്തമാണ് രാജ്യം ഏറ്റുവാങ്ങുന്നത്. നോട്ട് അസാധുവാക്കലിന്‍െറ ദുരിതത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ സാമ്പത്തികശാസ്ത്രം അറിയേണ്ടതില്ല. നാട്ടില്‍ ജീവിക്കുന്നതിന്‍െറ അടിസ്ഥാനത്തില്‍ കാര്യം വിലയിരുത്താന്‍ ആളുകള്‍ക്ക് കഴിയും. കേരളത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ക്കുനേരെ സ്വീകരിച്ച നടപടി തെറ്റായെന്ന് ഉത്തരവാദപ്പെട്ടവര്‍ വാക്കാല്‍ സമ്മതിക്കാന്‍ തയാറാണെന്നും പിണറായി പറഞ്ഞു.
 

ജനങ്ങളെ മുഴുവന്‍ ശത്രുക്കളാക്കിയിട്ട് ഭായിയോം ബഹനോം പറഞ്ഞിട്ട് എന്ത് കാര്യമെന്ന് വി.എസ്. അച്യുതാനന്ദന്‍ ചോദിച്ചു. മോദി വികാരഭരിതനായി പറഞ്ഞത്, താന്‍ രാജ്യത്തിനുവേണ്ടി കുടുംബവും നാടും ഉപേക്ഷിച്ചെന്നാണ്. അതുകൊണ്ട് ആ കുടുംബം രക്ഷപ്പെട്ടു, രാജ്യം കുളംതോണ്ടി. 50 ദിവസം കഴിഞ്ഞ് നോട്ട് നിരോധനം തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ പരസ്യമായി തൂക്കിക്കൊന്നോളൂ എന്നാണ് മോദി പറഞ്ഞത്. തീരുമാനം തെറ്റാണെന്ന് തെളിഞ്ഞു. ഇങ്ങനെ പൊളിവാക്കുകള്‍ പറയുന്ന മോദിയെ തൂക്കിക്കൊല്ലുകയല്ല, ജനം ഈ നാട്ടില്‍നിന്ന് നിഷ്കാസനം ചെയ്യും. അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ക്യൂവില്‍ നില്‍ക്കുന്ന ജനം മോദിക്കൊരു സൂപ്പര്‍ ബംബര്‍ സമ്മാനം കൊടുക്കും. അതും വാങ്ങി വീട്ടിലിരുന്ന് ചൊറികുത്തുകയോ തൂങ്ങിമരിക്കുകയോ രാജ്യം വിടുകയോ ചെയ്യാം. നിരോധിച്ച നോട്ടിന്‍െറ ഗതിയാകും മോദിക്കും ബി.ജെ.പിക്കുമുണ്ടാകാന്‍ പോകുന്നതെന്നും വി.എസ് പറഞ്ഞു.

രാജ്ഭവനുമുന്നിലെ പരിപാടിയില്‍ കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍ എന്നിവരും സംസാരിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ.കെ. ശൈലജ, സി. രവീന്ദ്രനാഥ്, നീലലോഹിതദാസന്‍, ഉഴവൂര്‍ വിജയന്‍, ആനത്തലവട്ടം ആനന്ദന്‍, സി. ദിവാകരന്‍, ചെറിയാന്‍ ഫിലിപ്, ആന്‍റണി രാജു, കെ.ആര്‍. അരവിന്ദാക്ഷന്‍, ആനാവൂര്‍ നാഗപ്പന്‍, എം. വിജയകുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

 

Tags:    
News Summary - human chain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.