അട്ടപ്പാടിയിലെ നൂറുകണക്കിന് ആദിവാസി കുടുംബങ്ങൾ പിറന്ന മണ്ണിൽ കുടിയിറക്കൽ ഭീഷണിയിൽ

കോഴിക്കോട് : അട്ടപ്പാടിയിലെ ഭൂമി കൈയേറ്റത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ എത്തിയ ആദിവാസികളുടെ പരാതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി നേരിട്ടു കേട്ടു. മൂലഗംഗൽ, വെള്ളകുളം, വെച്ചപ്പതി ഊരുകളിലെ നൂറുകണക്കിന് ആദിവാസി കുടുംബങ്ങൾ പിറന്ന മണ്ണിൽ കുടിയിറക്കൽ ഭീഷണി നേരിടുന്നുവെന്ന് ചീഫ് ജസ്റ്റിസിനോട് പറഞ്ഞു. ഈ കാര്യങ്ങൾ ഹൈകോടതി രജിസ്ട്രാർ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി.

ഹൈകോടതി ചീഫ് ജസ്റ്റിസിനോട് വട്ടലക്കി ഊരിലെ ടി.ആർ ചന്ദ്രനും അട്ടപ്പാടിയിലെ സാമൂഹിക പ്രവർത്തകനായ എം. സുകുമാരനുമാണ് ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് വിശദീകരണം നൽകിയത്. ആദിവാസികളുടെ കൈവശഭൂമിക്ക് രേഖ നൽകാതെ ഡിജിറ്റൽ സർവേ നടത്തിയാൽ ആദിവാസികൾക്ക് ഭൂമി നഷ്ടപ്പെടുമെന്നും വ്യാജ രേഖകൾ നിർമിച്ചവർ ഭൂമി തട്ടിയെടുക്കുമെന്നും ടി.ആർ ചന്ദ്രൻ ചൂണ്ടിക്കാട്ടി. അട്ടപ്പാടിയിൽ ഇപ്പോൾ റവന്യൂ വകുപ്പ് ഭൂമിക്ക് തണ്ടപ്പേർ നൽകുന്നതും റിസർവേ നടപടികളും ആദിവാസികൾക്ക് അപകടമാണ്. സെറ്റിൽമെന്‍റ്  രേഖപ്രകാരം ആദിവാസി ഭൂമി അളന്ന് തിട്ടപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

പരാതി പ്രകാരം തമിഴ്നാട്ടിൽ നിന്ന് കുറെ ആളുകളെത്തിയാണ് മൂലഗംഗൽ ഊരിലെ ആദിവാസികളെ ഉപദ്രവിക്കുന്നത്. ഊരുകളിൽനിന്ന് കുടിയൊഴിഞ്ഞില്ലെങ്കിൽ വീടുകളിൽ അടിച്ചുപൊളിക്കുമെന്ന് തമിഴ്നാട്ടിൽ നിന്ന് എത്തിയവർ ഭീഷണിപ്പെടുത്തി. എത്രയും പെട്ടെന്ന് ഊരുകൾ ഒഴിഞ്ഞു പോകണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. മുത്തച്ഛന്മാർ താമസിച്ചിരുന്ന ആദിവാസികളുടെ ഭൂമിയാണിവിടം. കാലികളെ വളർത്തിയും കൃഷിചെയ്തുമാണ് ജീവിക്കുന്നത്. ഊരുഭൂമിയിൽ വീട് വെച്ചു നൽകിയത് പട്ടികവർഗ വകുപ്പാണ്.

സനാതന ട്രസ്റ്റ് എന്ന് സ്ഥാപനത്തിന്റെ ആളുകളാണ് കുടിയൊഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെടുന്നത്. പങ്കജവല്ലി എന്നിവരുടെ ആളുകളും ഭീഷണിപ്പെടുത്തുന്നുണ്ട്. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയില്ല. ജൂൺ ആറിനും എട്ടിനും തമിഴ്നാട്ടുകാരനായ രവിയുടെ നേതൃത്വത്തിലാണ് വാഹനത്തിൽ ആളുകൾ വന്ന് വേലികൾ പൊളിച്ച് വീടുകളിൽ കയറി ഉപദ്രവിച്ചത്. വയസായവരും കുട്ടികളും ഭയന്ന് നിലവിളിച്ചു.

കൃഷി ചെയ്യാൻ പോയവരുടെ ട്രാക്ടർ തടഞ്ഞ് കൃഷി ചെയ്യാൻ കഴിയില്ലെന്നു പറഞ്ഞു. സർക്കാർ പദ്ധതികൾ നടപ്പിലാക്കുമ്പോൾ നൽകുന്ന രേഖകളാണ് ആദിവാസികളുടെ കൈവശമുള്ളത്. ഊരു ഭൂമിയിൽ നിന്ന് ഇറക്കിവിടാനും ഉപദ്രവിക്കാനും വരുന്നവരെക്കുറിച്ച് ഹൈകോടതി അന്വേഷണം നടത്തണം. സനാതന ട്രസ്റ്റിന്റെയും മറ്റ് ആളുകളെയും സംബന്ധിച്ച് എല്ലാ വിവരങ്ങളും ഷോളയൂർ പൊലീസിന് അറിയാം. ഭൂമി കച്ചവടക്കാരാണ് ഇവരെല്ലാം.

ഐ.ടി.ഡി.പിയുടെ രേഖകൾ അനുസരിച്ച് വനാവകാശ നിയമപ്രകാരം ആദിവാസികൾക്ക് ഭൂമി നൽകിയ സംരക്ഷണ മേഖലയാണ് മൂലഗംഗൽ, വെച്ചപ്പതി, വെള്ളകുളം പ്രദേശങ്ങൾ. ആദിവാസികൾ മാത്രം താമസിക്കുന്നതും പാരമ്പര്യമായി കൃഷി ചെയ്ത് ജീവിക്കുന്നതുമായ ഭൂപ്രദേശം. ഇതിന് രേഖകൾ നൽകണമെന്ന് ആവശ്യപ്പെട്ട് ട്രൈബൽ താലൂക്കു അധികാരികൾക്ക് നിരവധി തവണ അപേക്ഷ നൽകിയിരുന്നു. റവന്യൂ വകുപ്പിൽ നിന്ന് നടപടിയുണ്ടായില്ല. ഇതുവരെ പ്രദേശത്തെ കൈയേറ്റങ്ങൾ നിയന്ത്രിക്കാൻ കോടതിയുടെ ഉത്തരവുണ്ടാകണമെന്നാണ് മൂലഗംഗലിലെ ആദിവാസികളായ ശിവാൾ, മൈല, മാരി, ലക്ഷമി, മരുതി, നഞ്ചി, ലക്ഷ്ണൻ എന്നിവർ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടത്.

വെച്ചപ്പതിയിലെ വേലുസ്വാമിയുടെയും മുരുകന്റെയും പരാതിയിൽ എറണാകുളം സ്വദേശികളായ മോഹനനും ജഗദീഷ് ചന്ദ്രനും കരുനാഗപ്പള്ളി സ്വദേശി ഡോ. ജോളിയുമാണ് വ്യാജരേഖയുണ്ടാക്കി ഭൂമി കൈയേറാൻ എത്തിയത്. വെള്ളകുളത്ത് നിന്നെത്തിയ രാമിയും അയ്യപ്പനും ആദിവാസി ഭൂമിയിലുള്ള അനുഷ്ഠാന കേന്ദ്രമായ ക്ഷേത്രം അടക്കം കൈയേറിയെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.

കോട്ടറ വില്ലേജിലെ കുലുക്കൂരിലെ രാമൻ, ശിവാൾ എന്നിവർ രണ്ടേക്കർ ഭൂമി കൈയേറിയതായി പരാതി നൽകി. ടി.എൽ.എ കേസിൽ അനുകൂല ഉത്തരവുള്ള ഭൂമി തിരിച്ചു നൽകുന്നില്ലെന്ന് വടരോട്ടത്തറിയിലെ ശിവകുമാർ പരാതിയിൽ ആവശ്യപ്പെട്ടു. ചാവടിയൂർ ഊരിലെ ലക്ഷ്മിയും അന്യാധീനപ്പെട്ട ഭൂമി തരിച്ചു പിടിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടു.

അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂ പ്രശ്നം ഗൗരവമായി പരിഗണിക്കുമെന്ന് സ്ത്രീകളടക്കം 17 പേർ അടങ്ങിയ സംഘത്തിന് ചീഫ് ജസ്റ്റിസ് ഉറപ്പ് നൽകി. ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുമെന്ന ഉറപ്പിലാണ് ആദിവാസികൾ മടങ്ങിയത്.

Tags:    
News Summary - Hundreds of tribal families in Attipadi are under threat of displacement from their native land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.