ഫോട്ടോ; പി.ബി. ബിജു
തിരുവനന്തപുരം: 20 ദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്ന വ്യക്തിയാണ് താനെന്നും അമ്മയുടെ മുന്നിൽ നിന്ന് അറസ്റ്റു ചെയ്യണമെന്നത് പിണറായി വിജയന്റെ തീരുമാനമാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിൽ.
പിണറായിക്ക് ചെയ്യാൻ കഴിയുന്നത് അയാൾ ചെയ്യട്ടേ. ബാക്കി നമുക്ക് നോക്കാം. പൊലീസ് പിണറായി വിജയന്റെ സെക്യൂരിറ്റി ഗാർഡുകളായി മാറിയിരിക്കുന്നു. സി.ഐ ഏരിയ സെക്രട്ടറിയെ പോലെയാണ് പെരുമാറിയതെന്നും രാഹുൽ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിൽ റിമാൻഡിലായത്. കേസിലെ നാലാം പ്രതിയാണ് രാഹുൽ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഒന്നാം പ്രതി. ഷാഫി പറമ്പില്‍ എം.എല്‍.എയും കണ്ടാലറിയാവുന്ന അഞ്ഞൂറോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതികളാണ്. കേസില്‍ അറസ്റ്റിലാകുന്ന ആദ്യ നേതാവാണ് രാഹുല്‍.
അടൂര്‍ മുണ്ടപ്പള്ളിയിലെ വീട്ടില്‍നിന്ന് ചൊവ്വാഴ്ച രാവിലെ ഏഴിന് കസ്റ്റഡിയിൽ എടുത്ത രാഹുലിനെ 10.30ഓടെ തിരുവനന്തപുരം കന്‍റോൺമെന്‍റ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അടൂർ പൊലീസുമായി രാവിലെ എത്തിയ കന്‍റോണ്‍മെന്‍റ് പൊലീസ് കേസ് ബോധ്യപ്പെടുത്തി തിരുവനന്തപുരത്തേക്ക് കൂടെ വരാൻ ആവശ്യപ്പെടുകയായിരുന്നു.
നവകേരള സദസ്സിനിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ ഗണ്‍മാനും ചേര്‍ന്ന് കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സെക്രട്ടേറിയറ്റ് മാര്‍ച്ച്. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.