ജെസ്‌നയുടെ തിരോധാനം; ലോഡ്ജ് ജീവനക്കാരിയുടെ മൊഴി സി.ബി.ഐ ഇന്ന് രേഖപ്പെടുത്തും

കോട്ടയം: ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ മുണ്ടക്കയത്തെ ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ മൊഴി സി.ബി.ഐ ഇന്ന് രേഖപ്പെടുത്തും. ലോഡ്ജില്‍ കണ്ടത് ജെസ്‌നയാണോ എന്നതില്‍ വ്യക്തത വരുത്തുകയാണ് സി.ബി.ഐ സംഘത്തിന്‍റെ ലക്ഷ്യം.

കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ജെസ്‌നയെ മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടെന്നാണ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. ഒരു യുവാവ് ജെസ്‌നക്കൊപ്പം ഉണ്ടായിരുന്നതായും പിന്നീട് പത്രത്തില്‍ ഫോട്ടോ കണ്ടതോടെയാണ് പെൺകുട്ടിയെ തിരിച്ചറിഞ്ഞതെന്നും ജീവനക്കാരി പറഞ്ഞു. ഇക്കാര്യം പുറത്തുപറയരുതെന്ന് ലോഡ്ജുടമ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ജീവനക്കാരിയുടെ ആരോപണം. തന്നോടുള്ള വ്യക്തിവൈരാഗ്യം കാരണമാണ് മുന്‍ ജീവനക്കാരി ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു ലോഡ്ജുടമ പ്രതികരിച്ചത്.

ജീവനക്കാരി നടത്തിയ വെളിപ്പെടുത്തല്‍ തള്ളി ജെസ്നയുടെ പിതാവ് ജെയിംസും രംഗത്തെത്തിയിരുന്നു. അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പ്രതികരണമെന്ന് ജെയിംസ് പറഞ്ഞു. സി.ബി.ഐ. കൃത്യമായ അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

'അന്ന് സി.സി.ടി.വിയില്‍ കണ്ടത് ജെസ്‌ന അല്ലെന്ന് കണ്ടുപിടിച്ചതാണ്. ഈ സ്ത്രീയോ അവരുടെ സുഹൃത്തോ, ഒരുമാസം മുന്‍പ് ഒരു ഫോണ്‍കോള്‍ വന്നിരുന്നു. കുറച്ചുകാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞു. ഞാൻ ചില സുഹൃത്തുക്കളെ ഞാന്‍ അവരുടെ അടുത്തേക്ക് പറഞ്ഞുവിട്ടു. അവര്‍ അന്വേഷിച്ച് ഇതില്‍ വാസ്തവമില്ലെന്ന് കണ്ടെത്തിയതാണ്‌' - ജെയിംസ് പറഞ്ഞു.

 2018 മാർച്ച് 22നാണ് പത്തനംതിട്ട മുക്കൂട്ടുതറയിൽ നിന്ന് ജെസ്നയെ കാണാതായത്. 

Tags:    
News Summary - jesna missing case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.