ജോയിയെ കണ്ടെത്താനായില്ല; സ്‌കൂബ ടീം പരിശോധന തല്‍ക്കാലം നിര്‍ത്തി; നാവികസേനയെത്തും

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശനിയാഴ്ച കാണാതായ ശുചീകരണ തൊഴിലാളിക്കായി രണ്ടാംദിവസവും തിരച്ചില്‍ ഊർജിതം. തിരച്ചിൽ 30 മണിക്കൂർ പിന്നിട്ടിട്ടും ജോയിയെ കണ്ടെത്താനായില്ല. എൻ.ഡി.ആർ.എഫിന്‍റെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിലുള്ള ആദ്യഘട്ട പരിശോധന പൂര്‍ത്തിയാക്കി. മേല്‍ത്തട്ടിലെ പരിശോധനയാണ് പൂര്‍ത്തിയായത്. അടിത്തട്ടില്‍ വീണ്ടും പരിശോധന നടത്തും. അടിത്തട്ടിലെ ചളി നീക്കാന്‍ ശ്രമം തുടങ്ങി.

കൊച്ചിയിൽനിന്ന് നാവികസേനയുടെ സഹായം തേടിയതായും അവർ തലസ്ഥാനത്തേക്ക് പുറപ്പെട്ടതായും മന്ത്രി കെ. രാജൻ അറിയിച്ചു. അഗ്നിരക്ഷാസേനക്ക് കീഴിലെ 12 അംഗ സ്കൂബ ഡൈവിങ് സംഘം മണിക്കൂറുകളോളം പരിശ്രമിച്ചിട്ടും ഫലമുണ്ടായില്ല. അവരുടെ പരിശോധന തൽക്കാലം നിർത്തിവെച്ചു. കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള കൂടുതൽ സ്‌കൂബ ടീം തലസ്ഥാനത്തെത്തിയിട്ടുണ്ട്. മാലിന്യവും ചളിയും കുമിഞ്ഞുകൂടിയതാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായത്. 150 മീറ്ററോളം ദൂരത്തിൽ റെയിൽവേ സ്റ്റേഷന് അടിയിലൂടെ കടന്നുപോകുന്ന തുരങ്കത്തിലാണ് രക്ഷാപ്രവർത്തനം. ഇതിനിടെ റോബോട്ടിക് പരിശോധനയില്‍ മനുഷ്യശരീരത്തിന്റെ ഭാഗം കണ്ടെന്ന സംശയമുണ്ടായെങ്കിലും പിന്നീട് അതല്ലെന്ന് സ്ഥിരീകരിച്ചു.

ടണലിന്റെ 70 ശതമാനത്തോളം പരിശോധിച്ചതായി ഫയര്‍ഫോഴ്‌സ് സംഘം പറഞ്ഞു. ടണലിന്റെ പിറകുവശത്ത് 35 മീറ്ററോളം ഉള്ളിലേക്ക് പരിശോധന നടത്തി. മാലിന്യക്കൂമ്പാരം കട്ടിയായി കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുസ്സഹമാവുകയാണെന്ന് സ്‌കൂബ ഡൈവിങ് സംഘം അറിയിച്ചു. മൂന്നംഗസംഘത്തിന്റെ നേതൃത്വത്തില്‍ ടണല്‍ ഏകദേശം പൂര്‍ണമായും പരിശോധിച്ചു. വെള്ളം പമ്പ് ചെയ്ത് മാലിന്യം ഇളക്കിവിടാന്‍ ശ്രമം തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമീഷന്‍ അധികൃതര്‍ക്ക് നോട്ടീസയച്ചു. തോട്ടിലെ മാലിന്യനീക്കവുമായി ബന്ധപ്പെട്ട് കോർപറേഷനും റെയിൽവേയും പരസ്പരം പഴിചാരുന്നത് തുടരുകയാണ്. ഇതിനിടെ, പ്രതിപക്ഷനേതാവും മന്ത്രി വി. ശിവൻകുട്ടിയും വാക്ക്പോര് നടത്തി.

Tags:    
News Summary - Joy still missing; The scuba team halted the inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.