ന്യൂഡൽഹി: മാനനഷ്ടക്കേസില്‍ പരമാവധി ശിക്ഷ രണ്ട് വര്‍ഷവും, പാര്‍ലമെന്‍റ് അംഗത്തെ അയോഗ്യനാക്കാനുള്ള കുറഞ്ഞ ശിക്ഷ രണ്ട് വര്‍ഷവും ആണെന്നിരിക്കെ ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ ഗൂഢ രാഷ്ട്രീയ അജണ്ട കണ്ടെത്തിയാല്‍ കുറ്റം പറയാനാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി. സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യ പ്രക്രിയയിലൂടെ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍റിൽനിന്ന് ഒഴിവാക്കാന്‍ ഒരിക്കലും കഴിയില്ലെന്ന് അറിയാവുന്ന മോദിയും സംഘ്പരിവാര്‍ ശക്തികളും വളഞ്ഞവഴിയിലൂടെ ലക്ഷ്യം കൈവരിക്കാന്‍ ശ്രമിക്കുകയാണ്. കേന്ദ്രസര്‍ക്കാറിന്‍റെ ജനദ്രോഹ, മുതലാളിത്ത, വര്‍ഗീയ നയങ്ങളെ നിര്‍ഭയമായിചോദ്യം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ ഇടിമുഴക്കംപോലുള്ള സാന്നിധ്യം ഫാസിസ്റ്റ് ശക്തികളെ എത്രമാത്രം വെറളിപിടിപ്പിക്കുന്നെന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമാണ്. പാര്‍ലമെന്‍റിൽ രാഹുല്‍ ഗാന്ധിയെ നേരിടാനുള്ള ധൈര്യവും തന്‍റേടവുമില്ലാത്തിനാല്‍ ഭരണകക്ഷിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്ന അതിവിചിത്രമായ നടപടികളാണ് ഇപ്പോള്‍ പാര്‍ലമെന്റില്‍ കാണുന്നത്.
ഫാസിസം ജനാധിപത്യത്തിന് മേല്‍ ആധിപത്യം നേടുന്നത് ഒട്ടും ഭൂഷണമല്ല. നീതിന്യായ സംവിധാനങ്ങള്‍ ജനങ്ങളുടെ അവസാന ആശ്രയമാണ്. അതുകൊണ്ട് തന്നെ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ച് കോണ്‍ഗ്രസ് നിയമപോരാട്ടം തുടരുമെന്നും സുധാകരൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.