തലസ്ഥാനത്തെ കലാപ കലുഷിതമാക്കിയത് പിണറായി -കെ. സുധാകരന്‍

തിരുവനന്തപുരം: തലസ്ഥാനത്തെ കലാപകലുഷിതമാക്കിയത് പിണറായി വിജയന്‍ എന്ന ഒറ്റയാളുടെ ധാര്‍ഷ്ട്യവും ക്രിമിനല്‍ മനസുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കല്യാശേരി മുതല്‍ കൊല്ലം വരെ മുഖ്യമന്ത്രിയുടെ ആശീര്‍വാദത്തോടെ ഗണ്‍മാന്‍മാരും പൊലീസുകാരും ഡി.വൈ.എഫ്.ഐക്കാരും തല്ലിച്ചതച്ചതിനോടുള്ള യുവജനങ്ങളുടെ അണപൊട്ടിയ വികാരമാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പെണ്‍കുട്ടികളുടെ വസ്ത്രം വലിച്ചു കീറി. ഡി.സി.സി ഓഫീസില്‍ കയറാന്‍ പോലും പൊലീസ് ശ്രമിച്ചു. ഇതിനെയെല്ലാം അതിജീവിച്ച് സമരം വന്‍വിജയമാക്കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നുവെന്ന് സുധാകരന്‍ പറഞ്ഞു.

കുട്ടികളെ അകാരണമായി തല്ലരുതെന്ന് താന്‍ നേരത്തെ പിണറായിക്ക് മുന്നറിയപ്പ് നല്കിയതാണ്. പരമാവധി സംയമനം പാലിച്ച് ക്ഷമയുടെ നെല്ലിപ്പലക കണ്ടപ്പോഴാണ് പ്രക്ഷോഭത്തിലേക്കിറങ്ങിയത്. കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ സമരമുറകള്‍ പിണറായി കാണാനിരിക്കുന്നതേയുള്ളു. 21നു നടക്കുന്ന കെ.എസ്.യു പ്രക്ഷോഭത്തിലും 23നു നടക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിലും ജനരോഷം ഇളകി മറിയും. കേരളത്തിന്റെ വികാരം പിണറായി വിജയന്‍ തിരിച്ചറിയണം. പിണറായിയുടെ പാദസേവകരല്ല തങ്ങളെന്നു പൊലീസും മനസിലാക്കണം.

ഗവര്‍ണര്‍ക്കെതിരേയുള്ള ഡി.വൈ.എഫ്.ഐയുടെ സമരം നേരിട്ടപ്പോഴും യൂത്ത് കോണ്‍ഗ്രസ് സമരം നേരിട്ടപ്പോഴും പൊലീസിന്റെ ഇരട്ടവേഷം ജനങ്ങള്‍ കണ്ടതാണ്. നവകേരള യാത്ര നരകയാത്രയാക്കി മാറ്റിയ പിണറായി വിജയന്‍ ഇനിയെങ്കിലും പാഠം ഉള്‍ക്കൊള്ളണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - K Sudhakaran about Youth Congress protest in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.