കൊച്ചി: കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും കെ.പി.സി.സി അധ്യക്ഷപദവിയിൽനിന്ന് മാറിനില്‍ക്കുമെന്നും വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കെ. സുധാകരന്. അതേസമയം, അധ്യക്ഷസ്ഥാനം ഒഴിയാൻ കോൺഗ്രസ് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാര്‍ട്ടിക്ക് ഹാനികരമായതൊന്നും ചെയ്യില്ലെന്ന് സുധാകരൻ പറഞ്ഞു. അന്വേഷണത്തെ ഭയമില്ല. കേസിലെ പരാതിക്കാരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം നേരിടുന്ന എബിൻ എബ്രഹാം സഹപ്രവർത്തകനാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
സുധാകരന് ഒറ്റക്കല്ലെന്നും ജനാധിപത്യ കേരളം ഒറ്റക്കെട്ടായിനിന്ന് കള്ളക്കേസിനെ പ്രതിരോധിക്കുമെന്നും വി.ഡി. സതീശൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോണ്‍ഗ്രസും യു.ഡി.എഫും സുധാകരനൊപ്പം ഒറ്റക്കെട്ടാണ്. ചങ്ക് കൊടുത്തും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ പ്രസിഡന്റിനെ സംരക്ഷിക്കും. അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. രാഷ്ട്രീയവും നിയമപരവുമായ എല്ലാ കവചവും പാർട്ടി ഒരുക്കിക്കൊടുക്കും.
സുധാകരനെ ചതിച്ച് ജയിലില്‍ അടക്കാന്‍ പിണറായി ശ്രമിക്കുമ്പോള്‍ ഒരു കോണ്‍ഗ്രസുകാരനും അദ്ദേഹത്തെ പിന്നില്‍നിന്ന് കുത്തില്ല. കോടതിയുടെ സഹായമില്ലായിരുന്നെങ്കില്‍ അദ്ദേഹം കള്ളക്കേസില്‍ ജയിലില്‍ അടക്കപ്പെട്ടേനെ. അദ്ദേഹത്തിനെതിരെ മോൻസണിന്റെ ഡ്രൈവർ മൊഴി കൊടുത്തുവെന്നാണ് പറയുന്നത്. മുമ്പ് മൂന്നു തവണ ചോദ്യം ചെയ്തപ്പോഴും ഇയാൾ സുധാകരനെപ്പറ്റി പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ വച്ചപ്പോഴാണ് പുതിയ മൊഴി വന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷ് നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അതില്‍ ഏതെങ്കിലും ആരോപണത്തില്‍ കേസെടുത്തോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ആരുടെയെങ്കിലും കൈയില്‍നിന്ന് പരാതി എഴുതി വാങ്ങി പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്പെടുത്തുകയാണെന്നും സതീശൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.