രാഷ്ട്രീയ കാലുമാറ്റക്കാരെ പ്രോത്സാഹിപ്പിക്കാൻ ഖജനാവിലെ പണം സർക്കാർ ചെലവാക്കുന്നെന്ന് കെ. സുധാകരൻ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും രാഷ്ട്രീയ കാലുമാറ്റക്കാരെ പ്രോത്സാഹിപ്പിക്കാൻ ഖജനാവിലെ പണം സർക്കാർ ചെലവാക്കുന്നെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്‍റെ പൊതുകടം 13,500 കോടി രൂപയായി വർധിച്ചു. ലക്ഷം രൂപ കടവുമായാണ് ഓരോ കുഞ്ഞും ജനിക്കുന്നത്. ഏത് സമയവും ജീവനക്കാരുടെ ശമ്പളംപോലും മുടങ്ങാവുന്ന അവസ്ഥയാണ്. അതിനിടയിലും നികുതി വർധിപ്പിച്ച് ജനങ്ങളെ സർക്കാർ വെല്ലുവിളിക്കുകയാണ്. നെല്ല് സംഭരിച്ച വകയിൽ കർഷകന് കോടികൾ കൊടുത്തുതീർക്കാനുണ്ട്. അതിനിടയിലാണ് കാലുമാറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് അനാവശ്യ ചെലവുണ്ടാക്കുന്നത്. കെ.വി. തോമസിന് നൽകിയ പുതിയ പദവി അതിന് തെളിവാണ്. പാവപ്പെട്ടവരുടെ നികുതിപ്പണം ഇങ്ങനെ ചെലവഴിക്കുന്നതിൽ സി.പി.എം സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കണം.

കഴിഞ്ഞ ഭരണത്തിൽ കൊട്ടിഗ്ഘോഷിച്ച കിഫ്ബി ഇന്ന് പുരപ്പുറത്ത് ഉണങ്ങാനിട്ടിരിക്കുന്ന അവസ്ഥയിലായി. ക്രിമിനൽ പൊലീസുകാരെ വെച്ച് ക്രിമിനൽ സർക്കാറാണ് സംസ്ഥാനം ഭരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ പലർക്കും അനധികൃത ബന്ധങ്ങളുണ്ട്. മുഖ്യമന്ത്രിപോലും ആരോപണവിധേയനാണ്. മകളുടെ ഐ.ടി കമ്പനിയുടെ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയാറാകണം. മൂന്ന് ഉന്നത സി.പി.എം നേതാക്കൾക്കെതിരെ സ്വപ്ന സുരേഷ് ഗുരുതര ആരോപണം ഉന്നയിച്ചിട്ടും മാനനഷ്ടക്കേസ് നൽകാൻപോലും കഴിയുന്നില്ല. ഒരിക്കൽകൂടി സ്വപ്ന വായ തുറന്നാൽ തൂങ്ങി മരിക്കേണ്ടിവരുമെന്നതിനാലാണ് എല്ലാം അവർ സഹിക്കുന്നതെന്നും സുധാകരൻ പരിഹസിച്ചു.

സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാർ അധ്യക്ഷതവഹിച്ചു. എം. വിൻസെന്‍റ് എം.എൽ.എ, കെ.പി.സി.സി ഭാരവാഹികളായ ടി.യു. രാധാകൃഷ്ണൻ, ജി.എസ്. ബാബു, മുൻമന്ത്രി വി.എസ്. ശിവകുമാർ, ജോസഫ് വാഴയ്ക്കൻ, എൻ. ശക്തൻ, ശരത്ചന്ദ്രപ്രസാദ്, അസോസിയേഷൻ ജന:സെക്രട്ടറി എം. ഉദയസൂര്യൻ, എ.എം. ജാഫർഖാൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - K. Sudhakaran said that the internal government of the civil service is in power.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.