കണ്ണൂർ: സി.പി.എം സംസ്ഥാനസമിതി യോഗത്തിൽ ഇ.പി. ജയരാജനെതിരെ പി. ജയരാജൻ നടത്തിയ ആരോപണം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും ഇതിനായി വേണ്ടിവന്നാൽ കോടതിയെ സമീപിക്കുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. ഇത് സി.പി.എമ്മിലെ ആഭ്യന്തരപ്രശ്നമായി കാണാനാവില്ല. എന്തെങ്കിലും കേൾക്കുമ്പോൾ ഓടിയെത്തുന്ന ഇ.ഡിയും മറ്റ് കേന്ദ്ര ഏജൻസികളും എന്താണ് ഇവിടേക്ക് വരാത്തതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ചോദിച്ചു.
മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍റെ പാർട്ടിക്കുമെതിരെ എന്ത് ആരോപണമുയർന്നാലും കേന്ദ്ര ഏജൻസികൾക്ക് ഒരുപ്രശ്നവുമില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പുകൾ അന്വേഷിക്കാൻ എത്തിയ ഇ.ഡി ഉദ്യോഗസ്ഥർ എന്ത് നടപടിയാണ് പിന്നീട് എടുത്തതെന്നും സുധാകരൻ ചോദിച്ചു.
ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട റിസോർട്ട് വിവാദത്തിൽ വസ്തുതയുണ്ട്. നേതാക്കളുടെ മക്കളുടെ നിക്ഷേപവും റിസോർട്ട് നിർമാണത്തിന്‍റെ ക്രമക്കേടുമെല്ലാം സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദന് നേരത്തേ അറിയാവുന്നകാര്യമാണ്. പണത്തിന്റെ സ്രോതസ്സും മറ്റും കേന്ദ്ര ഏജൻസിതന്നെ അന്വേഷിച്ച് കണ്ടെത്തണം.
ഇവിടത്തെ വിജിലൻസ് അന്വേഷിച്ചിട്ട് ഒരു കാര്യവുമില്ല. സി.പി.എമ്മിലെ പ്രശ്നങ്ങൾ അവരുടെ ആഭ്യന്തരകാര്യമാണെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയെ കുറിച്ച ചോദ്യത്തിന്, അതവരുടെ അഭിപ്രായമാണെന്നും അതേക്കുറിച്ച് ഒന്നും പറയാനില്ലെന്നുമായിരുന്നു സുധാകരന്‍റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.